സിപിഎമ്മിനെതിരായ ആ ബോംബ് ചീറ്റി.. കോടിയേരിയുടെ മകനെതിരെ കേസില്ല! ദുബായ് പോലീസിന്‌റെ ക്ലീന്‍ചിറ്റ്!
Recommended Video
തിരുവനന്തപുരം: കഴിഞ്ഞ രണ്ട് ദിവസമായി സിപിഎമ്മിനെയും സര്‍ക്കാരിനേയും മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിരെയുള്ള സാമ്പത്തിക തട്ടിപ്പ് ആരോപണം. ദുബായിലുള്ള കമ്പനിയെ കോടികള്‍ വെട്ടിച്ച് കടന്ന് കളഞ്ഞുവെന്നും ഇന്റര്‍പോള്‍ അന്വേഷിക്കുന്നു എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ബിനോയ് കോടിയേരിക്കെതിരെ നിലവില്‍ ഒരു കേസും ദുബായില്‍ ഇല്ലെന്നതിനുള്ള തെളിവ് പുറത്ത് വന്നിരിക്കുന്നു. ദുബായ് പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റാണ് പുറത്ത് വന്നിരിക്കുന്നത്.
ഇദ്ദാണ് വരവ്.. മോഹൻലാലിന്റെ മാനം കാത്തേ പറ്റൂ.. ആദിക്ക് വേണ്ടി മനോരമയിൽ ലക്ഷങ്ങളുടെ പരസ്യം
സിപിഎമ്മിനെ നടുക്കി ആരോപണം
ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജാസ് ടൂറിസം എന്ന കമ്പനിയെ പറ്റിച്ച് മുങ്ങി എന്നാണ് ബിനീഷ് കോടിയേരിക്കെതിരെ പ്രചരിക്കുന്ന ആരോപണം. 13 കോടി പറ്റിച്ചു എന്നാണ് ആരോപണം. ബിനീഷ് കോടിയേരിയെ ദുബായ് പോലീസ് തേടുന്നുവെന്നും കമ്പനി ഇന്റര്‍പോളിന്റെ സഹായം തേടുന്നുവെന്നും വാര്‍ത്തകള്‍ വന്നു.
പ്രചാരണം പലവഴിക്ക്
അതിനിടെ കമ്പനിയുടെ പരാതി സിപിഎം പോളിറ്റ് ബ്യൂറോയുടെ മുന്നിലുമെത്തി. സിപിഎമ്മിനകത്തും ഇടതു സര്‍ക്കാരിലും വന്‍ പ്രതിസന്ധിയാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകന് എതിരായ ആരോപണമുണ്ടാക്കിയത്. സിപിഎമ്മിനകത്ത് നിലനില്‍ക്കുന്ന വിഭാഗീയതയുടെ ഭാഗമായി കോടിയേരിക്കെതിരെ പാര്‍ട്ടിയിലെ പ്രമുഖന്‍ കുത്തിപ്പൊക്കിയ കേസാണ് എന്നും പ്രചാരണം നടന്നു.
കേസില്ലെന്ന് പോലീസ്
എന്നാല്‍ ബിനോയ് കോടിയേരിക്ക് എതിരെ നിലവില്‍ ദുബായില്‍ കേസുകളൊന്നും നിലനില്‍ക്കുന്നില്ല എന്നാണ് ദുബായ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. ദുബായ് പോലീസ് നല്‍കിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് മാധ്യമങ്ങള്‍ പുറത്ത് വിട്ടു. തനിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബിനോയ് കോടിയേരി തന്നെയാണ് പോലീസിന്റെ സാക്ഷ്യപത്രം വാങ്ങിയത്.
നിഷേധിച്ച് ബിനോയ്
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ബിനോയ് കോടിയേരി നേരത്തെ തന്നെ നിഷേധിച്ചിരുന്നു. ദുബായ് കമ്പനിയില്‍ നിന്നും താന്‍ പണം തട്ടിയെന്ന് ആരോപണം വ്യാജമാണ് എന്നും ദുബായ് കോടതിയിലോ പോലീസിലോ തനിക്കെതിരെ കേസുകളൊന്നും തന്നെ നിലനില്‍ക്കുന്നില്ലെന്നും ബിനീഷ് കോടിയേരി വ്യക്തമാക്കിയിരുന്നതാണ്. തനിക്ക് ദുബായ് യാത്രയ്ക്ക് വിലക്ക് ഇല്ലെന്നും ബിനോയ് വെളിപ്പെടുത്തിയിരുന്നു.
നിഷേധിച്ച് കോടിയേരി
2014ല്‍ ഒത്തുതീര്‍പ്പാക്കിയ കേസാണ് ഇപ്പോള്‍ വിവാദമാക്കുന്നത് എന്നും ബിനോയ് ആരോപിക്കുകയുണ്ടായി. മകന് എതിരായ ആരോപണങ്ങള്‍ കോടിയേരി ബാലകൃഷ്ണനും നിഷേധിക്കുകയുണ്ടായി. മകനെതിരെ കേസില്ലെന്ന് കോടിയേരി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പിണറായിയും കോടിയേരിയും ചര്‍ച്ച നടത്തുകയുണ്ടായി.
കോടിയേരിക്ക് പാർട്ടി പിന്തുണ
തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും വിവാദം ചര്‍ച്ചയായിരുന്നു. എന്നാല്‍ മകനെതിരെ കേസില്ല എന്നത് രേഖകള്‍ സഹിതം കോടിയേരി യോഗത്തില്‍ വിശദീകരിച്ചു. പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയും ഇക്കാര്യത്തില്‍ കോടിയേരിക്കുണ്ട്.
അന്വേഷണം ഇല്ലെന്ന് മുഖ്യമന്ത്രി
ബിനോയ്ക്ക് എതിരായ ആരോപണം പ്രതിപക്ഷം നിയമസഭയിലും ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. ഗുരുതരമായ പ്രശ്‌നമാണ് ഇതെന്നും അന്വേഷണം വേണം എന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയം അല്ലാത്തതിനാല്‍ സര്‍ക്കാരോ പാര്‍ട്ടിയോ വിഷയം അന്വേഷിക്കുന്നില്ല എന്നാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.