കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കീരിക്കാടന്‍ ചത്തേ..എന്ന് വിളിച്ച് തെരുവിലിറങ്ങാന്‍ സമയമായിട്ടില്ല,കൊറോണക്കാലത്ത് ചില നല്ല പാഠങ്ങള്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഈ കൊറോണ കാലത്ത് കേരളത്തിന് ആശ്വാസം നല്‍കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്തുവരുന്നത്. ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കുറവാണെങ്കിലും കേരളത്തില്‍ നിന്നും കൊറോണ വിട്ടുപോയെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. കൊറോണ പൂര്‍ണമായും വിട്ടുപോയെന്ന് പറയാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. വൈറസിനെതിരെ കടുത്ത ജാഗ്രത തുടരണമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഈ സമയത്ത് ചില പാഠങ്ങള്‍ മലയാളികളെ ഓര്‍മ്മിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുഎന്‍ ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളീ തുമ്മാരുകുടി. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം ഓര്‍മ്മിച്ചിരിക്കുന്നത്. കുറിപ്പ് വായിക്കാം.

കീരിക്കാടന്‍ ചത്തേ...

കീരിക്കാടന്‍ ചത്തേ...

രണ്ടാം വരവിലും കൊറോണ ഭൂതത്തെ ഒരുവിധം കുപ്പിയിലാക്കിയതിന്റെ സന്തോഷത്തിലാണ് മലയാളികള്‍.ഈ സന്തോഷം ന്യായമാണ്, അഭിമാനിക്കാവുന്നതും. ലോകത്ത് മറ്റൊരു സ്ഥലവും കൊറോണയുടെ മേല്‍ ഇങ്ങനൊരു വിജയം നേടിയതായി അറിവില്ല.പക്ഷെ 'കീരിക്കാടന്‍ ചത്തേ...' എന്ന് വിളിച്ച് തെരുവിലിറങ്ങാന്‍ ഇനിയും സമയമായിട്ടില്ല. ഗ്രീക്ക് മിത്തോളജിയിലെ ഹൈഡ്രയെപ്പോലെയാണ് ഇപ്പോള്‍ കൊറോണ വൈറസ്. ഒന്പത് തലകളുള്ള മോണ്‍സ്റ്റര്‍ ആയിരുന്നു ഹൈഡ്ര, അതില്‍ ഏതെങ്കിലും ഒരു തല ആരെങ്കിലും ഛേദിച്ചാല്‍ അതിന് പകരം പുതിയ രണ്ടു തലകളുമായി ഹൈഡ്ര തിരിച്ചു വരും. അതുപോലെ കേരളത്തില്‍ മാത്രമായി അടിച്ചൊതുക്കാന്‍ പറ്റിയ ഒന്നല്ല കൊറോണ. ഇതിന് ശാസ്ത്രം ഒരു പ്രതിവിധി കണ്ടുപിടിക്കാന്‍ ഒരു വര്‍ഷമോ അതിലധികമോ എടുത്തേക്കാം.

ഒരു ലോഡ് ശവം വീഴാന്‍ അത് മതി

ഒരു ലോഡ് ശവം വീഴാന്‍ അത് മതി

അതുവരെ എപ്പോള്‍ വേണമെങ്കിലും കൊറോണക്ക് കേരളത്തില്‍ തേരോട്ടം നടത്താം. അറിവോ ഉത്തരവാദിത്ത ബോധമോ ഇല്ലാത്ത പത്ത് ആളുകള്‍, മുന്‍കരുതലുകളില്‍ അല്‍പം കുറവ്, അത് മുതലെടുക്കാന്‍ ശ്രമിക്കുന്ന ഒരു ശതമാനം ആളുകള്‍... കേരളത്തില്‍ ഒരു ലോഡ് ശവം വീഴാന്‍ അത് മതി. അതുകൊണ്ട് തല്‍ക്കാലം നാം നേടിയ വിജയത്തില്‍ സന്തോഷിക്കുന്നതിനൊപ്പം ഇനിയും വരാനിരിക്കുന്ന വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറെടുക്കുക, കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ പഠിക്കുക. ഇതാണ് തല്‍ക്കാലം നാം ചെയ്യേണ്ടത്.ഒരു മാസം കഴിഞ്ഞാണെങ്കിലും ഒരു വര്‍ഷം കഴിഞ്ഞാണെങ്കിലും ഈ കാലവും കടന്നുപോകും, കൊറോണാനന്തര കാലഘട്ടം കേരളത്തിനും ലോകത്തിനും ഉണ്ടാകും. അപ്പോള്‍ ഈ കൊറോണക്കാലത്ത് പഠിച്ച ഏതൊക്കെ പാഠങ്ങളാണ് നമ്മള്‍ നമ്മുടെ പുതിയ സംസ്‌ക്കാരമായി മുന്നോട്ട് കൊണ്ടുപോകേണ്ടതെന്ന് നോക്കാം.

