'ഇതുവരെ പറയാത്ത ആ രഹസ്യം ഇനി ദൈവത്തെ സാക്ഷി നിർത്തി അങ്ങ് പറയൂ', ഉമ്മൻചാണ്ടിയെ ട്രോളി റഹീം!
തിരുവനന്തപുരം: വിവാദമായ സ്വർണക്കടത്ത് കേസും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കം ആരോപണ വിധേയരായ സോളാർ കേസും തമ്മിൽ താരതമ്യം ചെയ്ത് കൊണ്ട് പൊരിഞ്ഞ പോരാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. അതിനിടെ പ്രതികരണവുമായി ഉമ്മൻ ചാണ്ടി തന്നെ രംഗത്തെത്തി.
സോളാർ കേസ് ഓർത്ത് പോകുന്നു എന്നാണ് ഉമ്മൻ ചാണ്ടി ഫേസ്ബുക്കിൽ കുറിച്ചത്. സോളാർ കേസുമായി താരതമ്യം ചെയ്യാനുളള ശ്രമം നടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി. അതിനിടെ ഡിവൈഎഫ്ഐ നേതാവ് എഎ റഹീം ഉമ്മൻ ചാണ്ടിയെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.
ആ രഹസ്യം ഇനി പറയൂ...
എഎ റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പ് : '' പണ്ട് ചെയ്ത തെറ്റുകൾക്ക് ദൈവത്തെ സാക്ഷി നിർത്തി ഒരാൾ ഇന്ന് രംഗപ്രവേശം ചെയ്തിട്ടുണ്ട്.. പറയൂ സാർ ഇനിയെങ്കിലും, ആലുവാ ഗസ്റ്റ് ഹൗസിൽ അടച്ചിട്ട മുറിയിൽ ഒരു കൊലക്കേസ് പ്രതിയുമായി കേരളത്തിന്റെ മുഖ്യമന്ത്രിക്ക് എന്തായിരുന്നു മണിക്കൂറുകൾ നീണ്ട ചർച്ച? ഇതുവരെ പറയാത്ത ആ രഹസ്യം ഇനി ദൈവത്തെ സാക്ഷി നിർത്തി അങ്ങ് പറയൂ...
രഹസ്യ മൊഴി ഇപ്പോഴും ഉണ്ട്
മല്ലേലിൽ ശ്രീധരൻ നായർ കോടതിയിൽ കൊടുത്ത രഹസ്യ മൊഴി ഇപ്പോഴും ഉണ്ട്. അതിൽ പറഞ്ഞത്, താങ്കളോട് ചോദിച്ചതിന് ശേഷമാണ് സോളാർ പ്രതിക്ക് പണം കൊടുത്തത് എന്നാണ്. ദൈവത്തെ സാക്ഷി നിർത്തി പറയൂ ആ രഹസ്യ മൊഴിയിലെ സത്യം. ഒരു രാത്രി മുഴുവൻ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് അടയ്ക്കാതെ ഉണർന്നിരുന്നു പണിയെടുത്തത് ഓർമ്മയുണ്ടോ? താങ്കളുടെ വീട്ടിൽ ജോലി ചെയ്ത ഒരു പോലീസുകാരന്റെ ഫോൺ വിവരങ്ങൾ നൽകാൻ കഴിയില്ലെന്ന് സർക്കാരിന്റെ എതിർ സത്യവാങ്മൂലം തയ്യാറാക്കുന്ന തിരക്കിലായിരുന്നു അന്ന് രാത്രി മുഴുവൻ എ ജിയുടെ ഓഫീസ്.
കേരളം കേൾക്കട്ടെ..
ദൈവത്തെ സാക്ഷി നിർത്തി പറയൂ... എന്തായിരുന്നു ഒരു സാധാ പോലീസുകാരന്റെ ഫോൺ രേഖ പുറത്തു വന്നാൽ താങ്കളുടെ സർക്കാരിന് കുഴപ്പം? സംസ്ഥാനത്തിന്റെ പൊതുവായ ഏത് താല്പര്യം മുൻ നിർത്തിയായിരുന്നു അന്ന് താങ്കൾ അത്തരം ഒരു നിലപാട് സ്വീകരിച്ചത്? പറയൂ ദൈവത്തെ സാക്ഷി നിർത്തി പറയൂ.... അന്ന് "മനസ്സക്ഷിയുടെ കോടതിയിൽ"വിട്ടിട്ട് പോയ ഇനിയും പറയാത്ത "മഹാ രഹസ്യങ്ങൾ" ദൈവസാക്ഷ്യത്തിൽ പറഞ്ഞു തുടങ്ങൂ... കേരളം കേൾക്കട്ടെ..''
