പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിനൽകണം, സംസ്ഥാന സർക്കാരിനോട് ഡിവൈഎഫ്ഐ
തിരുവനന്തപുരം: വിവിധ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിനൽകണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. വിവിധ വകുപ്പുകളിൽ ആയിരക്കണക്കിന് തസ്തികകളാണ് പുതുതായി സർക്കാർ സൃഷ്ടിച്ചിട്ടുള്ളത്. പുതുതായി സൃഷ്ടിച്ച തസ്തികകൾ പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള സ്വാഭാവിക നടപടി ക്രമങ്ങൾ നടന്നുവരികയാണ്. പുതിയ തസ്തികകൾ സൃഷ്ടിച്ച സർക്കാരിന്റെ തീരുമാനം മാതൃകാപരമാണ്. ഈ തീരുമാനത്തിന്റെ ഗുണം നിലവിലുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കൂടി പ്രയോജനപെടുന്ന വിധം കാലാവധി നീട്ടണമെന്നാണ് ഡിവൈഎഫ്‌ഐ ആവശ്യപ്പെടുന്നത്.
ഇതിനു പുറമെ പരീക്ഷ രീതികൾ പരിഷ്‌കരിക്കാൻ പി എസ്.സി തീരുമാപിനിച്ചിരിക്കുകയാണ്. ഇതിന്റെ നടപടി ക്രമങ്ങൾ പൂർത്തീകരിക്കാനും കാലതാമസം നേരിടും. നിലവിൽ നിരവധി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുകയാണ്. പുതിയ രീതി അനുസരിച്ച് രണ്ടു തരം പരീക്ഷകൾ നടത്തി നിയമന നടപടികളിലേക്ക് കടക്കാൻ സ്വാഭാവികമായ കാലതാമസം ഇനിയുമുണ്ടാകും. ഈ കാലയളവിൽ പുതുതായി സൃഷ്ടിച്ച തസ്തികകളിലും, ഉടനടി വരാനിരിക്കുന്ന റിട്ടയർമെന്റ് പ്രമോഷനെ തുടർന്നുണ്ടാകുന്ന ഒഴിവുകളിലേക്കും നിയമനങ്ങൾ തടസപ്പെടും. നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുകയും പി.എസ്.സി പരീക്ഷ രീതികൾ പരിഷ്‌കരിക്കുന്നതിന്റെയും പശ്ചാത്തലത്തിൽ റാങ്ക് ലിസ്റ്റുകളുടെ കലാവധി ദീർഘിപ്പിച്ചു നൽകണമെന്നാണ് ഡി.വൈഎഫ്‌ഐ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നത്.
കേന്ദ്ര സർക്കാർ സമ്പൂർണ നിയമന നിരോധനം പ്രഖ്യാപിച്ചിരിക്കുന്ന സന്ദർഭത്തിലാണ് സംസ്ഥാനത്ത് നിയമനം ദ്രുതഗതിയിൽ നടക്കുന്നത്. രാജ്യത്ത് ഇന്ന് സ്ഥിര നിയമനങ്ങൾക്ക് നിരോധനമോ നിയന്ത്രണമോ ഇല്ലാത്ത ഏക സംസ്ഥാനം കേരളമാണ്. 27000 സ്ഥിരം തസ്തികകളാണ് അഞ്ച് വര്ഷത്തിനകം പിണറായിസർക്കാർ സൃഷ്ടിച്ചത്, രാജ്യം ഭരിച്ച കോൺഗ്രസ് ബി ജെ പി സർക്കാരുകൾ സ്ഥിര നിയമനങ്ങൾ അവസാനിപ്പിക്കുകയും കരാർ തൊഴിലുകൾ വ്യാപകമാക്കുകയും ചെയ്തിരിക്കുന്നു.
Recommended Video
രണ്ട് പതിറ്റാണ്ടിനിടെ സ്ഥിരം തസ്തികകളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് രാജ്യത്താകെ ഉണ്ടായത്. പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും നിയമനങ്ങൾ വേഗത്തിലാക്കുന്നിലും പിണറായി സർക്കാർ സ്വീകരിക്കുന്ന യുവപക്ഷ നിലപാടിനെ ഡി വൈ എഫ് ഐ സ്വാഗതം ചെയ്യുന്നു. പുതിയ തസ്തികകൾ സൃഷ്ടിച്ചതിന്റെ ഗുണം ലഭിക്കുന്നതിനും പരീക്ഷ രീതികളിലുണ്ടായ പരിഷ്‌കരണത്തിന്റെ ഭാഗമായി നിയമന നടപടികൾ നിലക്കാതിരിക്കുന്നതിനും നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിനൽകണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.