കത്വ, ഉന്നാവ് ധനസമാഹരണത്തില്‍ തിരിമറി; പി കെ ഫിറോസിനെതിരെ അന്വേഷണം വേണം: ഡിവൈഎഫ്ഐ
തിരുവനന്തപുരം: കത്വ, ഉന്നാവ് പെണ്‍കുട്ടികള്‍ക്കായി നടത്തിയ ധനസമാഹരണത്തില്‍ തിരിമറിയെന്ന ആരോപണത്തിൽ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരെ അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ. 'കത്വ, ഉന്നാവ് പെണ്‍കുട്ടികള്‍ക്കായി നടത്തിയ ധനസമാഹരണത്തില്‍ മുസ്ലിം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് നടത്തിയ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വരുന്നത്'. രാജ്യമാകമാനം നൊമ്പരപ്പെട്ട കത്വ, ഉന്നാവ് പീഢനക്കേസുകളിലെ ഇരകളുടെ പേരിൽപോലും സംഭരിച്ച തുക തട്ടിച്ചെടുത്തു എന്നത് ഭീകരവും മനുഷ്യത്വരഹിതവുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തെ നടുക്കിയ പീഡന കേസിലെ പെണ്‍കുട്ടികള്‍ക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തില്‍ തിരിമറി നടന്നതായി വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് യൂത്ത് ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗം യൂസഫ് പടനിലമാണ്. യൂസഫ് പടനിലത്തിന്‍റെ ആരോപണത്തെ ശരിവച്ച് യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ മൂഈനലി തങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
പീഡനത്തിന് ഇരയായവര്‍ക്ക് വേണ്ടി പിരിച്ചെടുത്ത കോടികളിൽനിന്നും ഒന്നും ഇരകള്‍ക്ക് കൈമാറിയില്ല എന്നത് മാത്രമല്ല ഒരു കോടിയിലധികം രൂപ സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് അടക്കമുള്ള നേതാക്കള്‍ സ്വന്തം ആവശ്യങ്ങൾക്കായി വിനിയോഗിച്ചിരിക്കുകയാണ്. മുൻ മന്ത്രിയും എംഎൽഎമാരും ഉൾപ്പെടെയുള്ളവർ അഴിമതിയിലും സാമ്പത്തികതട്ടിപ്പ് കേസുകളിലും ജയിലിൽ കിടക്കുകയും അന്വേഷണം നേരിടുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് മുസ്ലീം ലീഗ് അധപതിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് യുവനേതാക്കളും സമാനമായി തട്ടിപ്പിന് നേതൃത്വം നൽകുന്നു എന്ന ആരോപണം പുറത്തുവരുന്നത്. നാടിന് വിശ്വസിക്കാൻ കൊള്ളത്തവരായി, അഴിമതിയുടെയും സാമ്പത്തിക തട്ടിപ്പുകളുടെയും അപ്പോസ്തോലന്മാരായി യൂത്ത് ലീഗും മുസ്ലീം ലീഗും മാറിയിരിക്കുകയാണ്. ഇരകളുടെ പേരിൽപോലും പണം തട്ടുന്ന സംഘമായി യൂത്ത് ലീഗ് മാറിയിരിക്കുന്നു. ഈ ഗുരുതരമായ ആരോപണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Recommended Video