കത്വ പ്രതിഷേധ ചിത്രങ്ങൾ.. ദുർഗ മാലതിയുടെ വീടിന് നേരെ ആക്രമണം.. വാഹനം തകർത്തു
Recommended Video
പാലക്കാട്: ജമ്മു കശ്മീരിലെ കത്വയിൽ എട്ട് വയസ്സുകാരി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിഷേധങ്ങൾ കെട്ടടങ്ങിയിട്ടില്ല. സോഷ്യൽ മീഡിയയ്ക്ക് അകത്തും പുറത്തും പലരൂപത്തിൽ പ്രതിഷേധം അരങ്ങേറുന്നുണ്ട്. സംഭവത്തിൽ സംഘപരിവാറിനെതിരെ സംസാരിക്കുന്നവരെ തെറിവിളിച്ചും സൈബർ ആക്രമണം നടത്തിയും നിശബ്ദരാക്കാനുള്ള ശ്രമവും ഒരു വശത്ത് നടക്കുന്നു.
കത്വ സംഭവത്തിൽ പ്രതിഷേധിച്ച് ചിത്രം വരച്ച ദുർഗ മാലതിക്ക് നേരെ രൂക്ഷമായ സൈബർ ആക്രമണമാണ് സംഘികൾ അഴിച്ച് വിട്ടിരിക്കുന്നത്. അധ്യാപികയും ചിത്രകാരിയുമായ ദുർഗ മാലതി ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നാണ് ആരോപണം. ദുർഗയുടെ ചിത്രങ്ങൾ കത്വ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംഘപരിവാറിനെ കൃത്യമായി ലക്ഷ്യം വെച്ചിട്ടുള്ളതാണ് എന്ന് മനസ്സിലാകാത്തവരല്ല ഹിന്ദുവിനെ അപമാനിക്കുന്നുവെന്ന് മുറവിളി കൂട്ടുന്നത്. ഈ മുറവിളി അവർക്കൊരു ആയുധമാണ്. സോഷ്യൽ മീഡിയയിലെ ആക്രമണം അവർ ദുർഗയുടെ വീടിന് നേർക്കും അഴിച്ച് വിട്ടിരിക്കുന്നു.
കടുത്ത സൈബർ ആക്രമണം
കത്വയിലെ മുസ്ലീം പെൺകുട്ടിയെ മതവിദ്വേഷത്തിന്റെ പേരിൽ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത് ക്ഷേത്രത്തിനകത്തെ ദേവസ്ഥാനത്ത് വെച്ചാണ്. ഇക്കാര്യം സൂചിപ്പിക്കുന്ന ലിംഗങ്ങളുടെ ചിത്രങ്ങളാണ് ദുർഗ മാലതി പ്രതിഷേധ സൂചകമായി വരച്ചത്. കുറിയും പൂണൂലുമണിഞ്ഞ ലിംഗവും ശൂലത്തിന് നടുവിലെ ലിംഗവുമാണ് ചിത്രങ്ങൾ. ഇതോടെ ഹിന്ദുമതവികാരം വ്രണപ്പെടുത്തിയെന്ന പേരിൽ ദുർഗയ്ക്കെതിരെ കടുത്ത സൈബർ ആക്രമണവും സംഘികൾ തുടങ്ങി. കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഉൾപ്പെടെയാണ് ഭീഷണികൾ. അതിന് പിന്നാലെ ദുർഗ മാലതിയുടെ വീടും ആക്രമിക്കപ്പെട്ടിരിക്കുന്നു.
വീടിന് നേരെ ആക്രമണം
പാലക്കാട് മുതുമലയിലെ വീടാണ് ആക്രമിക്കപ്പെട്ടിരിക്കുന്നത്. വീടിന് നേർക്ക് കല്ലേറുണ്ടായി. വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ചില്ല് അക്രമികൾ എറിഞ്ഞുടച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. ദുർഗ മാലതി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം പുറംലോകത്തെ അറിയിച്ചിരിക്കുന്നത്: ഇന്നലെ രാത്രി അവർ വീടിനുനേരെ കല്ലെറിഞ്ഞു..വീട്ടിലെ വാഹനത്തിന്റെ ചില്ല് എറിഞ്ഞു ഉടച്ചു. ഇന്നലെ രാത്രി തന്നെ പട്ടാമ്പി പോലിസ് വന്നിരുന്നു. കേട്ടാലറക്കുന്ന തെറികളും വധ പീഡന ഭീഷണികൾ എന്റെ പ്രൊഫെയിലിൽ വന്നു കൂട്ടം കൂട്ടമായി വിളമ്പിക്കൊണ്ടേയിരിക്കുന്നു.
