യുഡിഎഫിന് അധികാരമാണ് ലക്ഷ്യം, ശവങ്ങൾ കാത്ത് റാകിപ്പറക്കുന്ന കഴുകന്മാർ! രൂക്ഷ വിമർശനം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമാകുന്നതിനിടെ പ്രതിപക്ഷ പാർട്ടികൾ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തെരുവിൽ സമരത്തിന് ഇറങ്ങുന്നത് ആശങ്ക പടർത്തുന്നു. മാസ്ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും അലറുകയും തുപ്പുകയും കെട്ടിപ്പിടിക്കുകയും പൊലീസുമായി മല്‍പിടുത്തം നടത്തുകയും ചെയ്യുന്ന സമരം നാടിനെ എത്ര വലിയ വിപത്തിലേക്കാണ് നയിക്കുക എന്ന് നേതാക്കള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അണികള്‍ എങ്കിലും അതിനു തയ്യാറാകണം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കുന്നത്.
സമൂഹ വ്യാപനം ഉണ്ടാക്കി ദുരന്തം വിതയ്ക്കാൻ യുഡിഎഫ് രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നതിന്റെ ഭാഗമായാണ് സമരങ്ങളെന്ന് ഡിവൈഎഫ്ആ ആരോപിക്കുന്നു. ദുരന്തം വിതച്ച് സർക്കാരിനെ പ്രതിക്കൂട്ടിൽ ആക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.
രാഷ്ട്രീയ ഗൂഢാലോചന
ഡിവൈഎഫ്ഐ പ്രതികരണം ഇങ്ങനെ: സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനം ഉണ്ടാക്കി ദുരന്തം വിതയ്ക്കാൻ യുഡിഎഫ് രാഷ്ട്രീയ ഗൂഢാലോചന നടത്തുകയാണ്. ഇതിന്റെ ഭാഗമാണ് ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ആസൂത്രിതമായ അക്രമ സമരങ്ങൾ. പൂന്തുറയിൽ ആസൂത്രിതമായ നുണ പ്രചരണങ്ങളിലൂടെ ആളുകളെ തെറ്റുധരിപ്പിച്ച് ഇളക്കിവിടുന്നതിന് നടന്ന ശ്രമവും ഈ ആസൂത്രണത്തിന്റെ ഭാഗമാണ്. ആരോഗ്യ പ്രവർത്തകരെ തടയുന്നതിനും ബോധപൂർവം പോലീസുമായി സംഘർഷം സൃഷ്ടിക്കുന്നതിനും ആസൂത്രിതമായ ശ്രമം നടക്കുന്നു.
അപകടകരമായ സാഹചര്യം
സ്ഥിതി രൂക്ഷമായ ഇത്തരം സ്ഥലങ്ങളിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന് പകരം ആൾക്കൂട്ടത്തെ ഇളക്കി വിടാൻ ശ്രമിക്കുന്നത് യു.ഡി.എഫിന്റെ ദുഷ്ടമനസ്സാണ്. ദുരന്തം വിതച്ച് സർക്കാരിനെ പ്രതിക്കൂട്ടിൽ ആക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കോവിഡ് രോഗബാധ വർധിക്കുന്നത് അപകടകരമായ സാഹചര്യമാണ്. ഈ സന്ദർഭത്തിൽ വളരെ ജാഗ്രതയോടെ സമൂഹമാകെ നിലയുറപ്പിക്കേണ്ട സന്ദർഭത്തിൽ അക്രമ സമരങ്ങൾ നടത്തി സാമൂഹ്യ വ്യാപനത്തിനുള്ള ശ്രമം നടത്തുകയാണ് യുഡിഎഫ്.
ദുരന്തങ്ങളിൽ പ്രതീക്ഷ
കഴിഞ്ഞ ദിവസമാണ് ഒരു ടെലിവിഷൻ ചാനലിന്റെ ചർച്ചയിൽ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ മാറുമെന്നും, വരാനിരിക്കുന്ന ദുരന്തങ്ങളിൽ തങ്ങൾക്ക് പ്രതീക്ഷയുണ്ടെന്നും പ്രമുഖനായ കൊൺഗ്രസ്സ് നേതാവ് വെളിപ്പെടുത്തിയത്. കോവിഡ് പ്രതിരോധത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ചേർന്ന കെ.പി.സി.സി. യോഗത്തിൽ, കോവിഡ് പ്രതിരോധത്തിൽ സർക്കാരിനുണ്ടാകുന്ന മേൽക്കൈയിൽ ആശങ്ക രേഖപ്പെടുത്തിയത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്.
