മമ്മൂട്ടിയേയും പൃഥ്വിരാജിനേയും തള്ളി ദുല്‍ഖര്‍ മികച്ച നടന്‍, പാര്‍വ്വതി മികച്ച നടി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മമ്മൂട്ടിയേയും പൃഥ്വിരാജിനേയും തള്ളി ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ചാര്‍ലിയിലെ പ്രകടനമാണ് ദുല്‍ഖറിന് പുരസ്‌കാരം ലഭിച്ചത്.
എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് പാര്‍വ്വതി മികച്ച നടിയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളിയാണ് ഈ വര്‍ഷത്തെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.
ദുല്‍ഖര്‍ സല്‍മാന്‍
ചാര്‍ലിയിലെ പ്രകടനത്തിനാണ് ദുല്‍ഖര്‍ സല്‍മാന്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹനായത്. ആദ്യമായാണ് ദുല്‍ഖറിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിയ്ക്കുന്നത്.
പാര്‍വ്വതി
ചാര്‍ലിയിലേയും എന്ന് നിന്റെ മൊയ്തീനിലേയും പ്രകടനത്തിനാണ് പാര്‍വ്വതിയ്ക്ക് പുരസ്‌കാരം ലഭിച്ചത്. പാര്‍വ്വതിയ്ക്കും ആദ്യമായാണ് സംസ്ഥാന പുരസ്‌കാരം ലഭിയ്ക്കുന്നത്
ജയസൂര്യ
ഇത്തവണത്തെ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഏറെ പ്രതീക്ഷിയ്ക്കപ്പെട്ടത് ജയസൂര്യയുടെ കാര്യത്തില്‍ ആയിരുന്നു. എന്നാല്‍ പ്രത്യേക ജൂറി പുരസ്‌കാരം മാത്രമാണ് ജയസൂര്യയ്ക്ക് ലഭിച്ചത്. സുസു സുധി വാത്മീകം, ലുക്കാ ചുപ്പി എന്നീ സിനിമകളിലെ പ്രകടനത്തിനാണ് പ്രത്യേക പരാമര്‍ശം.
പ്രേം പ്രകാശ്
പ്രേം പ്രകാശ് ആണ് മികച്ച രണ്ടാമത്തെ നടന്‍. നിര്‍ണായകത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം.
ഒഴിവുദിവസത്തെ കളി
ഈ വര്‍ഷത്തെ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത് സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത 'ഒഴിവുദിവസത്തെ കളിയാണ്'. അമീബയാണ് രണ്ടാമത്തെ ചിത്രം.
ജോമോന്‍ ടി ജോണ്‍
പ്രതീക്ഷിച്ചതുപോലെ തന്നെ ജോമോന്‍ ടി ജോണിന് തന്നെയാണ് ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം. ചാര്‍ലി, എന്ന് നിന്റെ മൊയ്തീന്‍ എന്നീ സിനിമകള്‍ക്കാണ് പുരസ്‌കാരം.
പി ജയചന്ദ്രന്‍
മികച്ച പിന്നണി ഗായകനായി പി ജയചന്ദ്രനാണ് തിരഞ്ഞെടുക്കപ്പെട്ടത്. എന്ന് നിന്റെ മൊയ്തീനിലെ 'ശാരദാംബരം' എന്ന ഗാനത്തിനാണ് പുരസ്‌കാരം.
ലവ് 24*7
മികച്ച നവാഗത സംവിധായികയായി ശ്രീബാല കെ മേനോനെയാണ് തിരഞ്ഞെടുത്തത്. ലവ് ട്വന്റി ഫോര്‍ ഇന്റു സെവന്‍ എന്ന ചിത്രമാണ് ശ്രീബാല സംവിധാനം ചെയ്തത്.
മമ്മൂട്ടി
പത്തേമാരിയിലെ പ്രകടനത്തിന് മമ്മൂട്ടിയ്ക്ക് പുരസ്‌കാരം ലഭിയ്ക്കാനിടയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അവാസനം അത് മകന്‍ ദുല്‍ഖര്‍ സല്‍മാനാണ് ലഭിച്ചത്.
പൃഥ്വിരാജ്
എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ പ്രകടനം പൃഥ്വിരാജിന് പുരസ്‌കാരം നേടിക്കൊടുക്കും എന്നും പ്രചാരണമുണ്ടായിരുന്നു.