ഡിവൈഎഫ്ഐയിൽ പൊട്ടിത്തെറി; പികെ ശശിക്കെതിരെ പരാതി നൽകിയ വനിതാ നേതാവ് രാജിവെച്ചു
പാലക്കാട്: ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറി. ഷൊർണൂർ എംഎൽഎ പികെ ശശിക്കെതിരെ ലൈംഗികാതിക്രമത്തിന് പരാതി നൽകിയ ഡിവൈഎഫ്ഐ വനിതാ നേതാവ് രാജിക്കത്ത് നൽകി. വിഷയത്തിൽ യുവതിക്ക് പിന്തുണയുമായി ഒപ്പം നിന്നവരെ തരംതാഴ്ത്തിയ നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. ഞായറാഴ്ച ചേർന്ന ഡിവൈഎഫ്ഐ ജില്ലാ നേതൃയോഗത്തിലായിരുന്നു നടപടി.
കോണ്‍ഗ്രസിനെ പിളര്‍ത്തിയുണ്ടാക്കിയ കേരള കോണ്‍ഗ്രസ്... ഇപ്പോള്‍ അതിനെ പിളര്‍ത്തി മാണിയുടെ മകന്
പരാതിക്കാരിയായ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ച നേതാവിനെ ജില്ലാ വൈസ് പ്രസിഡന്റാക്കുകയും ചെയ്തിരുന്നു. ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പീഡന പരാതിയെ തുടർന്ന് പികെ ശശിയെ സിപിഎം സസ്പെന്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസത്തോടെ അച്ചടക്ക നടപടി പൂർത്തിയായിരുന്നു. കഴിഞ്ഞ നവംബർ 26നാണ് ആറു മാസത്തേയ്ക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പികെ ശശിയെ സസ്പെന്റ് ചെയ്തത്.
യുവതിയുടെ പരാതി അന്വേഷിക്കാൻ ശ്രീമതി ടീച്ചർ, എകെ ബാലൻ എന്നിവർ അംഗങ്ങളായ അന്വേഷണ കമ്മീഷനെ പാർട്ടി നിയോഗിച്ചിരുന്നു. ഇവരുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു ശശിക്കെതിരെ നടപടി എടുത്തത്. ലൈംഗീകാതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ അപമര്യാദയായി പെരുമാറിയതിന് നടപടിയെടുക്കാമെന്നുമായിരുന്നു കമ്മീഷന്റെ ശുപാർശ.
ജില്ലാ നേതൃത്വത്തിന് മുന്നില്‍ ആദ്യമെത്തിയ പരാതിയില്‍ നടപടിയൊന്നും ഉണ്ടാവാതിരുന്നതോടെ യുവതി സംസ്ഥാന നേതൃത്വത്തേയും കേന്ദ്ര നേതൃത്വത്തേയും പരാതിയുമായി സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് സിപിഎം പരാതി അന്വേഷിക്കുന്നതിന് മന്ത്രി എകെ ബാലനേയും പികെ ശ്രീമതിയേയും ഉള്‍പ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.