പന്നിയിറച്ചിയുണ്ട് ബീഫുമുണ്ട്, ഭക്ഷണത്തിൽ വർഗീയത വേണ്ട, ഡിവൈഎഫ്ഐയുടെ 'ഫുഡ് സ്ട്രീറ്റ്'
തിരുവനന്തപുരം: ബിജെപി ഹലാല്‍ വിവാദം ശക്തമാക്കുന്നതിനിടെ മറുപടിയായി ഫുഡ് സ്ട്രീറ്റ് പരിപാടി സംഘടിപ്പിച്ച് ഇടത് യുവജന സംഘടനയായ ഡിവൈഎഫ്‌ഐ. തിരുവനന്തപുരം മുതല്‍ കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഫുഡ് സ്ട്രീറ്റ് പരിപാടി സംഘടിപ്പിച്ചു. പന്നിയിറച്ചിയും ബീഫും അടക്കമുളള വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു ഫുഡ് സ്ട്രീറ്റ് എന്ന പേരിലുളള ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം.
ഭക്ഷണം വിശപ്പിനുളളതാണെന്നും ഭക്ഷണത്തിൽ വർഗ്ഗീയ വിഷം കലർത്തുന്ന സംഘപരിവാറിന്റെ വിദ്വേഷ പ്രചരണങ്ങൾക്കെതിരെയാണ് ഈ പ്രതിഷേധമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ ഫുഡ്‌സ്ട്രീറ്റ് അഖിലേന്ത്യാ പ്രസിഡന്‍റ് എ എ റഹീം ഉദ്‌ഘാടനം ചെയ്തു. പ്രശസ്ത കവി മുരുകൻ കാട്ടാക്കട അടക്കമുളളവർ ഫുഡ് സ്ട്രീറ്റിൽ പങ്കെടുത്തു.
എറണാകുളത്ത് ഡോ. സെബാസ്റ്റിയന്‍ പോള്‍ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. മുസ്ലീം ഹോട്ടലുകളില്‍ ഹലാല്‍ എന്ന പേരില്‍ തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നത് എന്നാണ് ബിജെപിയും സംഘപരിവാര്‍ കേന്ദ്രങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നത്. ചില വീഡിയോകളും ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഹലാല്‍ കേരളത്തെ വിഭാഗീയവത്ക്കരിക്കാനുളള നീക്കമാണെന്നും ഹലാല്‍ നിരോധിക്കണം എന്നുമാണ് ബിജെപിയുടെ ആവശ്യം. ഭക്ഷണത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനുളള ഇത്തരം നീക്കങ്ങള്‍ക്ക് എതിരെയാണ് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം.

മുസ്ലീംങ്ങൾക്ക് ഹറാം ആയ പന്നിയിറച്ചി ഡിവൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റ് പ്രതിഷേധത്തിൽ ഉൾപ്പെടുത്തുമോ എന്ന് സംഘപരിവാർ നേതാക്കൾ നേരത്തെ പരിഹസിച്ചിരുന്നു. അതിന് മറുപടിയെന്നോണം പന്നിയിറച്ചിയും ബീഫും ഉൾപ്പെടുത്തിയാണ് ഡിവൈഎഫ്ഐയുടെ പ്രതിഷേധം. പരിപാടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഡിവൈഎഫ്ഐ നേതാവ് എസ് സതീഷിന്റെ കുറിപ്പ് വായിക്കാം:
''ഫുഡ് സ്ട്രീറ്റ്' പൊള്ളേണ്ടവർക്ക് പൊള്ളുന്നുണ്ട്. ഭക്ഷണത്തിൽ മത വർഗീയ വിഷം കലർത്താൻ വന്നവർക്ക് ഈ നാട് നൽകുന്ന മറുപടിയാണ് ഫുഡ് സ്ട്രീറ്റ്. സംഘപരിവാർ അജണ്ട ഈ നാട് അംഗീകരിച്ചു തരില്ല. ഇപ്പൊ ചിലർക്ക് സംശയം ഫുഡ് സ്ട്രീറ്റിൽ എന്തൊക്കെ ഭക്ഷണം ഉണ്ടാകുമെന്നാണ് ?? ഉത്തരം കേരളത്തിൽ മലയാളി കഴിക്കുന്ന എല്ലാ ഭക്ഷണവും ഉണ്ടാകും. ഭക്ഷണം മനുഷ്യന്റെ സ്വാതന്ത്ര്യമാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമില്ലാത്തത് കഴിക്കാതിരിക്കാനും ഏതു വ്യക്തിക്കും അവകാശമുണ്ട്.
ഞങ്ങൾക്കിഷ്ടമില്ലാത്തത് നിങ്ങൾ കഴിക്കാൻപാടില്ലയെന്നും, ഞങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം നിങ്ങൾ കഴിച്ചാൽ മതിയെന്നുമാണെങ്കിൽ അത് ഈ നാട് വകവെച്ചുതരില്ല. നിങ്ങളുടെ ചാണക ബിരിയാണി നിങ്ങൾ തിന്നോള്ളൂ.. ഞങ്ങൾക്ക് ഒരു പരിഭവവും ഇല്ല. ഞങ്ങളോട് തിന്നാൻ പറയാതിരുന്നാൽ മതി. 'തുപ്പി' കൊടക്കുന്ന ഭക്ഷണമാണ് ഹലാൽ ഭക്ഷണമെന്ന് പറഞ്ഞുനടക്കുന്ന സംഘി കൂട്ടങ്ങളെ നാട് തിരിച്ചറിയും. ഭക്ഷണത്തിൽ പോലും വർഗീയത പറയുന്നത് തലച്ചോറിന്റെ സ്ഥാനത്ത് വിസർജം പേറുന്നതുകൊണ്ടാണ്''.












Click it and Unblock the Notifications