ആസൂത്രിതമായ അക്രമ സമരങ്ങൾ
പ്രതിരോധ പ്രവർത്തങ്ങളിൽ സഹകരിക്കുകയും ഗുണപരമായ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്ത മുതിർന്ന കൊൺഗ്രസ്സ് നേതാക്കളെ കെ.പി.സി.സി. യോഗത്തിൽ നിശിതമായി വിമർശിച്ചുവെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ വേണം ഇന്ന് നടന്ന ആസൂത്രിതമായ അക്രമ സമരങ്ങളെ നമ്മൾ കാണേണ്ടത്. ബി.ജെ.പിയും ഇന്ന് ഇതേ പാത പിന്തുടർന്നു. നിത്യജീവന ഉപാധികൾ പോലും ഉപേക്ഷിച്ച് സാധാരണക്കാർ സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളോട് സഹകരിച്ച് വീട്ടിൽ ഇരിക്കുകയാണ്.
സാമൂഹ്യ വ്യാപനം സൃഷ്ടിക്കാൻ
ഓരോ പൗരന്മാരും ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചും അവരുടെ വ്യക്തിപരമായ ഉത്തരവാദിത്തം മാതൃകാപരമായി നിർവഹിക്കുകയാണ്. അപ്പോഴാണ് ജനങ്ങളെയാകെ വെല്ലുവിളിച്ച് യു.ഡി.എഫ് അക്രമ സമരങ്ങൾ ആസൂത്രണം ചെയ്യുന്നത്. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുകയും അതിവേഗം ജനജീവിതം പുനഃസ്ഥാപിക്കുകയും ചെയ്യണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. യു.ഡി.എഫ് ആകട്ടെ ക്രമസമാധാന പ്രശനം ഉണ്ടാക്കി സാമൂഹ്യ വ്യാപനം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.
റാകിപ്പറക്കുന്ന കഴുകന്റെ മാനസികാവസ്ഥ
ഇത് നീച രാഷ്ട്രീയ പ്രവർത്തനമാണ്. ശവങ്ങൾ കാത്ത് റാകിപ്പറക്കുന്ന കഴുകന്റെ മാനസികാവസ്ഥയാണ് യു.ഡി.എഫ് നേതാക്കൾക്ക്. ദുരന്തങ്ങളിൽ പ്രതീക്ഷ അർപ്പിക്കാതെ നാടിന് നല്ലതെന്തെങ്കിലും ചെയ്യാൻ യു.ഡി.എഫ് തയ്യാറാകണം. സ്വർണക്കടത്ത് സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചത് മാതൃകാപരമായ സമീപനമാണ്. എന്നാൽ സങ്കുചിത രാഷ്ട്രീയ താല്പര്യത്തിന്റെ ഭാഗമായി പുകമറ സൃഷ്ടിക്കുന്നതിനും കോവിഡ് പ്രതിരോധ പ്രവർത്തങ്ങളെ അട്ടിമറിച്ച് സാമൂഹ്യ വ്യാപനം ഉണ്ടാക്കുന്നതിനും യു.ഡി.എഫ് രാഷ്ട്രീയ ഗൂഡാലോചന നടത്തുകയാണ്.
സർക്കാർ വിരുദ്ധ കലാപം
സ്വർണക്കടത്ത് സംബന്ധിച്ച് അന്വേഷണം യഥാവിധി നടക്കണമെന്ന് യു.ഡി.എഫ് ന് ഒരു താല്പര്യവുമില്ല. മറിച്ച് അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് സർക്കാർ വിരുദ്ധ കലാപം നടത്താനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. ഇതിനെതിരെ പൊതുസമൂഹം പ്രതികരിക്കണം. ഈ നീച രാഷ്ട്രീയ നീക്കങ്ങളെ ഒറ്റപ്പെടുത്തണം. യു.ഡി.എഫ് ന് അധികാരമാണ് ലക്ഷ്യം, കേരളത്തിന് അതിജീവനമാണ് ലക്ഷ്യം. അതിജീവന ശ്രമങ്ങളെ അട്ടിമറിക്കാൻ നടത്തുന്ന നീക്കങ്ങൾ യു.ഡി.എഫ് നെ കൂടുതൽ ഒറ്റപെടുത്തുകയെ ഉള്ളു''.