'സുരേഷ് ഗോപി ഒരു സിനിമാറ്റിക് കോമാളിയായി, സാംസ്കാരിക കേരളത്തിന് അപമാനം'; ഡി വൈ എഫ് ഐ
കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ ബിജെപി നേതാവ് സുരേഷ് ഗോപി സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് ഡി വൈ എഫ് ഐ. ആധുനിക ലോകം ഉപേക്ഷിച്ച എല്ലാ ജീർണ്ണതകളെയും താലോലിക്കുന്ന ഒരു സിനിമാറ്റിക് കോമാളിയായി മാറിയ സുരേഷ് ഗോപി എത്ര കപടത നിറഞ്ഞ മാനസികാവസ്ഥയുമായി ആണ് ജീവിക്കുന്നതെന്ന് മാധ്യമ പ്രവർത്തകയോട് പെരുമാറിയ രീതി കണ്ടാൽ വ്യക്തമാകുമെന്നും ഡി വൈ എഫ് ഐ പറഞ്ഞു.
ഇത്രയും മോശമായി ഒരു വ്യക്തിയുടെ അനുവാദം കൂടാതെ അവരെ ശരീരത്തിൽ സ്പർശിച്ച വഷളത്തരം അദ്ദേഹം പേറുന്ന ജീർണ്ണ രാഷ്ട്രീയ സംഹിതയുടെ ബാക്കി പത്രം കൂടിയാണെന്നും മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നതായും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഡി വൈ എഫ് ഐ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്:
മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ ബിജെപി നേതാവ് സുരേഷ് ഗോപി
സാംസ്കാരിക കേരളത്തിന് അപമാനമാണ്. ആധുനിക ലോകം ഉപേക്ഷിച്ച എല്ലാ ജീർണ്ണതകളെയും താലോലിക്കുന്ന ഒരു സിനിമാറ്റിക് കോമാളിയായി മാറിയ സുരേഷ് ഗോപി എത്ര കപടത നിറഞ്ഞ മാനസികാവസ്ഥയുമായി ആണ് ജീവിക്കുന്നതെന്ന് അദ്ദേഹം ഈ മാധ്യമ പ്രവർത്തകയോട് പെരുമാറിയ രീതി കണ്ടാൽ വ്യക്തമാകും.
തന്റെ ദേഹത്ത് സ്പർശിച്ചപ്പോൾ ഒരു വട്ടം ഒഴിഞ്ഞു മാറിയിട്ടും വീണ്ടും അതേ പോലെ പെരുമാറിയപ്പോൾ അദ്ദേഹത്തിന്റെ കൈ അവർക്ക് തന്നെ എടുത്ത് മാറ്റേണ്ടി വന്നു. ഇത്രയും മോശമായി ഒരു വ്യക്തിയുടെ അനുവാദം കൂടാതെ അവരെ ശരീരത്തിൽ സ്പർശിച്ച വഷളത്തരം അദ്ദേഹം പേറുന്ന ജീർണ്ണ രാഷ്ട്രീയ സംഹിതയുടെ ബാക്കി പത്രം കൂടിയാണ്.
മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.
അതേസമയം, സംഭവത്തിൽ സുരേഷ് ഗോപി മാപ്പ് പറഞ്ഞു. മാധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് മാധ്യമപ്രവർത്തകയോട് പെരുമാറിയതെന്നും ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ഏതെങ്കിലും രീതിയിൽ മാധ്യമപ്രകവർത്തകയ്ക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications