പാസില്ലാതെ വാളയാറില്‍ എത്തിയയാള്‍ക്ക് കോവിഡ്;'വാളയാർ സമര നാടകത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം'
തിരുവനന്തപുരം; വാളയാറിൽ കോൺഗ്രസ്സ് എംപിമാരും എംഎൽഎയും ഉൾപ്പടെ നടത്തിയ സമര നാടകം കേരളത്തിലെ കോവിഡ് പ്രധിരോധ പ്രവർത്തനങ്ങളെ തകർക്കാനുള്ള ഗൂഢാലോചനയായിരുന്നെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. വാളയാറില്‍ കോണ്‍ഗ്രസ് നടത്തിയ സമരനാടകത്തിന്റെ ലക്ഷ്യം കേരളത്തെ ഒരു ശവപ്പറമ്പാക്കി മാറ്റുക എന്നതാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരെ യാതൊരു മുൻകരുതലുമില്ലാതെ കയറ്റിവിടണം എന്ന ആവശ്യം സാമൂഹിക വ്യാപനം പോലുള്ളവ മുന്നിൽ കണ്ടാണ്. മുൻ കരുതലുകൾ ഇല്ലാതെ കയറ്റിവിടുന്നവരിലൂടെ രോഗം വ്യാപനം ഉണ്ടായാൽ സർക്കാരിന്റെ പിടിപ്പുകേടാണെന്ന് അവകാശപ്പെടാം എന്ന നെറികെട്ട രാഷ്ട്രീയ ബുദ്ധിയാണ് കോൺഗ്രസ്സ് നേതൃത്വത്തിന്റേതെന്നും ഡിവൈഎഫ്ഐ പറഞ്ഞു.
ഈ മാസം എട്ടിന് ചെന്നൈയിൽനിന്ന് യാത്ര തിരിച്ച മലപ്പുറം സ്വദേശി ഒമ്പതിന് രാവിലെ വാളയാര്‍ അതിർത്തിയിലെത്തി. ശനിയാഴ്‌ച വൈകിട്ടോടെ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിലും ഇയാൾ പങ്കെടുത്തു. രാത്രി വൈകി ഇയാൾക്കും ഒപ്പം എത്തിയ സംഘത്തിലെ കോഴിക്കോട് സ്വദേശിക്കും രോഗലക്ഷണം കണ്ടു. ഇരുവരേയും ആംബുലന്‍സില്‍ ഉടൻ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജനപ്രതിനിധികളെ കൂടാതെ മാധ്യമപ്രവർത്തകർ, സ്ഥലത്തുണ്ടായിരുന്ന പൊലീസ്, മറ്റ് സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെല്ലാം ആശങ്കയിലാണ്.
അതിർത്തിയിൽ ആളുകളെ തടയുന്നുവെന്ന നുണപ്രചാരണവുമയി കോൺഗ്രസ് ജനപ്രതിനിധികൾ പ്രതിഷേധം സംഘടിപ്പിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. അതിർത്തിയിൽ സംഘടിച്ച് നിൽക്കരുതെന്ന പൊലീസ് നിർദേശം അവഗണിച്ച് കോൺഗ്രസ് നേതാക്കൾ ജനങ്ങളെ വിളിച്ചുകൂട്ടി സർക്കാർവിരുദ്ധ പ്രതിഷേധത്തിന് ശ്രമിക്കുകയായിരുന്നു.
രാഷ്ട്രീയ ലാഭത്തിനുവേണ്ടി കോൺഗ്രസ് നടത്തിയ സമര നാടകത്തിൽ സാമൂഹിക അകലം ഉൾപ്പടെതയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിട്ടില്ല. കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സാമൂഹ്യ അകലം പാലിക്കാതെ അടുത്തിടപഴകിയ എംപിമാരായ വി കെ ശ്രീകണ്‌ഠൻ, രമ്യ ഹരിദാസ്, ടി എൻ പ്രതാപൻ, എംഎൽഎമാരായ ഷാഫി പറമ്പിൽ, അനിൽ അക്കര എന്നിവരുടെ നിലപാട് നിയമപരമായ തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
അന്യസംസ്ഥാനങ്ങളിൽ ക്രമാതീതമായി രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഹോട്ട് സ്പോട്ടുകളിൽ നിന്നും റെഡ് സോണുകളിൽ നിന്നും വരുന്നവരുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനും വാർഡ് തല സമിതിയുടെ നേതൃത്വത്തിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് പാസ് എന്ന് സർക്കാർ പലതവണ വ്യക്തമാക്കിയിട്ടും കോൺഗ്രസ്സ് നടത്തുന്നത് അധികാര മോഹത്തോടെയുള്ള നെറികെട്ട രാഷ്ട്രീയ നീക്കമാണ്. രോഗ ബാധിതനായി എത്തിയ ഇദ്ദേഹം കൂടുതൽ ആളുകളുമായി സമ്പർക്കം ഉണ്ടാക്കാൻ സാഹചര്യമൊരുക്കിയത് കോൺഗ്രസ്സ് നേതൃത്വം പ്ലാൻ ചെയ്ത് നടപ്പാക്കിയ സമര നാടകമാണ്.
ഈ ഗൂഢാലോചനക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സമൂഹം ഒറ്റക്കെട്ടായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകുമ്പോൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മാത്രം മുന്നിൽക്കണ്ട് കോൺഗ്രസ്സ് നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചന കേരളത്തിന് തന്നെ അപമാനകരമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
എല്ലാവർക്കും 15 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ച അതേ പേനയാവല്ലേ; മോദിയുടെ പ്രഖ്യാപനത്തിൽ കോൺഗ്രസ്
രാഹുൽ ഗാന്ധിയുടെ വിവാഹ ചെലവ് ഏറ്റെടുക്കുമെന്ന് ബിജെപി; മുഖമടച്ച മറുപടിയുമായി കോൺഗ്രസ്