ശുചിത്വത്തിന്റെ സംസ്‌ക്കാരം

ശുചിത്വത്തിന്റെ സംസ്‌ക്കാരം

ടോയ്ലറ്റില്‍ പോയിട്ട് വരുന്‌പോഴെങ്കിലും കൈ സോപ്പിട്ട് കഴുകണമെന്ന് പതിറ്റാണ്ടുകളായി ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും പഠിക്കാതിരുന്നത് നമ്മള്‍ ഒറ്റ ആഴ്ചകൊണ്ട് പഠിച്ചെടുത്തു. ഇത് നമ്മള്‍ തീര്‍ച്ചയായും തുടരണം. കൂടാതെ വ്യക്തിപരമായും സാമൂഹികമായും ശുചിത്വത്തിന്റെ കുറച്ചുകൂടി ഉയര്‍ന്ന ഒരു സംസ്‌ക്കാരം നമ്മള്‍ ആര്‍ജ്ജിക്കണം. ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനവും, മലിന ജലത്തിന്റെ ഉറവിടത്തില്‍ തന്നെ അളവ് കുറച്ച്, വേണ്ടവിധത്തില്‍ ശുചീകരിച്ച് വീണ്ടും ഉപയോഗിക്കുന്നതും നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമാകണം. നമ്മുടെ ചുറ്റുമുള്ള പരിസ്ഥിതി നമുക്ക് സന്തോഷവും ആരോഗ്യവും പ്രദാനം ചെയ്യുന്ന ഒന്നാകണം, അല്ലാതെ രോഗത്തെ ഉണ്ടാക്കുന്നതോ വഹിക്കുന്നതോ ആകരുത്.

ആരോഗ്യത്തിന്റെ സംസ്‌ക്കാരം

ആരോഗ്യത്തിന്റെ സംസ്‌ക്കാരം

കൊറോണ മരണങ്ങള്‍ വലിയ തോതിലുണ്ടായ നാടുകളിലെ അനുഭവം നമ്മെ പഠിപ്പിക്കുന്നത് പ്രായമാകുന്‌പോള്‍ രോഗം വഷളാവാനുള്ള സാധ്യത കൂടുമെന്ന് മാത്രമല്ല, ജീവിതശൈലീരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള രോഗാവസ്ഥകള്‍ ഇല്ലാതെ ആരോഗ്യമായിരിക്കുന്നവര്‍ക്ക് പ്രായമായാലും ഈ രോഗത്തില്‍ നിന്നും മുക്തി നേടാനുള്ള സാധ്യത കൂടുതലാണെന്നും കൂടിയാണ്. ചെറുപ്പത്തില്‍ത്തന്നെ ആരോഗ്യകരമായ ജീവിതശൈലി (ഭക്ഷണ രീതി ഉള്‍പ്പടെ) ശീലിക്കാനുള്ള ഒരു അവസരമാകണം ഈ കൊറോണക്കാലം. നമ്മുടെ ആരോഗ്യ രംഗത്തെ പ്രവര്‍ത്തകര്‍ - ഡോക്ടര്‍മാര്‍ മുതല്‍ ആശുപത്രികളിലെ ആംബുലന്‍സ് ഓടിക്കുന്നവര്‍ വരെയുള്ളവര്‍ ഇതുവരെ ഫുള്‍ അ + നേടിയാണ് നില്‍ക്കുന്നത്. സര്‍ക്കാര്‍ - സ്വകാര്യ ആരോഗ്യ സംവിധാനങ്ങളും, ചികിത്സയും, പൊതുജനാരോഗ്യ പ്രവര്‍ത്തനവും ഒരുമിച്ചാണ് ഈ യുദ്ധത്തെ നേരിട്ടത്. ഈ നില തുടരണം, മെച്ചപ്പെടുത്തണം, ഒപ്പം അവരെ അംഗീകരിക്കുകയും വേണം. ന്യായമായ ശന്പളത്തിന് വേണ്ടി നമ്മുടെ നേഴ്സുമാര്‍ തെരുവിലിറങ്ങി സമരം ചെയ്യുന്ന ഒരു സാഹചര്യം ഇനിയെങ്കിലും ഉണ്ടാകരുത്.

