ഒരു കത്തയച്ചാൽ രാജ്യദ്രോഹക്കുറ്റം! മോദിക്ക് ഒരു ലക്ഷം കത്തുകളയച്ച് പ്രതിഷേധിക്കാൻ ഡിവൈഎഫ്ഐ
തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തത് ജനാധിപത്യവിരുദ്ധമെന്ന് ഡിവൈഎഫ്ഐ. ജയ്ശ്രീറാം വിളികൾ കൊലവിളികളാകുന്നു എന്നാരോപിച്ച് ആൾക്കൂട്ട ആക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും എതിരെയാണ് രാമചന്ദ്ര ഗുഹ, മണിരത്നം, രേവതി, അടൂർ ഗോപാലകൃഷ്ണൻ, അനുരാഗ് കശ്യപ്, അപർണ സെൻ എന്നിവർ അടക്കമുളള പ്രമുഖരാണ് മോദിക്ക് കത്തയച്ചത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് 50 പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. വലിയ പ്രതിഷേധമാണ് ഈ നടപടിക്കെതിരെ ഉയർന്ന് വരുന്നത്. ശനിയാഴ്ച മോദിക്ക് ഒരു ലക്ഷം കത്തയച്ച് ഡിവൈഎഫ്ഐ പ്രതിഷേധിക്കും.
ഡിവൈഎഫ്ഐയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' രാജ്യത്ത് ആൾക്കൂട്ട കൊലകളും വിദ്വേഷ പ്രചാരണവും കൊടുമ്പിരി കൊള്ളുന്നതിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ച അടൂർ ഗോപാലകൃഷ്ണനുൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തത് പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു. ഇതിൽ പ്രതിഷേധിച്ച് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു ലക്ഷം കത്തയക്കും. അടൂർ ഗോപാലകൃഷ്ണൻ, രാമചന്ദ്ര ഗുഹ, മണിരത്നം തുടങ്ങി 50 പേർക്കെതിരെയാണ് ബിഹാറിൽ കേസെടുത്തത്. 'ജയ് ശ്രീറാം' വിളിച്ചുകൊണ്ട് നിരപരാധികളെ കൊലപ്പെടുത്തുന്ന പ്രവണതയെ സാംസ്കാരിക നായകർ കത്തിലൂടെ വിമർശിച്ചിരുന്നു.
കത്ത് പുറത്തുവന്ന ഘട്ടത്തിൽതന്നെ സംഘപരിവാർ ഭീഷണി ആരംഭിച്ചതാണ്. അടൂർ ഗോപാലകൃഷ്ണനെ നാടുകടത്തണമെന്ന് ആക്രോശിച്ചുകൊണ്ട് കേരളത്തിലെ ബിജെപി നേതാക്കൾ രംഗത്തുവന്നിരുന്നു. സ്വതന്ത്രചിന്തയെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാനുള്ള നീക്കം അപലപനീയമാണ്. അന്തർദേശീയ പ്രശസ്തരായ ഇന്ത്യൻ കലാകാരന്മാർക്കും എഴുത്തുകാർക്കും ചിന്തകർക്കുമെതിരെ കേസെടുത്തത് അംഗീകരിക്കാനാകില്ല. സംഘപരിവാറിനെ വിമർശിക്കുന്നവരെ മുഴുവൻ പീഡിപ്പിക്കാനാണ് നീക്കം. മതന്യൂനപക്ഷങ്ങൾ, ദളിതർ, മതേതര രാഷ്ട്രീയ പ്രവർത്തകർ എന്നിവരെ അടിച്ചമർത്താൻ കരിനിയമങ്ങൾ നിർമ്മിക്കുന്ന കാലമാണിത്.
ഭരണഘടനാദത്തമായ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന വിധത്തിലാണ് 124 എ വകുപ്പ് ഉപയോഗിച്ചിരിക്കുന്നത്. ജനാധിപത്യത്തെയും പൗരാവകാശത്തെയും വേട്ടയാടുന്നത് അംഗീകരിക്കില്ല. അടൂർ ഗോപാലകൃഷ്ണനുൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തത് ഉടൻ പിൻവലിക്കണം. പൗരസ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമുയരണം. ഈ വിഷയം ഉയർത്തിക്കൊണ്ട് നാളെ ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി പ്രധാനമന്ത്രിക്ക് കത്ത് അയച്ച് പ്രതിഷേധിക്കും. മുഴുവൻ യുവതീ-യുവാക്കളും ഇതിന്റെ ഭാഗമായി രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.