കേരളം പ്രതീക്ഷയുടെ തുരുത്ത്, കർഷക നിയമത്തിനെതിരായ നിലപാടിനെ അഭിനന്ദിച്ച് ഡിവൈഎഫ്ഐ
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങളെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാനുള്ള കേരള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. രാജ്യത്തെ കാര്‍ഷിക മേഖലയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് ആധിപത്യം
സ്ഥാപിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന കര്‍ഷക വിരുദ്ധ കരിനിയമങ്ങള്‍ ഒരു കാരണവശാലും കേരളത്തില്‍ നടപ്പിലാക്കില്ല എന്ന പ്രഖ്യാപനം രാജ്യത്തിന് തന്നെ മാതൃകയാണ് എന്ന് ഡിവൈഎഫ്ഐ പ്രസ്താവനയിൽ വ്യക്തമാക്കി.
സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ ഉള്‍പ്പെടുന്ന വിഷയങ്ങളില്‍ കേന്ദ്ര
സര്‍ക്കാര്‍ ഏകപക്ഷീയമായി നിയമനിര്‍മ്മാണം നടത്തുകയും ആ നിയമങ്ങള്‍
സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയുമാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല. സംസ്ഥാനങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അധികാരങ്ങള്‍ക്കുമേലുള്ള നഗ്നമായ കടന്നുകയറ്റമാണ് ഈ നിയമ നിര്‍മ്മാണങ്ങളിലൂടെ കേന്ദ്ര സര്‍ക്കാര്‍
നടത്തിയിരിക്കുന്നത്. രാജ്യത്തിന്റെ ഭക്ഷ്യപരമാധികാരം കുത്തക ഭീമന്മാര്‍ക്ക് മുന്നില്‍ അടിയറ വെക്കുന്നതോടെ ലോകത്തിന് തന്നെ മാതൃകയായ കേരളത്തിന്റെ ഭക്ഷ്യവിതരണ സംവിധാനത്തെ തകർക്കുന്നതാണ്.

കേന്ദ്ര സര്‍ക്കാര്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തിരക്കിട്ട് പാസ്സാക്കിയെടുത്ത കര്‍ഷകവിരുദ്ധ കരിനിയമങ്ങള്‍ കേവലം കര്‍ഷകരെ മാത്രം ബാധിക്കുന്ന നിയമങ്ങളല്ല. അവ യഥാര്‍ത്ഥത്തില്‍ രാജ്യത്തെ പ്രാഥമിക ഉല്‍പ്പാദന മേഖലയെ പൂര്‍ണമായും കുത്തകകള്‍ക്ക് മുന്നില്‍ അടിയറ വയ്ക്കുന്നതിനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണ്. കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തെ എതിർക്കുവാനുള്ള ആർജ്ജവം കാണിച്ച കേരളം പ്രതീക്ഷയുടെ തുരുത്താകുകയാണ്. കർഷക പെൻഷനും മോറട്ടോറിയവും നെൽകർഷകർക്ക് റോയൽറ്റിയും നൽകുന്ന കേരള സർക്കാർ ഈ വിഷയത്തിലും രാജ്യത്തിനും മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാണ്.
ഈ കരിനിയമങ്ങള്‍ക്ക് ബദലായി സംസ്ഥാനത്തിന്റെ നിയമനിര്‍മ്മാണ അധികാരം ഉപയോഗിച്ചുകൊണ്ട് കര്‍ഷകരുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്ന ബദല്‍ നിയമങ്ങള്‍ രൂപീകരിക്കുന്നതിന് മുന്നോട്ട് പോകുകയാണ് പിണറായി സർക്കാർ. ഇതര സംസ്ഥാനങ്ങളുമായി ചേര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ
നിയമങ്ങള്‍ക്കെതിരെ കൂട്ടായ പ്രതിരോധം തീര്‍ക്കുന്നതിലൂടെ രാജ്യത്ത് ജനാധിപത്യ ബദലാകുകയാണ് കേരളം. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന് പൂർണ്ണപിന്തുണ നൽകുന്നതായി സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.












Click it and Unblock the Notifications