ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു വെച്ചു: മെഡി. കോളേജ് വൈസ് പ്രിൻസിപൽ കുഴഞ്ഞു വീണു
തിരുവനന്തപുരം : മെഡിക്കൽ കോളേജ് കാമ്പസിൽ മഞ്ചാടി ഭാഗത്ത് മണ്ണിടിച്ചിൽ ഭീഷണി നേരിട്ട കുടുംബത്തെ മാറ്റി താമസിക്കാൻ നിർദ്ദേശിച്ചിട്ടും അലംഭാവം കാണിച്ച ജീവനക്കാരനെതിരെ നടപടിയാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ വൈസ് പ്രിസിപ്പലിനെ തടഞ്ഞു വെച്ചു. പ്രതിഷേധം മണിക്കൂറുകൾ നീണ്ടതോടെ ദേഹാസ്വസ്ഥം അനുഭവപ്പെട്ട വൈസ് പ്രിൻസിപ്പൽ സബൂറ ബീഗം (57) കുഴഞ്ഞു വീണു. ഇവരെ ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 10 നാണ് പ്രതിഷേധം ആരംഭിച്ചത്. കാമ്പസിന് പിന്നിൽ മഞ്ചാടിഭാഗത്ത് ഹോസ്റ്റലിന് പിന്നിലാലെ കുന്ന് കഴിഞ്ഞ ദിവസത്തെ മഴയിൽ ഇടിഞ്ഞു വീണിരുന്നു. ഇതോടെസമീപത്തെ കുടുംബം അപകട ഭീഷണിയിലായി. വിവരം കളക്ടറുടെ ശ്രദ്ധയിൽ പെടുത്തിയതോടെ താത്കാലികമായി വീട്ടുകാരെ മെഡിക്കൽ കോളേജിലെ കോർട്ടേഴ്സിലേയ്ക്ക് മാറ്റാൻ നിർദ്ദേശിച്ചു.
ഇതിനെ അടിസ്ഥാനത്തിൽ താക്കോൽ വാങ്ങാനെത്തിയ കുടുംബത്തെ മണിക്കൂറുകൾ കാത്ത് നിറുത്തി. തുടർന്ന് ഉപയോഗ ശൂന്യമായ കോർട്ടേഴ്സിന്റെ താക്കോൽ ജീവനക്കാരൻ കൈമാറി. വിവരമറിഞ്ഞു വെള്ളിയാഴ്ച രാത്രി ഏഴോടെ സ്ഥലത്തെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രശ്നം ചോദ്യം ചെയ്‌തതോടെയാണ് മറ്റൊരു കോർട്ടേഴ്സിന്റെ താക്കോൽ മെഡിക്കൽ കോളേജ് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ നൽകുവാൻ ജീവനക്കാരൻ തയ്യാറായത്.
ജീവനക്കാരനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ തടയാനെത്തിയത്. എന്നാൽ പ്രിൻസിപ്പൽ ലീവിലായതിനെ തുടർന്ന് വൈസ് പ്രിൻസിപ്പലിനെ തടഞ്ഞുവയ്‌ക്കുകയായിരുന്നു. ഇവർ കുഴഞ്ഞു വീണതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ച് പ്രവർത്തകർ മടങ്ങി.