'ഇത് തുടക്കം മാത്രം, സംഘപരിവാറിനെ പ്രതിരോധിക്കാനാവുക ഇടതുപക്ഷത്തിന്': വികെ സനോജ്
ദേശീയ രാഷ്ട്രീയത്തിൽ അപ്രസക്തരെന്ന് എഴുതിത്തള്ളിയവർക്ക് ഇടതുപക്ഷം നൽകുന്ന മറുപടിയാണ് ബിഹാർ. പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് നിറം മങ്ങിയപ്പോഴാണ് ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് പാർട്ടികളുടെ തകർപ്പൻ പ്രകടനം. ആശയ ഭിന്നതകൾ മാറ്റിവെച്ച് കോൺഗ്രസിനും ആർജെഡിക്കുമൊപ്പമാണ് ഇടതുപക്ഷം മഹാസഖ്യത്തിന്റെ ഭാഗമായി ബീഹാറിൽ മത്സരിച്ചത്. വർഗീയ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ മതേതര ശക്തികളുടെ ഇത്തരം കൂട്ടുകെട്ടുകൾ രാജ്യത്ത് ഉയർന്ന് വരേണ്ടതിന്റെ ആവശ്യകത ബീഹാർ ഓർമ്മപ്പെടുത്തുന്നു.
രാജ്യത്തെ മൊത്തം കാവിവല്‍ക്കരിക്കാനുളള ബിജെപി ശ്രമത്തെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ എന്ന് ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി വികെ സനോജ് ചൂണ്ടിക്കാട്ടുന്നു. സംഘപരിവാറിന് ഇപ്പോഴുളള മേൽക്കൈ മറികടന്ന് ആത്യന്തിക വിജയം ഇടതുരാഷ്ട്രീയം നേടുമെന്നും വികെ സനോജ് വൺ ഇന്ത്യ മലയാളത്തോട് പ്രതികരിച്ചു. വികെ സനോജ് ബീഹാറിലെ ഇടത് മുന്നേറ്റം വിശദമായി വിലയിരുത്തുന്നു. വായിക്കാം...
'ഇടതുപക്ഷ രാഷ്ട്രീയം ശക്തിയാര്‍ജ്ജിക്കുന്നു'
മഹാസഖ്യത്തിനൊപ്പം നിന്ന് ശ്രദ്ധേയമായ വിജയമാണ് ബീഹാറില്‍ ഇടതുപക്ഷം നേടിയിരിക്കുന്നത്. സംഘപരിവാര്‍ രാജ്യത്ത് നടപ്പിലാക്കുന്ന അപകടകരമായ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇടതുപക്ഷ രാഷ്ട്രീയം ശക്തിയാര്‍ജ്ജിക്കുന്നു എന്നത് പ്രധാനമാണ്. സഭയില്‍ താരതമ്യേനെ എണ്ണത്തില്‍ ചെറുതാണെങ്കിലും രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളിയെ പ്രതിരോധിക്കാന്‍ ഒരു ശബ്ദമുണ്ടാവുക എന്നത് ചെറിയ കാര്യമല്ല. വരും നാളുകളില്‍ ഇടതുപക്ഷ രാഷ്ട്രീയം കൂടുതല്‍ ശക്തിപ്പെടും എന്നാണ് ബീഹാറിലെ മുന്നേറ്റത്തിലൂടെ പ്രതീക്ഷിക്കുന്നത്.
ഇടത് രാഷ്ട്രീയത്തിന്റെ പ്രസക്തി
ബിഹാറിന്റെ പിന്നോക്കാവസ്ഥയും തൊഴിലില്ലായ്മയും ക്രമസമാധാന പ്രശ്‌നങ്ങളും കൊവിഡുമായി ബന്ധപ്പെട്ട ദുരിതങ്ങളും അടക്കമുളള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഇടതുപക്ഷത്തിന് സാധിച്ചിട്ടുണ്ട്. ഒരു ജനക്ഷേമ സര്‍ക്കാര്‍ എങ്ങനെ ആയിരിക്കണമെന്ന് പ്രകടന പത്രികയിലൂടെ ജനങ്ങളോട് പറഞ്ഞിരുന്നു. ബീഹാറിലെ ജനങ്ങള്‍ ഇത് വിലയിരുത്തിയിട്ടുണ്ടെന്ന് വേണം മനസ്സിലാക്കാന്‍. ഇടതുപക്ഷ രാഷ്ട്രീയത്തിന് രാജ്യത്ത് വലിയ പ്രസക്തിയുണ്ട് എന്ന് തന്നെയാണ് ബീഹാറിലെ വിജയം കാണിക്കുന്നത്. സംഘപരിവാര്‍ രാഷ്ട്രീയത്തിന് രാജ്യത്ത് താല്‍ക്കാലിക മേധാവിത്വം നേടാനായിട്ടുണ്ട്. എന്നാല്‍ ആത്യന്തിക വിജയം ഇടത് രാഷ്ട്രീയത്തിനാവും എന്നതില്‍ തര്‍ക്കമില്ല.