ശാസ്ത്രബോധത്തിന്റെ സംസ്‌ക്കാരം

ശാസ്ത്രബോധത്തിന്റെ സംസ്‌ക്കാരം

കാലം നല്ലതായിരിക്കുന്‌പോള്‍ നമുക്ക് ഏത് കപട ശാസ്ത്രത്തേയും ആശ്രയിച്ചുകൊണ്ട് ആധുനിക ശാസ്ത്രത്തെ കുറ്റം പറയാം. പക്ഷെ കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ കുഴപ്പമാകുന്‌പോള്‍ നമുക്ക് വിശ്വസിക്കാനും ആശ്രയിക്കാനും ശാസ്ത്രമല്ലാതെ മറ്റൊന്നില്ല. അതുകൊണ്ടു തന്നെ സമൂഹത്തില്‍ ശാസ്ത്രബോധം വര്‍ദ്ധിപ്പിക്കാനും ശാസ്ത്രത്തില്‍ പഠനത്തിനും ഗവേഷണത്തിനുമുള്ള സാദ്ധ്യതകള്‍ കൂട്ടാനും ശാസ്ത്രത്തിലുള്ള നിക്ഷേപം തീര്‍ച്ചയായും വര്‍ദ്ധിപ്പിക്കണം.

കൃഷിയും ഭക്ഷ്യസുരക്ഷയും

കൃഷിയും ഭക്ഷ്യസുരക്ഷയും

ലോക്ക് ഡൗണിന്റെ ആദ്യ ദിനങ്ങളില്‍ കേരളത്തിന്റെ ഭക്ഷ്യ സ്വയംപര്യാപ്തതയില്ലായ്മയെ കുറിച്ചും അതുണ്ടാക്കാന്‍ പോകുന്ന പട്ടിണിയെക്കുറിച്ചും പല പോസ്റ്റുകളും കണ്ടു. 'കേരളത്തില്‍ ഉടന്‍ നെല്‍കൃഷി ആരംഭിക്കണമെന്ന് ഞങ്ങള്‍ പണ്ടേ പറഞ്ഞതല്ലേ' എന്ന തരത്തിലുള്ളവ. ആധുനിക ലോകത്ത് ഭക്ഷ്യക്ഷാമം എന്നത് ഭക്ഷണത്തിന്റെ ക്ഷാമമല്ല, ഭക്ഷണം വാങ്ങാനുള്ള പണത്തിന്റെ ക്ഷാമമാണെന്ന് അന്നേ ഞാന്‍ പറഞ്ഞിരുന്നു. ലോക്ക് ഡൌണ്‍ മൂന്നാഴ്ച പിന്നിട്ടപ്പോള്‍ കൂടുതല്‍ ബുദ്ധിമുട്ടിയത് ഭക്ഷണം വാങ്ങാനല്ല, പഴവും പാലും പച്ചക്കറികളും ഉള്‍പ്പടെയുള്ള ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാനാണ്. കേരളത്തിന് കൂടുതല്‍ ഭക്ഷ്യ സുരക്ഷ വേണമെന്നതില്‍ സംശയമില്ല. പക്ഷെ അത് ഇവിടെ ലാഭകരമല്ലാത്ത ഭക്ഷണ സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിലല്ല, മറിച്ച് ഇവിടെയും മറ്റിടങ്ങളിലും ഉല്പാദിപ്പിക്കുന്ന വസ്തുക്കള്‍ നമ്മുടെ ആവശ്യങ്ങള്‍ക്ക്, വേണ്ടിവന്നാല്‍ ഒരു വര്‍ഷത്തെ സപ്ലൈ ചെയിനില്‍ വരുന്ന തടസം പോലും മുന്നില്‍ കണ്ട്, സംഭരിക്കാന്‍ പറ്റുന്ന സംവിധാനം നമുക്കുണ്ടാക്കണം.

