മാതൃഭൂമി പുസ്തകോത്സവത്തിൽ സംഘപരിവാർ അഴിഞ്ഞാട്ടം.. കണ്ടം വഴി ഓടിച്ച് ഡിവൈഎഫ്ഐ
എറണാകുളം: സംഘപരിവാര്‍ ചായ്വുള്ള പത്രമെന്ന് അടുത്ത കാലത്തായി നന്നായി ചീത്തപ്പേര് കേള്‍ക്കുന്ന പത്രമാണ് മാതൃഭൂമി. എന്നാല്‍ മീശ എന്ന നോവല്‍ വിവാദമായതോടെ സംഘികള്‍ ഒന്നാകെ പത്രമുത്തശ്ശിക്കെതിരെ തിരിഞ്ഞു. ഹിന്ദു സ്ത്രീകളെ അപമാനിച്ചു എന്നാരോപിച്ച് മാതൃഭൂമി ബഹിഷ്‌ക്കരിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം നടന്നു.
പ്രതിഷേധമെന്ന പേരില്‍ മാതൃഭൂമി നടത്തുന്ന പുസ്തകോത്സവത്തില്‍ അക്രമം അഴിച്ച് വിടാനും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മടി കാണിച്ചില്ല. തെറിവിളിയും കയ്യേറ്റവുമായി അഴിഞ്ഞാടിയ സംഘപരിവാറിനെ ഒതുക്കിയത് സ്ഥലത്ത് എത്തിയ ഡിവൈഎഫ്‌ഐ - കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മീശയ്ക്കെതിരെ കൊലവിളി
സ്ത്രീകളുടെ ക്ഷേത്ര സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മീശ എന്ന നോവലില്‍ രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണമുള്ളതാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്. പിന്നാലെ എഴുത്തുകാരനും മാതൃഭൂമിക്കുമെതിരെ തെറിവിളികളും കൊലവിളികളും ഉയര്‍ന്നു. എസ് ഹരീഷ് നോവല്‍ പിന്‍വലിക്കുകയും ചെയ്തു. അതിനിടെയാണ് തൃപ്പൂണിത്തുറയില്‍ മാതൃഭൂമി നടത്തുന്ന പുസ്തകോത്സവത്തില്‍ സംഘപരിവാര്‍ ആക്രമണം അഴിച്ച് വിട്ടത്.
പുസ്തകോത്സവത്തിൽ അഴിഞ്ഞാട്ടം
ബിജെപി, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരാണ് അക്രമുണ്ടാക്കിയത്. നഗരസഭാ കൗണ്‍സിലര്‍ അടക്കമുള്ളവര്‍ സംഘത്തിലുണ്ടായിരുന്നു. പുസ്തകോത്സവം നടന്ന അഭിഷേകം കണ്‍വെന്‍ഷന്‍ സെന്ററില്‍ കടന്ന അക്രമികള്‍ പുസ്തകങ്ങള്‍ വാരി വലിച്ച് എറിയുകയും ജീവനക്കാരെ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അസഭ്യവും അക്രമവും
ജീവനക്കാരില്‍ ചിലര്‍ക്ക് മര്‍ദ്ദനമേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. കാഷ് കൗണ്ടറില്‍ ഇരുന്ന ജീവനക്കാരന് നേര്‍ക്ക് അക്രമികള്‍ അസഭ്യവര്‍ഷം തന്നെ നടത്തി. 25 പുരുഷന്മാര്‍ അടങ്ങിയ സംഘമാണ് അക്രമം അഴിച്ച് വിട്ടത്. കാവിക്കൊടിയുമായിട്ടായിരുന്നു ഇവരുടെ രംഗപ്രവേശം. പുസ്തകോത്സവത്തിലേക്ക് എത്തിയ സ്ത്രീകളേയും കുട്ടികളേയും അടക്കമുള്ളവരെ ഇക്കൂട്ടര്‍ തെറിവിളിച്ച് ഓടിക്കുകയും ചെയ്തു.
പത്രം കത്തിച്ചും അരിശം
ആദ്യം വന്ന സംഘത്തെ കൂടാതെ നിരവധി സംഘപരിവാറുകാരും പിന്നാലെ സംഭവ സ്ഥലത്ത് എ്ത്തി. ഇതോടെ സ്ഥലത്ത് പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ഇക്കൂട്ടര്‍ മാതൃഭൂമി പത്രം കത്തിച്ചും അതിനിടെ അരിശം തീര്‍ക്കുകയുണ്ടായി. എന്ത് സംഭവിച്ചാലും മാതൃഭൂമി പുസ്തകോത്സവം നടത്താന്‍ അനുവദിക്കില്ലെന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പരസ്യ വെല്ലുവിളി മുഴക്കി.
തുരത്താൻ ഡിവൈഎഫ്ഐ
മാത്രമല്ല പുസ്തകോത്സവം നടക്കുന്ന അഭിഷേകം കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഗെയ്റ്റ് സംഘപരിവാറുകാര്‍ അടച്ച് പൂട്ടി. പുറത്ത് ഹിന്ദു ഐക്യവേദിയുടെ പേരില്‍ ബാനറും കാവിക്കൊടിയും കെട്ടി. ഇതോടെയാണ് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും പുസ്തകമേളയ്ക്ക് സംരക്ഷണവുമായി രംഗത്ത് വന്നത്. അഭിഷേകം കണ്‍വെന്‍ഷന്‍ സെന്ററിന് മുന്നില്‍ നൂറുകണക്കിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംരക്ഷണ വലയം തീര്‍ത്തു. സ്റ്റാച്യു കവലയില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് കെഎസ് അരുണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഐക്യദാര്‍ഢ്യ പ്രകടനം
കോണ്‍ഗ്രസുകാരും സംഘപരിവാറിനെ പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ടായ സി വിനോദിന്റെ നേതൃത്വത്തില്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തി. പുസ്തകോത്സവത്തില്‍ നിന്നും പുസ്തകങ്ങള്‍ വാങ്ങിയായിരുന്നു കോണ്‍ഗ്രസുകാരുടെ ഐക്യദാര്‍ഢ്യ പ്രകടനം. മീശ എന്ന നോവല്‍ പ്രസിദ്ധീകരണം നിര്‍ത്തിയെങ്കിലും സംഘപരിവാറിന്റെ അഴിഞ്ഞാട്ടം തുടരുകയാണ്.