കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിയ രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം: പൂജപ്പുര വലിയവിളയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവ് സ്വദേശിയും ആർ.എസ്.എസ് പ്രവർത്തകനുമായ ശബരി എൻ. നായർ, ഇയാളുടെ സുഹൃത്ത് ശശിയെന്ന സന്തോഷ് കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഇവർ ഇന്നലെ രാത്രിയാണ് പൊലീസിന്റെ പിടിയിലായത്.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മകൻ ബിനീഷ് കൊടിയേരിയുടെ വീടാക്രമിച്ച കേസിലും ശബരി പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഏതാനും മാസം മുമ്പ് പൂജപ്പുര പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ് കുമാർ. ഈ കേസുകളിൽ ഇരുവരും ജാമ്യത്തിലാണ്. ഡിവൈഎഫ്ഐ പ്രവർത്തകനായ വട്ടിയൂർക്കാവ് സ്വദേശി അരുണെന്ന് വിളിക്കുന്ന സുജിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.
ഏതാനും ദിവസം മുമ്പ് വീട്ടിൽനിന്ന് ബൈക്കിൽ ജോലിക്ക് പോകും വഴിയാണ് സുജിനെ പിന്തുടർന്നെത്തിയ ഇവർ അക്രമിച്ചത്. അക്രമം കണ്ട് നാട്ടുകാർ ഓടിക്കൂടുമ്പോഴേക്കും ഇരുവരും ബൈക്കിൽ കയറി സ്ഥലം വിടുകയായിരുന്നു. വെട്ടേറ്റ് ചികിത്സയിൽ കഴിയുന്ന സുജിനാണ് അക്രമികളെപ്പറ്റി പൊലീസിന് സൂചന നൽകിയത്. ദൃക്സാക്ഷികളും അക്രമികളെ തിരിച്ചറിഞ്ഞിരുന്നു. വെട്ടേറ്റ സുജിൻ ചികിത്സയിലാണ്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Comments
English summary
dyfi activist attack case-two arrested