പുറത്താക്കിയിട്ടും രക്ഷയില്ല, പികെ ശശിക്കെതിരെ യുവതി വീണ്ടും രംഗത്ത്, കേന്ദ്ര നേതൃത്വത്തിന് പരാതി
Recommended Video
ദില്ലി: ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പീഡനപരാതിയില്‍ പാര്‍ട്ടി നടപടിയെടുത്തെങ്കിലും ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്ക് കുരുക്ക് അഴിയുന്നില്ല. പരാതിക്കാരിയായ നേതാവ് വീണ്ടും സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചതായി റിപ്പോര്‍ട്ട്. പികെ ശശി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന തന്റെ പരാതി അന്വേഷണ കമ്മീഷനും പാര്‍ട്ടി നേതൃത്വവും ഗൗരവത്തോടെ കണ്ടില്ല എന്നാണ് യുവതി കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരിക്കുന്നു. ലൈംഗിക പീഡനം എന്ന പരാതിയിന്മേല് അല്ല പികെ ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തിരിക്കുന്നത്.
സിപിഎമ്മിന് പിന്നാലെ കോൺഗ്രസിനെയും വെട്ടിലാക്കി പീഡനം, പരാതിക്കാരി രാഹുൽ ഗാന്ധിക്ക് മുന്നിൽ
സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍ പികെ ശശി പരാതിക്കാരിയോട് ഫോണില്‍ അപമര്യാദയായി പെരുമാറി എന്നതാണ്. ലൈംഗിക പീഡനമില്ല എന്നും അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിലുണ്ട്. ഇത് പ്രകാരമാണ് പാര്‍ട്ടി നേതാവിന് യോജിക്കാത്ത തരത്തില്‍ പെരുമാറി എന്ന കുറ്റത്തിന് ആറ് മാസത്തേക്ക് പ്രാഥമിക അംഗത്വത്തില്‍ നിന്നും ശശിയെ സിപിഎം പുറത്താക്കിയത്.
എന്നാല്‍ കമ്മീഷന്റെ കണ്ടെത്തല്‍ ശരിയല്ലെന്നും ലൈംഗിക പീഡനത്തിനുളള ശ്രമമാണ് എന്നും വ്യക്തമാക്കിയാണ് യുവതി വീണ്ടും കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത്. എകെ ബാലന്, പികെ ശ്രീമതി എന്നിവര്‍ അംഗങ്ങളായ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് അടുത്ത മാസം ചേരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി പരിഗണിക്കുന്നുണ്ട്. മാത്രമല്ല ശശിക്കെതിരായ സംസ്ഥാന നേതൃത്വത്തിന്റെ അച്ചടക്ക നടപടിയും പരിശോധിക്കും.
ശശിയുടെ വിഷയത്തില്‍ സംസ്ഥാന നേതൃത്വം പാര്‍ട്ടി ഭരണഘടനാ ലംഘനം നടത്തിയെന്നും വിലയിരുത്തലുണ്ട്. പാര്‍ട്ടി അംഗത്തിനെതിരെ ഇത്തരമൊരു പരാതി ഉയര്‍ന്നാല്‍ അന്വേഷണ വിധേയമായി ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്നാണ്. എന്നാല്‍ ശശിക്കെതിരെ പരാതി ഉയര്‍ന്നപ്പോള്‍ അന്വേഷണം നടത്തിയ ശേഷം മാത്രമാണ് നടപടിയെടുത്തത്. ഇക്കാര്യവും കേന്ദ്ര നേതൃത്വം പരിശോധിക്കും. നേരത്തെ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ മൂലമാണ് ശശിക്കെതിരെ പുറത്താക്കല്‍ നടപടി സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്.