'മതാധിഷ്ഠിതമായി ഇന്ത്യയെ മാറ്റുന്നതിന്റെ തുടക്കമാണിത്', രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ
തിരുവനന്തപുരം: രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ക്യാമ്പസ്സിന് ഗോൾവാൾക്കറുടെ പേര് നൽകാനുളള തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐ. രാജീവ് ഗാന്ധി സെന്റർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് 'ആർഎസ്എസ് നേതാവായ ഗോൾവാൾക്കറുടെ പേര് നൽകിയത് കേരളത്തെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ആർഎസ്എസിന്റെ വർഗീയ രാഷ്ട്രീയം പേരുകളിലൂടെ രാജ്യത്ത് ഉറപ്പിക്കാൻ ശ്രമിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയോ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാതെ രാജ്യത്തെ ഒറ്റു കൊടുക്കാൻ കൂട്ടുനിന്ന 'സംഘടനയുടെ 'നേതാവിന്റെ പേര് ഒരു ഗവേഷണ സ്ഥാപനത്തിന് നൽകുന്നത് ചരിത്രത്തോട് കാണിക്കുന്ന നീതികേടാണ്. എല്ലാ കാലത്തും യുക്തി രാഹിത്യത്തിന്‍റെ ഇന്ത്യന്‍ പരിച്ഛേദമാണ് ഗോള്‍വാള്‍ക്കര്‍.
രാജ്യത്തെ മതപരമായി വിഭജിക്കുവാനും ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുന്നവർ പേരുകളിലൂടെയും ഫോട്ടോകളിലൂടെ ഇന്ത്യൻ ചരിത്രത്തിലേക്ക് കടന്നുകയറാൻ ശ്രമിക്കുകയാണ്. പാർലമെന്റിൽ സവർക്കറുടെ ഫോട്ടോ വച്ചതിന് പിന്നാലെ രാജീവ് ഗാന്ധി സെന്റർ ബയോടെക്നോളജിയുടെ പുതിയ ക്യാമ്പസിനെ ഗോൾവാൾക്കറുടെ പേരു നൽകിയത് ഇതിന്റെ ഭാഗമാണ്. ഇതിലൂടെ ഇന്ത്യയുടെ ചരിത്രത്തെ പുനർനിർമിക്കാൻ ശ്രമിക്കുകയാണ് ആർഎസ്എസും ബിജെപിയും. മതാധിഷ്ഠിതമായി ഇന്ത്യയെ മാറ്റുന്നതിന്റെ തുടക്കമാണിത്.
നാഥുറാം വിനായക് ഗോഡ്‌സെ ഗാന്ധിയെ കൊലപ്പെടുത്തിയപ്പോഴും ഇന്ത്യ വിഭജന കാലത്തും ആർഎസ്എസിന്റെ നേതാവായിരുന്നു ഗോൾവാൾക്കാർ. രക്തരൂക്ഷിതമായ വർഗീയ കലാപങ്ങളാണ് അന്ന് രാജ്യത്തുടനീളം ആർഎസ്എസ് നടത്തിയത്. ആർഎസ്എസിനും ബിജെപിക്കും ഇടം ലഭിക്കാത്ത കേരളത്തെ വർഗീയമായി വിഭജിക്കാനുള്ള ശ്രമമാണിത്. മിസ്ലീംങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരും ഇന്ത്യയുടെ ശത്രുക്കളാണെന്ന് എഴുതിയ വ്യക്തിയാണിത്. ആധുനിക ഇന്ത്യയുടെ മനസ്സിൽ വർഗീയതയുടെ വിത്തുപാകിയ വർഗീയവാദി.
Recommended Video
മതേതരത്വവും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിലെ ഒരു സ്ഥാപനത്തിന് ഹിന്ദു വർഗീയ വാദിയായ ഒരാളുടെ പേരിടുന്നത് കേരളത്തിന്റെ ബലിഷ്ഠമായ ചരിത്രത്തോട് കാണിക്കുന്ന നീതികേടാണ്. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തെയും ജനങ്ങളെയും അപമാനിക്കുന്ന കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരെ ജനങ്ങൾക്ക് ഇടയിൽ നിന്നും വൻ പ്രതിഷേധം ഉയർന്നുവരണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.