ആരെയും എന്തും പറയാം
ആരെയും എന്തും പറയാം. മതമെന്ന അവരുടെ വികാരത്തെ എളക്കിവിട്ടാൽ മതി മതേതര പുരോഗമന കേരളത്തിൽ. അത് ഞാൻ അർഹിക്കുന്നു എന്ന നിലപാടാണു പലയിടത്തുനിന്നുമുള്ള നിശബ്ദതയിൽ എനിക്കു കാണാൻ കഴിയുന്നത്. എന്താണു ഞാൻ ചെയ്ത തെറ്റ്?? പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവർക്കെതിരെ ചിത്രങ്ങൾ വരച്ചു. അത് ഒരു മതത്തിനുമെതിരല്ല എന്നു പലതവണ പോസ്റ്റിലൂടെയും ലൈവിലൂടെയും പറയേണ്ട ഗതികേടു വരെ ഉണ്ടായി. ഒരു ജനാധിപത്യരാജ്യത്താണു ഞാൻ ജീവിക്കുന്നതെന്നു പലപ്പോഴും ഞാൻ എന്നെ തന്നെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുകയാണു. എനിക്ക് നീതികിട്ടിയില്ലെങ്കിൽ ജനാധിപത്യം ഒരു വലിയ കളവാണെന്നു വിശ്വസിക്കേണ്ടിവരും എന്നാണ് പോസ്റ്റ്.
മാപ്പ് പറയാൻ തയ്യാറല്ല
കത്വ സംഭവത്തിന്‌റെ പേരില്‍ മുഖം നഷ്ടപ്പെട്ട സംഘപരിവാറിന് പിടിച്ച് നില്‍ക്കാനുള്ള പിടിവള്ളികളാണ് ഹിന്ദുവിനെ ആക്രമിക്കുന്നേ എന്ന തരത്തിലുള്ള കപട നിലവിളികള്‍. സംഘപരിവാര്‍ രാഷ്ട്രീയത്തിന് എതിരായുള്ള പ്രതികരണങ്ങളെയാണ് ഹിന്ദുവിനെതിരെ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്. ഹിന്ദു അപകടത്തിലാണ് എന്ന വ്യാജബോധ നിര്‍മ്മിതിയിലൂടെ മാത്രമേ ഹിന്ദു തീവ്രവാദത്തിന് നിലനില്‍പ്പുള്ളൂ. ദുര്‍ഗ മാലതി വരച്ച വിവാദ ചിത്രങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞാൽ സൈബര്‍ ആക്രമണം അവസാനിപ്പിക്കാം എന്നാണ് ചില സൈബർ സംഘികളുടെ നിലപാട്. എന്നാല്‍ ചിത്രങ്ങള്‍ പിന്‍വലിക്കാനോ മാപ്പ് പറയാനോ തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് ദുര്‍ഗ.