സോളാര്‍ വിവാദം ഓര്‍ത്തുപോയി
ഉമ്മൻ ചാണ്ടിയുടെ പ്രതികരണം ഇങ്ങനെ: ' സ്വര്‍ണ കള്ളക്കടത്തിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ വന്‍ വിവാദത്തിലാക്കി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണല്ലോ. ഈ സാഹചര്യത്തില്‍ 2013ല്‍ ഉണ്ടായ സോളാര്‍ വിവാദം ഓര്‍ത്തുപോയി. അതിന്റെ കേന്ദ്രബിന്ദു ഞാനായിരുന്നല്ലോ. സോളാര്‍ ഇടപാടുകൊണ്ട് ഒരു രൂപ പോലും സര്‍ക്കാരിനു നഷ്ടമുണ്ടായില്ല. ഒരു രൂപയുടെ ആനുകൂല്യം തട്ടിപ്പുനടത്തിയ കമ്പനിക്കു സര്‍ക്കാര്‍ നല്കിയിട്ടില്ല.
വഞ്ചാനാക്കുറ്റം ചുമത്തി കേസ്
തട്ടിപ്പിന് ഇരയായവരുടെ പരാതി അനുസരിച്ച് വഞ്ചാനാക്കുറ്റം ചുമത്തി കേസ് എടുക്കുകയും ചെയ്തു. 2006ലെ ഇടതുസര്‍ക്കാര്‍ ഇതേ കമ്പനി തട്ടിപ്പു നടത്തിയപ്പോള്‍ കേവലം സിവില്‍ കേസ് മാത്രമേ എടുത്തിട്ടുള്ളു. വിവാദ വ്യക്തിയുമായി 3 പേര്‍ ടെലിഫോണില്‍ സംസാരിച്ചു എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഉണ്ടായ പരാതി. 3 പേരെയും ജോലിയില്‍ നിന്ന് ഒഴിവാക്കി. എന്നിട്ടും ഇടതുപക്ഷം സമരവുമായി മുന്നോട്ടുപോയി.
പ്രതി എഴുതിയ കത്തുമാത്രം
മുഖ്യമന്ത്രിയുടെ രാജിക്കുവേണ്ടി സെക്രട്ടേറിയറ്റ് വളയല്‍ വരെ നടത്തി. അധികാരത്തില്‍ വന്ന് 4 വര്‍ഷം കഴിഞ്ഞിട്ടും ഇടതുസര്‍ക്കാരിന്, യുഡിഎഫ് കാലത്ത് എടുത്തതിന് അപ്പുറത്തേക്ക് ഒന്നും ചെയ്യുവാന്‍ സാധിച്ചില്ല. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവാദ കമ്പനിയുടെ പ്രതി എഴുതിയ കത്തുമാത്രം കേന്ദ്രീകരിച്ചായിരുന്നു. ആ കത്ത് ഹൈക്കോടതി റിപ്പോര്‍ട്ടില്‍ നിന്ന് നീക്കം ചെയ്തു. ഗവണ്മന്റിന് എന്തെങ്കിലും നഷ്ടമുണ്ടായോ എന്ന ചോദ്യത്തിന് കമ്മീഷനെ വച്ചതിലൂടെ ഉണ്ടായ നഷ്ടമാണ് ചൂണ്ടിക്കാട്ടിയത്.
ആരോപണങ്ങളില്‍ സന്തോഷിക്കുന്നില്ല
പ്രതിപക്ഷ കക്ഷികള്‍ എല്ലാവരും കൂടി സമരം ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വച്ചത് സുതാര്യത ആഗ്രഹിച്ച യുഡിഎഫ് സര്‍ക്കാര്‍ ഒരു നഷ്ടമായി കാണുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ ഞാന്‍ സന്തോഷിക്കുന്നില്ല. പക്ഷേ അന്നത്തെ ആരോപണങ്ങളോടും അതിനോടുള്ള എന്റെയും സര്‍ക്കാരിന്റെയും സമീപനവും ഇന്നത്തെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന അസ്വസ്ഥതയും ജനങ്ങള്‍ തിരിച്ചറിയും.
എനിക്ക് ആരോടും പരിഭവമില്ല
ഈ ആരോപണങ്ങളില്‍ നിന്ന് പുറത്തുവരാന്‍ സിബിഐ അന്വേഷണമാണ് ഏറ്റവും ഉചിതം. സത്യം പുറത്തുവരണം. കേരളം മഹാമാരിയെ നേരിടുന്ന സന്ദര്‍ഭം കൂടിയാണിത്. ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. എനിക്ക് ആരോടും പരിഭവമില്ല. എനിക്കുവേണ്ടി വളരെയധികം പേര്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. സത്യം ജയിക്കും. എല്ലാവര്‍ക്കും നന്ദി''