കമ്മ്യൂണിറ്റി കിച്ചന്‍

കമ്മ്യൂണിറ്റി കിച്ചന്‍

കേരളത്തില്‍ ലോക്ക് ഡൌണ്‍ പട്ടിണിയിലേക്കും ക്രമസമാധാന പ്രശ്‌നങ്ങളിലേക്കും നീങ്ങാത്തത്തിന്റെ പ്രധാന കാരണം സര്‍ക്കാര്‍ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചന്‍ തന്നെയാണ്. ആശ്യമുള്ളവര്‍ക്കെല്ലാം ഇതുപോലെ സൗജന്യമായോ തുച്ഛമായ പണം കൊടുത്തോ ഭക്ഷണം ലഭ്യമാക്കാനുള്ള സാഹചര്യം തീര്‍ച്ചയായും നമുക്ക് തുടരണം. ഒരു സംസ്‌കൃത സമൂഹത്തില്‍ പട്ടിണി ഉണ്ടാകരുത്, കൊറോണക്കാലത്തും അതിന് ശേഷവും.

സന്നദ്ധ സേവനത്തിന്റെ സംസ്‌ക്കാരം

സന്നദ്ധ സേവനത്തിന്റെ സംസ്‌ക്കാരം

പ്രളയകാലത്ത് നമ്മള്‍ കണ്ടതാണ് ഒരാവശ്യം വരുന്‌പോള്‍ നമ്മുടെ യുവാക്കള്‍ എന്തിനും തയ്യാറായി മുന്നിലുണ്ട് എന്നത്. ഈ കൊറോണക്കാലവും അത് തന്നെയാണ് നമ്മള്‍ കാണുന്നത്. ഈ സന്നദ്ധ സേവന തല്പരത ഒരു ദുരന്തോ സ്‌പെഷ്യല്‍ ആക്കി ചുരുക്കേണ്ട കാര്യമില്ല. സമാധാനകാലത്തും സന്നദ്ധ സേവനമായി ചെയ്യാവുന്ന പല കാര്യങ്ങളുണ്ട്. പ്രായമായവരുടെയും, പാവപ്പെട്ടവരുടെയും, മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നിട്ടുള്ള തൊഴിലാളികളുടെയും ക്ഷേമം അന്വേഷിക്കുന്നത്, സമൂഹത്തിലാകമാനം ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്നിങ്ങനെ. സന്നദ്ധ സേവനം എന്നാല്‍ തെരുവിലിറങ്ങി മാത്രം ചെയ്യേണ്ട ഒന്നല്ല, യുവാക്കള്‍ക്ക് മാത്രം വിട്ടുകൊടുക്കേണ്ടതുമല്ല. കേരളത്തിനകത്തും പുറത്തുമുള്ള മലയാളികള്‍ക്ക്, കുട്ടികള്‍ മുതല്‍ റിട്ടയര്‍ ആയവര്‍ക്ക് വരെ അവരുടെ കഴിവും ലഭ്യമായ സമയവും അനുസരിച്ച് സമൂഹസേവനം ചെയ്യാനുള്ള അവസരമുണ്ടാക്കണം. ഉദാഹരണത്തിന് കേരളത്തിലെ സര്‍ക്കാര്‍ വകുപ്പുകളുടെ വെബ്സൈറ്റുകള്‍ പൊതുവെ വളരെ മോശമാണ്. സാങ്കതികമായും കാഴ്ചക്കും അതൊരു മൃഗശാലയാണ്. ഓരോ വകുപ്പും പല ടെക്നോളജി ഉപയോഗിക്കുന്നതിനാല്‍ ഓരേ തരത്തിലല്ല അതിന്റെ ലുക്കും ഫീലും. ഇതൊക്കെ സര്‍ക്കാര്‍ സ്വയം മാറ്റിയെടുക്കും എന്നത് ഈ നൂറ്റാണ്ടില്‍ സംഭവിക്കുന്ന കാര്യമല്ല. ഈ രംഗത്ത് അറിവും കഴിവുമുള്ള മലയാളികള്‍, അവര്‍ ലോകത്ത് എവിടെയായായാലും, സര്‍ക്കാരുമായി കൈകോര്‍ത്താല്‍ നമ്മുടെ പഞ്ചായത്തുകള്‍ മുതല്‍ സെക്രട്ടേറിയേറ്റ് വരെയുള്ള സകല സംവിധാനങ്ങള്‍ക്കും ഒരേ രീതിയിലുള്ള വെബ്സൈറ്റ് ഒറ്റ വര്‍ഷം കൊണ്ടുണ്ടാക്കിയെടുക്കാം. ഒരുദാഹരണം മാത്രമാണിത്.