മോർഫിംഗും അസഭ്യവർഷവും
സൈബർ ആക്രമണങ്ങളെക്കുറിച്ചുള്ള ദുർഗയുടെ പ്രതികരണം ഇതാണ്: എനിക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള എല്ലാ പോസ്റ്റിലും കയറി അസഭ്യവർഷം നടത്തുക മാത്രമല്ല എന്നെ സപ്പോർട്ട് ചെയ്യുന്ന പെൺകുട്ടികളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കാൻ തുടങ്ങിയിരിക്കുന്ന ഈ അവസരത്തിൽ എനിക്ക് നിങ്ങളോട് ഫേസ്ബുക്ക് പോസ്റ്റിന്റെ ഔപചാരികത ഒന്നും ഇല്ലാതെ കുറച്ചു കാര്യങ്ങൾ സംസാരിക്കണമെന്നുണ്ട്. എനിക്കെതിരെ ഫേസ്ബുക്കിലും ട്വിറ്ററിലും ഹേറ്റ് ക്യാമ്പയിൻ നടത്തുന്നവർ എനിക്കെതിരെ പ്രധാനമായും ആരോപിക്കുന്നത് രണ്ട് ആരോപണങ്ങളാണ്. 1. ഹിന്ദുമതത്തെ, മതചിഹ്നങ്ങളെ അപമാനിച്ചു. കഷ്മീർ കേസുമായി ബന്ധപ്പെട്ടു ഞാൻ വരച്ച ചിത്രം ശിവലിംഗവുമായി ബന്ധപ്പെടുത്തിയാണു ഈ പ്രചരണം.
ഈ പീഡനത്തിന് പിന്നിൽ മതം
കത്വ ആരാധനാലയത്തിൽ വെച്ചു ഒരു പിഞ്ചുകുഞ്ഞിനെ മയക്കുമരുന്നു കുത്തിവെച്ചു ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിക്കുകയും തലക്ക് കരിങ്കല്ലെടുത്ത് അടിച്ചു കൊലപ്പെടുത്തുകയും ചെയ്ത കൊടും കുറ്റവാളികൾക്കെതിരെയും അവരെ ഈ കുറ്റക്രുത്യം മറച്ചു വെക്കാൻ സഹായിച്ചവർക്കെതിരെയുമായിരുന്നു ആ പോസ്റ്റ്. വെറും കാമം മാത്രമല്ല ആ പീഡനതിന്റെ പിറകിൽ. ബ്രാഹ്മണർ മാത്രം താമസിക്കുന്ന ഒരു പ്രദേശത്തുനിന്നും ബക്കർവാൾ സമുദായത്തിൽ പെട്ട മുസ്ലിം നാടൊടികളെ തുരത്തി ഓടിക്കുക എന്ന കൃത്യമായ വർഗ്ഗീയ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിരുന്നു ആ ദാരുണസംഭവം. ആരാധനാലയത്തിൽ വെച്ച് ഒരു പിഞ്ച്കുഞ്ഞിനെ കൂട്ടം ചേർന്നാക്രമിച്ച ആ നരാധമന്മാർ ലിംഗം കൊണ്ട് ചിന്തിക്കുന്ന. രാഷ്ട്രീയം പറയുന്ന. പ്രാർത്ഥിക്കുന്ന ഹീനജന്മങ്ങളാണു എന്നാണു ഞാൻ ആ ചിത്രത്തിലൂടേ പറയാൻ ശ്രമിച്ചത്.
അവർ ലിംഗം ആയുധമാക്കുന്നു
ബ്രാഹ്മണമേധാവിത്വം നിലനിൽക്കണമെന്നാഗ്രഹിക്കുന്ന ഒരുപറ്റം വർഗ്ഗീയവാദികളാണു ഇതു ചെയ്തതും ഇതിനെ പിന്തുണ നൽകിയതും. അവരെ പ്രതിനിധീകരിക്കുന്നതിനു വേണ്ടിയാണു ഉദ്ദരിച്ച ലിംഗത്തിൽ കുറിയിട്ട് പൂണൂൽ ഇട്ട് വരച്ചത്. അല്ലാതെ ഇവർ പ്രചരിപ്പിക്കുന്നപോലെ ശിവലിംഗം ആരാധിക്കുന്ന എല്ലാ ഹിന്ദുക്കളും തെറ്റുകാരാണെന്നോ പീഡിപ്പിക്കുന്നവരാണെന്നോ അല്ല.ആരാധനാലയത്തിൽ വച്ച് ദൈവത്തിനെ മറയാക്കി കുട്ടിയെ പിച്ചിചീന്തിയ അവർ ദൈവത്തെ ആയുധമാക്കുന്നു അല്ലെങ്കിൽ ത്രിശൂലം പോലെയുള്ള ആയുധങ്ങൾക്കു പകരം അവരിപ്പോൾ ലിംഗം ആയുധമാക്കുന്നു എന്നാണു രണ്ടാമത്തെ ചിത്രം പറയാൻ ശ്രമിക്കുന്നത്.