ബംഗാൾ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും
ഇപ്പോള്‍ മതപരമായും ജാതീയമായുമെല്ലാം ജനത്തെ ഭിന്നിപ്പിച്ചാണ് നയിച്ച് കൊണ്ടിരിക്കുന്നത്. അത് തിരിച്ചറിയുന്ന ഒരു കാലം വരും. ഈ തിരിച്ചറിവുണ്ടാക്കാനാവശ്യമായ ആശയപ്രചാരണം ശക്തിപ്പെടുത്താന്‍ ബീഹാറിലെ ഈ വിജയം ഇടതുപക്ഷം ഉപയോഗിക്കും. ബംഗാള്‍ തിരഞ്ഞെടുപ്പ് അടക്കം രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പുകളേയും ബീഹാര്‍ സ്വാധീനിക്കും. ഏറെ അപകടകരമായ സംഘപരിവാര്‍ രാഷ്ട്രീയത്തെ തുടച്ച് നീക്കാന്‍ യോജിക്കാന്‍ പറ്റിയ എല്ലാ മതനിരപേക്ഷ കക്ഷികളുമായി യോജിക്കേണ്ടതുണ്ട്. യോജിച്ചാല്‍ മുന്നേറാം എന്ന് ബീഹാര്‍ പഠിപ്പിക്കുന്നു. ഇതിപ്പോള്‍ തുടക്കം മാത്രമാണ്. സംഘപരിവാര്‍ രാഷ്ട്രീയത്തിന് എതിരെ എന്താണ് ചെയ്യാനാനാവും എന്നുളള ആശങ്ക കലര്‍ന്ന ചോദ്യത്തിനുളള വലിയ ഉദാഹരണമായാണ് ബീഹാര്‍ നമുക്ക് മുന്നില്‍ നില്‍ക്കുന്നത്. അതിനിയും ശക്തിപ്പെടും.
'കോൺഗ്രസിനെ ജനം വിശ്വസിക്കുന്നില്ല'
കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനമാണ് രാജ്യത്തുളളത്. ശക്തമായ നേതൃത്വം കോണ്‍ഗ്രസിനില്ല. ശക്തമായ മുദ്രാവാക്യമില്ല. സംഘപരിവാറിനെതിരെ മൃദുസമീപനം സ്വീകരിച്ചതിന്റെ അപകടമാണിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. മഹാസഖ്യത്തിലുണ്ടെങ്കിലും കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാക്കാനായില്ല. ജനങ്ങള്‍ക്ക് ആ പാര്‍ട്ടിയിലുളള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസിന്റെ എംപിമാരും എംഎല്‍എമാരും അടക്കമുളളവര്‍ ബിജെപി പാളയത്തിലേക്ക് ചേക്കേറുന്നു. കോണ്‍ഗ്രസിനെ വിജയിപ്പിച്ചാലും ബിജെപിക്ക് വിലയ്‌ക്കെടുക്കാനാവും എന്നുളള ധാരണ സാധാരണ ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടിട്ടുണ്ട്. അത് ബീഹാറിലെ വോട്ടര്‍മാരെയും സ്വാധീനിച്ചിട്ടുണ്ടാകാം.
Recommended Video
സംഘപരിവാറിനെതിരെ ഒരുമിച്ച്
90കളില്‍ ബീഹാറില്‍ വളരെ ശക്തമായ ഇടതുപക്ഷമാണ് ഉണ്ടായിരുന്നത്. ആ കരുത്ത് വീണ്ടെടുക്കാന്‍ സാധിച്ചു എന്നത് സന്തോഷം പകരുന്നതാണ്. രാജ്യത്തെ മൊത്തം കാവിവല്‍ക്കരിക്കാനാണ് ബിജെപി ശ്രമം. കശ്മീര്‍ വിഷയവും പൗരത്വ ഭേദഗതിയും പുതിയ വിദ്യാഭ്യാസ നയവും കാര്‍ഷിക-തൊഴില്‍ നിയമങ്ങളും അടക്കം അതിന്റെ ഭാഗമാണ്. ഇന്ത്യന്‍ പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കിയുളള ജനാധിപത്യ കശാപ്പാണ് നടക്കുന്നത്. പ്രതിരോധിക്കാന്‍ മറ്റ് വഴികളില്ല. പ്രാദേശിക പാര്‍ട്ടികളെല്ലാം അവരുടെ താല്‍പര്യങ്ങള്‍ മാറ്റി വെച്ച് രാജ്യതാല്‍പ്പര്യത്തിന് ഒരുമിച്ച് നില്‍ക്കാന്‍ തയ്യാറായി മുന്നോട്ട് വരും. ബീഹാറില്‍ മഹാസഖ്യമെങ്കില്‍ മറ്റിടങ്ങളില്‍ ജനാധിപത്യ-മതേതര പാര്‍ട്ടികള്‍ പൊതുശത്രുവിനെതിരെ ഒരുമിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.