മറുനാട്ടുകാരുടെ ജീവിതം

മറുനാട്ടുകാരുടെ ജീവിതം

ലക്ഷക്കണക്കിന് മറുനാടന്‍ തൊഴിലാളികള്‍ കേരളത്തിലുണ്ട്, കൃഷി മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനം വരെ, മല്‍സ്യബന്ധനം മുതല്‍ ഹോട്ടല്‍ പണി വരെ എവിടെയും അവരാണ് നമ്മുടെ തൊഴില്‍ സേന. എന്നാല്‍ ഇവര്‍ എത്ര പേരുണ്ട്, എവിടെ നിന്ന് വരുന്നു, ഏത് ഭാഷകള്‍ സംസാരിക്കുന്നു, നമ്മുടെ ഇടയില്‍ എങ്ങനെ ജീവിക്കുന്നു എന്നതിനെപ്പറ്റിയൊന്നും ശരാശരി മലയാളിക്ക് ഒരറിവുമില്ല, അറിയാന്‍ ആഗ്രഹവുമില്ല. കൊറോണക്കാലത്ത് പായിപ്പാട്ടുണ്ടായ ഒറ്റ സംഭവം മതി എത്രമാത്രം സ്‌ഫോടനാത്മകമായ സാഹചര്യമാണ് നമുക്കുള്ളതെന്ന് മനസ്സിലാക്കാന്‍. നമ്മുടെ നാട്ടില്‍ തൊഴിലെടുത്ത് നമ്മുടെ ജീവിതം സുഗമമാക്കുന്നവരെ നമ്മള്‍ കൂടുതല്‍ അറിയണം. അവരുടെയും നമ്മുടെയും ആരോഗ്യം പരസ്പര ബന്ധിതമായതിനാല്‍ അവര്‍ക്കുള്ള സൗകര്യങ്ങള്‍ - താമസവും പൊതുജനാരോഗ്യവും ഉള്‍പ്പടെ വര്‍ദ്ധിപ്പിക്കണം. അവരിവിടെ ഉള്ളിടത്തോളം കാലം അവരെ നമ്മുടെ സമൂഹവുമായി അടുപ്പിക്കുകയും വേണം.

മാറുന്ന തൊഴില്‍ ജീവിതങ്ങള്‍

മാറുന്ന തൊഴില്‍ ജീവിതങ്ങള്‍

ലോകത്തെന്പാടും ലക്ഷക്കണക്കിന് ജോലികളാണ് ഒറ്റയടിക്ക് ഓഫീസ് റൂമില്‍ നിന്നും ഓണ്‍ലൈനിലേക്ക് മാറിയത്. ഇ-മെയിലും സൂമും ഒക്കെയായി ഓഫീസില്‍ എത്തിയില്ലെങ്കിലും ആളുകള്‍ക്ക് ഒരുമിച്ച് ജോലി ചെയ്യാമെന്ന് കൊറോണ, ലോകത്തെ പഠിപ്പിച്ചു. തൊഴില്‍ ലോകം ഇനി ഒരിക്കലും പഴയത് പോലാകില്ല. ഈ കാലത്ത് ഒരു കാര്യം കൂടി നമ്മള്‍ അറിഞ്ഞു. ലക്ഷക്കണക്കിന് മലയാളികള്‍ ഐ ടി മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും കേരളത്തിലെ സര്‍ക്കാര്‍ സംവിധാനത്തിന്റെ താഴേത്തട്ടിലെ തൊഴില്‍ രീതികള്‍ ഇപ്പോഴും കഴിഞ്ഞ നൂറ്റാണ്ടിന്റേതാണ്. നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തിലെ തൊഴില്‍ രീതികള്‍ അഴിച്ചു പണിത്, പരമാവധി ഡിജിറ്റല്‍ ആക്കി, ഒരു മാസം ഓഫീസുകള്‍ അടച്ചിടേണ്ടി വന്നാല്‍ പോലും ജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കാനുതകുന്ന തരത്തിലാക്കണം.

