സ്ഥിരം നിയമനം അവസാനിപ്പിക്കാനുള്ള എസ്ബിഐയുടെ നീക്കത്തിനെതിരെ ഡിവൈഎഫ്ഐ
തിരുവനന്തപുരം: സ്ഥിരം നിയമനം അവസാനിപ്പിക്കാനുള്ള എസ്ബിഐയുടെ നീക്കത്തിനെതിരെ ഡിവൈഎഫ്ഐ രംഗത്ത്. ക്ലറിക്കൽ കേഡറിൽ 8000 ഒഴിവുകളുണ്ടായിട്ടും സ്ഥിരം നിയമനം നടത്താതെ മൂന്നു വർഷത്തെ ട്രെയിനി നിയമനത്തിന് നീക്കം നടത്തുകയാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലറിക്കൽ കേഡറിൽ സ്ഥിരം നിയമനം അവസാനിപ്പിക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്ത് ക്ലറിക്കൽ കേഡറിൽ 8000 ഒഴിവുകൾ നിലവിലുണ്ട്. എന്നിട്ടും ഇത്രയധികം ഒഴിവുകളിലേക്ക് സ്ഥിരം നിയമനം നടത്താതെ മൂന്നു വർഷത്തെ ട്രെയിനി നിയമനത്തിന് നീക്കം നടത്തുകയാണ് ബാങ്ക്. ക്ലാർക്ക്, ക്യാഷ്യർ, ടെല്ലർ ചുമതലകളെല്ലാം ഇവർക്ക് കൈമാറുന്നതോടെ മികച്ച തൊഴിലവസരങ്ങൾ കൂടിയാണ് ഇല്ലാതാക്കുന്നത്.
നിലവിലുള്ള നിരവധി ഒഴിവുകൾ നികത്തണ്ടെന്ന ബാങ്കിന്റെ നയപരമായ തീരുമാനം അഭ്യസ്ഥ വിദ്യരായ യുവജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഡൽഹിയും പുതുച്ചേരിയിലും ഉൾപ്പെടെ 28 സംസ്ഥാനങ്ങളിലേക്കുള്ള സ്ഥിരം ഒഴിവുകളിലേക്ക് അപ്രന്റീസ് ട്രെയിനുകളെ നിയമിക്കാനുള്ള യുവജന വിരുദ്ധ തീരുമാനം അംഗീകരിക്കാൻ കഴിയില്ല. രാജ്യം അതിരൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്ന സമയത്ത്, തുശ്ചമായ പ്രതിഫലത്തിന് ക്ലറിക്കൽ ജോലിക്ക് ആളെ കണ്ടെത്തുന്നത് യുവാക്കളോടുള്ള ക്രൂരതയാണ്.
എഴുത്തുപരീക്ഷയുടെയും പ്രാദേശിക ഭാഷാപ്രാവീണ്യ പരീക്ഷയുടെയും അടിസ്ഥാനത്തിലുള്ള നിയമനവും ഒരാൾക്ക് ഒരു സംസ്ഥാനത്ത് മാത്രമേ അപേക്ഷിക്കാനാകൂ എന്നതും പുതിയ കീഴ്വഴക്കം സൃഷ്ടിക്കലാണ്. ഉദ്യോഗാർഥികൾക്ക് തിരിച്ചടിയാകുന്ന ഇത്തരം നടപടികളിൽ നിന്നും പിന്തിരിയാൻ ബാങ്ക് തയ്യാറാകണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Recommended Video