ഒരു നിമിഷം പോലും എംഎൽഎയായി തുടരരുത്, ഖമറുദ്ദീൻ ജനവഞ്ചകനെന്ന് ഡിവൈഎഫ്ഐ
മഞ്ചേശ്വരം: ജ്വല്ലറി തട്ടിപ്പ് കേസിൽ അറസ്റ്റിലായ എം സി ഖമറുദീൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ. ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ അറസ്റ്റിലായ മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദീന് ഒരു നിമിഷം പോലും തൽസ്ഥാനത്ത് തുടരുവാനുള്ള അവകാശമില്ലെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. ജനവഞ്ചകനായി മാറിയ ഖമറുദീൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
എണ്ണൂറോളം പേരില്‍ നിന്നായി 150 കോടി രൂപ തട്ടിയെടുത്ത കേസിലാണ് എംഎൽഎയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 109 വഞ്ചനാ കേസുകളില്‍ പ്രതിയായ ഖമറുദ്ദീന് എംഎൽഎ സ്ഥാനത്ത് തുടരാനുള്ള അവകാശമില്ല. ഒരു ജനപ്രതിനിധി ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് ഖമറുദീൻ ചെയ്തത്. ഇത്രയധികം പരാതികൾ ഉയർന്നിട്ടും ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിട്ടും ഖമറുദീന്റെ രാജി ആവശ്യപ്പെടാത്ത മുസ്ലീം ലീഗും കോൺഗ്രസ്സും പണം തട്ടുന്ന കൊള്ളസംഘത്തെ പോലെയാണ് പെരുമാറുന്നത്.
ജ്വല്ലറി പൂട്ടിയപ്പോള്‍ തന്നെ ഖമറുദ്ദീന് ആസ്തികള്‍ വിറ്റു. കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതിനാല്‍ ബാക്കി ആസ്തികള്‍ ഡയറക്ടര്‍മാര്‍ക്കോ മധ്യസ്ഥനോ വില്‍ക്കാനാവില്ല. കമ്പനി രേഖയിലെവിടെയും പൊതുജനങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിച്ചതായും കാണിച്ചിട്ടില്ല. എന്നിട്ടും നിക്ഷേപകരുടെ കണ്ണില്‍ പൊടിയിടാനാണ് ഖമറുദ്ദീനും ലീഗ് നേതൃത്വവും ഇതുവരെ ശ്രമിച്ചത്. സമൂഹത്തിന് വേണ്ടി പ്രവർത്തിക്കേണ്ട ഒരു എംഎൽഎ മറ്റുള്ളവരെ പറ്റിച്ച് ജീവിക്കുന്നത് കേരളത്തിന് അപമാനകരമാണ്.
Recommended Video
അറസ്റ്റുണ്ടായിട്ട് പോലും രാജിവയ്ക്കാൻ ആവശ്യപ്പെടാത്ത യുഡിഫ് നേതൃത്വം ഈ കൊള്ളയ്ക്ക് പിന്തുണകൊടുക്കുകയാണ്. നിരന്തരം രാജി ആവശ്യം ഉയർത്തുന്ന ചെന്നിത്തല, തട്ടിപ്പ് കേസിൽ അറസ്റ്റിലായ സ്വന്തം മുന്നണിയിലെ എംഎൽഎയുടെ രാജി ആവശ്യപ്പെടാനുള്ള ആർജ്ജവം കാണിക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.