ടെലിമെഡിസിന്‍ സര്‍വത്രികം ആക്കണം

ടെലിമെഡിസിന്‍ സര്‍വത്രികം ആക്കണം

കൊറോണക്ക് മുന്‍പ് ഒരാള്‍ക്ക് ചെറിയൊരു രോഗം വന്നാല്‍ ആശുപത്രിയില്‍ പോവുക എന്നത് ഏറെക്കുറെ ഒരു മുഴുവന്‍ ദിവസ ജോലിയാണ്, അതിന്റെ യാത്രാ ചിലവ് വേറെയും. തൊഴിലുള്ള ആളാണെങ്കില്‍ അന്നത്തെ തൊഴിലും നഷ്ടം. പ്രായമായവരോ കുട്ടികളോ ആണെങ്കില്‍ വീട്ടില്‍ നിന്നു വേറൊരാളും കൂടെ പോകണം, അപ്പോള്‍ രണ്ടാളുകളുടെ സമയ നഷ്ടമാണ് സംഭവിക്കുന്നത്. ആശുപത്രിയില്‍ ഡോക്ടറെ മുഖാമുഖം കാണാന്‍ (പരമാവധി അഞ്ചു മിനുട്ട്) കാത്തിരിക്കുന്ന ബാക്കി സമയം മുഴുവന്‍ മറ്റു രോഗങ്ങള്‍ നമുക്ക് കിട്ടാനുള്ള സാധ്യതയും ഉണ്ടാക്കുന്നു. ഈ കൊറോണക്കാലത്ത് ഡോക്ടര്‍മാര്‍ പലരും ടെലി മെഡിസിന്‍ പ്രാക്ടീസ് ചെയ്തു തുടങ്ങി. ഇനി നമ്മുടെ സര്‍ക്കാര്‍, ടെലിമെഡിസിന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കണം. ഫീസ് വാങ്ങുന്നതിന് സംവിധാനങ്ങള്‍ ഉണ്ടാക്കണം. ഇത് ചെയ്താല്‍ ആശുപത്രിയിലെ തിരക്ക് നമുക്ക് വലിയ തോതില്‍ കുറക്കാനാകും, എല്ലാവര്‍ക്കും അത് ഗുണമാവുകയും ചെയ്യും.

വിദ്യാഭ്യാസം മാറിയേ തീരൂ

വിദ്യാഭ്യാസം മാറിയേ തീരൂ

ഒരു ക്ലാസ് റൂമില്‍ അധ്യാപകന്‍ കുട്ടികള്‍ക്ക് ഒപ്പമിരുന്ന് കാര്യങ്ങള്‍ പഠിപ്പിക്കുന്ന രീതിക്ക് എണ്ണൂറ് വര്‍ഷമെങ്കിലും പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. ഓണ്‍ലൈനില്‍ കോഴ്സുകള്‍ പഠിപ്പിക്കുന്ന രീതി കൊറോണക്കാലത്തിന് മുന്‍പേ ഉണ്ടായിരുന്നുവെങ്കിലും അത് ക്ലാസ്സ്റൂമില്‍ പഠിപ്പിക്കുന്നതിന്റെ പൂരകമായിട്ടാണ് ലോകം കണ്ടിരുന്നത്, പകരമായിട്ടല്ല. ഇത് മാറുകയാണ്. ഇനിയുള്ള ലോകത്ത് ക്ലാസ് റൂം പഠനത്തിന് തുല്യമായി വരും ഓണ്‍ലൈന്‍ പഠനവും. ലോകത്തെവിടെ നിന്നും, മറ്റെവിടെയുമുള്ള ക്ലാസുകളിലും പഠിക്കാം എന്ന കാലം വരും. ഓണ്‍ലൈനിലേക്ക് വിദ്യാഭ്യാസം ഓടിക്കയറിയ കൊറോണക്കാലത്തെ നമ്മള്‍ ഒരവസരമായി എടുക്കണം, അവിടെ നിന്നും കുട്ടികളെ തിരിച്ചിറക്കരുത്. എങ്ങനെയാണ് നമ്മുടെ വിദ്യാഭ്യാസം ലോകവുമായി പരമാവധി ലിങ്ക് ചെയ്യുന്നത്? ഓണ്‍ലൈനും ക്ലാസ് റൂമുമായി എങ്ങനെയാണ് ഇന്റഗ്രേറ്റ് ചെയ്യുന്നത്, ഗ്രേഡിങ്ങും അംഗീകാരവും എങ്ങനെയാണ് മാറ്റേണ്ടത്, ഇതൊക്കെയാവണം ഇനി നമ്മുടെ ചിന്ത.

