കോവിഡ് ദുരിതകാലത്തും പെട്രോള്‍ വില വര്‍ധനവ്; കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ
തിരുവനന്തപുരം: ഇന്ധന വില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. അനിയന്ത്രിതമായ ഇന്ധനവില വർധനവിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കോവിഡ് ദുരിതകാലത്ത് ജനങ്ങളെ കരുണയില്ലാതെ കൊള്ളയടിക്കുകയാണ് കേന്ദ്ര സർക്കാർ. പെട്രോള്‍ ലിറ്ററിന് 40 പൈസയും ഡീസലിന് 45 പൈസയുമാണ് തുടർച്ചയായ നാലാം ദിവസമായ ബുധനാഴ്ച കൂട്ടിയത്. പെട്രോളിന് ഇതുവരെ 2.14 രൂപയും ഡീസലിന് 2.23 രൂപയും കൂടി.
രാജ്യാന്തര വിപണയിൽ വില കുറയുമ്പോൾ അറിയാതെയും വില കൂടുമ്പോൾ കൃത്യമായി അറിഞ്ഞും രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ജീവിതം ദുരിതപൂർണ്ണമാക്കുകയാണ് കേന്ദ്രസർക്കാരെന്നും ഡിവൈഎഫ്ഐ വിമര്‍ശിക്കുന്നു. കഴിഞ്ഞ മാസം ആദ്യം എണ്ണവില വീപ്പയ്‌ക്ക് 20 ഡോളറായി ഇടിഞ്ഞപ്പോൾ കേന്ദ്രസർക്കാർ ഇന്ധനവില കുറച്ചില്ല. പകരം തീരുവയും സെസും കൂട്ടി ഇളവ് ജനങ്ങളിലെത്തുന്നത് തടഞ്ഞു. മെയ് അഞ്ചിന് ഇന്ധന വിലയിലെ റോഡ് - അടിസ്ഥാനസൗകര്യ സെസ് എട്ട് രൂപ വർധിപ്പിച്ചു.
പ്രത്യേക അധിക എക്‌സൈസ് തീരുവ പെട്രോൾ ലിറ്ററിന് രണ്ടു രൂപയും ഡീസൽ ലിറ്ററിന് അഞ്ചു രൂപയും കൂട്ടി. ഇതിന് പിന്നാലെയാണ് തുടർച്ചയായുള്ള ഈ വിലവർദ്ധനവ്. കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ജനങ്ങളെ കൂടുതൽ ദുതിതത്തിലേയ്ക്ക് തള്ളിവിടുന്ന നടപടി നീതീകരിക്കാൻ കഴിയാത്തതാണ്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനവിൽ എണ്ണ കമ്പനികളുമായി ചേർന്ന് ബിജെപി. ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഡിവൈഎഫ്ഐ വിമര്‍ശിച്ചു. ഇന്ധന വില വർദ്ധനവിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും ശക്തമായ പ്രതിഷേധമുയർത്തണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയൂലെടെ ആവശ്യപ്പെട്ടു.
യുഎഇയില്‍ പുതിയ പ്രതിസന്ധി; പ്രവാസികള്‍ വന്‍തോതില്‍ നാട്ടിലേക്ക്, ആശങ്കയില്‍ സാമ്പത്തിക രംഗം