'സാമാന്യ മര്യാദ തൊട്ടുതീണ്ടാത്ത മനുഷ്യാധമന്റെ ഭാഷ'; കെ സുധാകരന് എതിരെ ഡിവൈഎഫ്ഐ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കെപിസിസി അധ്യക്ഷൻ കെ സുധാകരന് എതിരെ ഡിവൈഎഫ്ഐ രംഗത്ത്. കെ. സുധാകരന്റെ അധമഭാഷണത്തിന് തൃക്കാക്കരക്കാർ മറുപടി നൽകുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പ്രതികരിച്ചു. ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണ് മുഖ്യമന്ത്രി തൃക്കാക്കരയിൽ എത്തിയിട്ടുളളത് എന്നാണ് കെ സുധാകരന്റെ അധിക്ഷേപം. തൃക്കാക്കരയിൽ തങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്നതിനെതിരെയാണ് കെ സുധാകരൻ അധിക്ഷേപ പരാമർശം നടത്തിയത്.
ഇപി ജയരാജൻ അടക്കമുളള നേതാക്കൾ കെ സുധാകരന് എതിരെ രംഗത്ത് വന്നിട്ടുണ്ട്. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിച്ച പട്ടിയോട് ഉപമിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ വാക്കുകൾ സാമാന്യമര്യാദ തൊട്ടുതീണ്ടാത്ത മനുഷ്യാധമന്റെ ഭാഷയാണ് എന്ന് വികെ സനോജ് തുറന്നടിച്ചു. ഫേസ്ബുക്കിലാണ് വികെ സനോജ് പ്രതികരണം പങ്കുവെച്ചിരിക്കുന്നത്. ചിന്തൻ ശിബിരത്തിൽ വെച്ച് അസഭ്യ വർഷത്തിനുള്ള ഉപരി പഠനമാണോ സുധാകരന് കിട്ടിയതെന്ന് സംശയിക്കണമെന്നും വികെ സനോജ് പ്രതികരിച്ചു.
'തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ലഭിക്കുന്ന ജനപിന്തുണയിൽ ഹാലിളകിയ സുധാകരന്റെ നിലവിട്ട പ്രതികരണമാണ് പുറത്തു വന്നത്. വികസനം മുഖ്യ അജണ്ടയായ തെരഞ്ഞെടുപ്പിൽ നവകേരള സൃഷ്ടിക്ക് ചുക്കാൻ പിടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണ പ്രവർത്തനങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് കോൺഗ്രസ്സ് നേതൃത്വത്തെ വിറളി പിടിപ്പിക്കുന്നുണ്ട്. ജനാധിപത്യത്തിൽ മുഖ്യമന്ത്രിയോളം തന്നെ പ്രാധാന്യമുള്ള പ്രതിപക്ഷ നേതാവ് തൃക്കാക്കരയിൽ തമ്പടിച്ചത് കണ്ട് കെ. സുധാകരൻ വി. ഡി സതീശന് ഏത് മൃഗത്തിന്റെ ഉപമയാണ് ചാർത്തി നൽകാൻ പോകുന്നതെന്ന് കൂടി പറയണം'.
'തൃക്കാക്കര കോൺഗ്രസിന് അർഹർഹപ്പെട്ടതാണെന്നും ഇടതുപക്ഷം അർഹതപ്പെടാത്തതിന് വേണ്ടിയാണ് മത്സരിക്കുന്നതെന്നുമാണ് സുധാകരന്റെ ശുഷ്കമായ 'ജനാധിപത്യബോധം'. നിയമ സഭാ തിരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കാൻ മുന്നിൽ നിന്ന കെ. സുധാകരനും കോൺഗ്രസിനും ജനങ്ങൾ മറുപടി നൽകിയത് ഇടതുപക്ഷത്തിന് 99 സീറ്റുകൾ നൽകികൊണ്ടാണ്'. കെ. സുധാകരന്റെ അധമഭാഷയ്ക്ക് തൃക്കാക്കരയിലെ ജനങ്ങൾ മറുപടി നൽകുന്നത് ഇടതുപക്ഷത്ത് 100 സീറ്റുകൾ ഉറപ്പാക്കിക്കൊണ്ടായിരിക്കും എന്നും വികെ സനോജ് പ്രതികരിച്ചു.
'തനിക്ക് ഷൂട്ടിങ് തിരക്ക്, ഹാജരാകില്ല'; അമ്മ അച്ചടക്ക സമിതിക്ക് കത്ത് നല്‍കി നടന്‍ ഷമ്മി തിലകന്‍