 തിരികെയെത്തുന്ന പ്രവാസികള്‍

തിരികെയെത്തുന്ന പ്രവാസികള്‍

ഈ കൊറോണക്കാലം കഴിയുന്‌പോള്‍ കേരളത്തില്‍ മൂന്നു വിധത്തില്‍ പ്രവാസികള്‍ തിരികെയെത്താന്‍ പോവുകയാണ്. ഒന്ന് കൊറോണ ഉണ്ടാക്കുന്ന സാന്പത്തിക തകര്‍ച്ചയാല്‍ അനവധി രാജ്യങ്ങളില്‍ തൊഴില്‍ നഷ്ടമുണ്ടായി പതിനായിരങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ട് അവര്‍ സ്ഥിരമായി നാട്ടിലേക്കെത്തും. രണ്ടാമത്തേത് തൊഴിലുകള്‍ ലോകത്ത് എവിടെനിന്നും ചെയ്യാം എന്ന് വന്നതോടെ ഇപ്പോള്‍ ലോകത്ത് പലയിടത്തും ജോലി ചെയ്യുന്നവര്‍ സ്വന്തം നാട്ടിലേക്ക് എത്തും.

കേരളം കൈകാര്യം ചെയ്ത രീതി

കേരളം കൈകാര്യം ചെയ്ത രീതി

മൂന്നാമത്, കൊറോണയെ കേരളം കൈകാര്യം ചെയ്ത രീതി ലോകം ശ്രദ്ധിക്കുകയാണ്. സൗജന്യമായി കന്പ്യൂട്ടറും വൈദ്യുതിയും വാഗ്ദാനം ചെയ്യുന്ന സര്‍ക്കാരല്ല ആളുകള്‍ക്ക് വേണ്ടത്. ദുരന്ത ഘട്ടം വരുന്‌പോള്‍ ദീര്‍ഘദൃഷ്ടിയോടെ തീരുമാനങ്ങള്‍ എടുക്കുകയും കൃത്യമായി അത് നടപ്പിലാക്കുകയും ചെയ്യുന്ന സ്ഥലങ്ങളിലേക്കാണ് ഇനിയുള്ള കാലത്ത് മൂലധനം ഒഴുകാന്‍ പോകുന്നത്. കേരളം ഈ ലിസ്റ്റില്‍ ലോകത്ത് തന്നെ ഒന്നാമതെത്തുകയാണ്. വേണ്ട വിധത്തില്‍ ഉപയോഗിച്ചാല്‍ ലോകത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് എത്തും. നമ്മുടെ ഏറ്റവും മിടുക്കരായ ആളുകള്‍ക്ക് പഠിച്ചുകഴിഞ്ഞാല്‍ കേരളത്തിന് പുറത്തേക്ക് പോകേണ്ടി വരുന്ന സാഹചര്യവും മാറും. ഇത്തരത്തില്‍ നമ്മുടെ ഏറ്റവും നല്ല മാനുഷിക ശേഷി നാട്ടിലുണ്ടാകുന്‌പോള്‍ അതിന്റെ പ്രതിഫലനം സമൂഹത്തിലെ എല്ലാ തലത്തിലും ഉണ്ടാകും, രാഷ്ട്രീയ നേതൃത്വത്തില്‍ ഉള്‍പ്പടെ. ഇതിനെയായിരിക്കണം ഇനി നാം ലക്ഷ്യമിടേണ്ടത്.

English summary
During This Corona Time Muralee Thummarukudy Remembered Some Lessons For Malayalees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X