മതം നോക്കിയല്ല പ്രതികരണം
ഇങ്ങനെ ഒരു കലാസൃഷ്ടിയെ പറ്റി വിശദീകരിക്കേണ്ടി വന്നതിൽ ഒരു ചിത്രകാരിയെന്ന നിലയിൽ എനിക്ക് എന്നോട് തന്നെ സഹതാപം തോനുന്ന ഈ അവസ്ഥ ഫാസിസത്തിന്റെ കേരളത്തിലേക്കുള്ള കടന്നുവരവിന്റെ അലയൊലികൾ തന്നെയാണു എന്നെനിക്ക് പറയേണ്ടിവരികയാണു കൂട്ടരേ.. 2.ഞാൻ മറ്റുമതങ്ങളെ വച്ച് മതചിഹ്നങ്ങളെ വച്ചു ചിത്രം വരക്കുന്നില്ല.ആദ്യം തന്നെ പറയട്ടെ. ഒരു കുറ്റകൃത്യം നടക്കുമ്പോൾ ഇരയുടെയും കുറ്റവാളിയുടെയും മതം നോക്കി പ്രതികരിക്കുന്ന രീതി എനിക്ക് വശമില്ലാ. പിന്നെ ഹിന്ദുക്കളെ വരച്ചാൽ കട്ടക്ക് മുസ്ലിങ്ങളെയും വരക്കണമെന്നോ നേരെ തിരിച്ചോ ഉള്ള ബാലൻസിംഗ് തത്വം നിങ്ങളിൽ ഉണ്ടേങ്കിൽ അറിയുക..
മതവികാരം അവരുടെ ആയുധം
നിങ്ങളിൽ വർഗ്ഗീയവിഷവിത്തുകൾ വിതക്കുന്നതിൽ ചെറുതായിട്ടെങ്കിലും ആവർ വിജയിച്ചിരിക്കുന്നു. അവർക്ക് അവരുടെ രാഷ്ട്രീയം വിമർശ്ശിച്ചതിലാണു, അതിൽ മാത്രമാണു അമർഷം. നിങ്ങളുടെ മതവികാരം അവർ അതിനൊരു ആയുധമാക്കിയിരിക്കുന്നു. എന്നെപ്പോലെ ഒന്നുമില്ലായ്മയിൽ നിന്നുകൊണ്ട് പ്രതികരിക്കുന്ന ഒരുപെണ്ണിനെ... എന്റെ പിറകിലുള്ള ഒരുപാട് പെണ്ണുങ്ങളുടെ നിരയെ ...വാക്കുകൾ കൊണ്ട് ബലാത്സംഘം ചെയ്താലും ഞങ്ങൾക്കെതിരെ വധ, പീഡന ഭീഷണി മുഴക്കിയാലും. ഞങ്ങളുടെ ശരീരത്തെ സോഷ്യൽ മീഡിയയിൽ ആഘോഷിച്ചാലും.. വായ് തുറക്കാൻ പറ്റാത്തവിധം എന്നാണ് ദുർഗയുടെ ഫേസ്ബുക്ക് കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റ്
ദുർഗ മാലതിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കേള്‍ക്കാത്ത തെറിയൊന്നും ഇല്ല... മാപ്പ് പറയില്ല, മാപ്പ് പറയേണ്ടത് സംഘപരിവാറാണ്; ദുർഗ വൺഇന്ത്യയോട്
ജിഷയുടെ അമ്മ ധരിച്ചിരിക്കുന്നത് നൈറ്റിയും ഷാളുമാണ്.. കുഷ്ഠം ബാധിച്ച മനസ്സിന്റെ ഉടമകൾ അർമാദിക്കൂ..
ശ്രീജിത്തിനെ തല്ലിക്കൊന്ന സംഭവത്തിൽ സിപിഎമ്മും പ്രതിസ്ഥാനത്ത്! കുടുംബം പാർട്ടിക്കെതിരെ