ഏഴു ദിവസവും കഴിഞ്ഞത് കാറിനുള്ളിൽ, പ്രമേഹം മൂർച്ഛിച്ചു, ഡിവൈഎസ്പിയുടെ ഒളിവ് ജീവിതം ഇങ്ങനെ...
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഡിവൈഎസ്പി കാറിന് മുമ്പിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനൽ കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനുവിന്റെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഡിവൈഎസ്പി ഹരികുമാർ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് സുഹൃത്തായ ബിനുവും ഡ്രൈവർ രമേശും പോലീസിൽ കീഴടങ്ങിയത്.
ഡിവൈഎസ്പി ഹരികുമാർ തമിഴ്നാട്ടിലെ മധുരയിൽ ഒളിവിൽ കഴിയുകയാണെന്നായിരുന്നു പോലീസിന് സൂചന ലഭിച്ചത്. കർണാടകയിലാണെന്നും വിവരങ്ങളുണ്ടായിരുന്നു. ഒളിവിൽ കഴിഞ്ഞ ദിവസം അത്രയും എവിടെയും തങ്ങാതെ കാറിനുള്ളിൽ തന്നെയായിരുന്നുവെന്നാണ് ബിനുവിന്റെ മൊഴി.
അയ്യപ്പവിശ്വാസി കൂട്ടായ്മയ്ക്ക് തിരിച്ചടി, ശബരിമല വിധി സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി
ഒൻപത് ദിവസങ്ങൾ
കൊലപാതകത്തിന് ശേഷം ഒൻപത് ദിവസങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു ഡിവൈഎസ്പി. ഇതിനിടെ കൊല്ലപ്പെട്ട സനൽ കുമാറിന്റെ കുടുംബം ഉപവാസസമരം ആരംഭിച്ചതും ഹരികുമാറിന് സേനയ്ക്കുള്ളിൽ നിന്ന് തന്നെ സഹായം ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങളും പോലീസിനെ കൂടുതൽ പ്രതിരോധത്തിലാക്കി. എത്രയും വേഗം ഡിവൈഎസ്പിയെ പിടികൂടണമെന്ന് ഡിജിപി അന്ത്യശാസനം നൽകിയിരുന്നു. ഇതിന് പിന്നാല തിങ്കളാഴ്ച വൈകിട്ട് കീഴടങ്ങാമെന്ന് ഇടനിലക്കാർ വഴി അന്വേഷണസംഘത്തെ അറിയിച്ച ഹരികുമാർ ആത്മഹത്യ ചെയ്യുകയായിരുന്നു.
പോലീസിനെ വട്ടം കറക്കി
ഒക്ടോബർ അഞ്ചാം തീയതിയാണ് ഡിവൈഎസ്പിയും സുഹൃത്ത് ബിനുവും ഒളിവിൽ പോകുന്നത്. മാറിനിൽക്കുകയാണെന്ന് റൂറൽ എസ്പിയെ വിളിച്ചറിയിച്ച ശേഷമായിരുന്നു പോയത്. മധുര, മൈസൂർ, മംഗളൂരു എന്നിവിടങ്ങളിൽ ഡിവൈഎസ്പി പോയതായി പോലീസ് കണ്ടെത്തിയിരുന്നു. ഒരിടത്തും തങ്ങാതെ കര്ണ്ണാടകയിലെ ധർമ്മസ്ഥല വരെ യാത്ര ചെയ്തുവെന്നാണ് ബിനുവിന്റെ മൊഴി.
സമ്മർദ്ദത്തിൽ
ബിനുവിന്റെ മകനെ പോലീസ് അറസ്റ്റ് ചെയ്യുകയും കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തതോടെ ഹരികുമാർ കൂടുതൽ സമ്മർദ്ദത്തിലാവുകയായിരുന്നു. ഇതോടെ കീഴടങ്ങാമെന്ന് അറിയിച്ചു. എന്നാൽ നെയ്യാറ്റിൻകര സബ്. ജയിലിൽ താമസിപ്പിക്കരുതെന്ന നിബന്ധന ഹരികുമാർ മുന്നോട്ട് വച്ചിരുന്നു.
രക്ഷപെടാൻ ശ്രമം
ഒളിവിൽ പോകുന്നതിന് മുൻപ് ഹരികുമാർ അഭിഭാഷകനെ കണ്ടിരുന്നുവെന്ന് ബിനു മൊഴി നൽകി. സംഭവം നടന്ന ശേഷം ആദ്യമെത്തിയത് കല്ലമ്പലത്തെ ബിനുവിന്റെ വീട്ടിലാണ്. അത്യാവശ്യം വസ്ത്രങ്ങൾ മാത്രമെടുത്ത് ഇരുവരും ഒളിവിൽ പോവുകയായിരുന്നു. ഒരിടത്തും നിർത്താതെ ഒമ്പത് ദിവസവും ഇരുവരും വാഹനത്തിനുള്ളിലാണ് കഴിച്ചുകൂട്ടിയത്.
ആരോഗ്യം മോശമായി
പ്രമേഹ രോഗിയായിരുന്നു ഹരികുമാർ. വിശ്രമില്ലാത്ത ദീർഘദൂര യാത്രയും ഉറക്കക്കുറവും ഹരികുമാറിനെ പെട്ടെന്ന് ക്ഷീണിതനാക്കിയെന്ന് ബിനു പറയുന്നു. ഭക്ഷണം കഴിക്കാൻ പോലും നിൽക്കാതെ യാത്ര തുടരുകയായിരുന്നു. ആരോഗ്യം മോശമായിതുടങ്ങിയതും കേരളത്തിലേക്ക് മടങ്ങാൻ ഡിവൈഎസ്പിയെ നിർബന്ധിതനാക്കി.
പോലീസിനെ വെട്ടിച്ച്
സിസിടിവിയുള്ള ചെക്പോസ്റ്റുകളിലും തിരക്കുള്ള സ്ഥലങ്ങളിലുമെല്ലാം ഡിവൈഎസ്പി മുഖം മറച്ച് ആരുടെയും കണ്ണിൽപെടാൻ ശ്രദ്ധിച്ചിരുന്നു. മുൻകൂർ ജാമ്യം ലഭിക്കുമെന്ന അഭിഭാഷകന്റെ ഉറപ്പിലായിരുന്നു ഒളിവിൽ പോയത്. എന്നാൽ സംഭവം വലിയ വിവാദമായതോടെ മുൻകൂർ ജാമ്യം ലഭിക്കില്ലെന്ന് സൂചനകൾ അഭിഭാഷകർ കൈമാറിയിരുന്നു.
നെയ്യാറ്റിൻകരയിൽ വേണ്ട
നെയ്യാറ്റിൻകര കോടതിയിൽ താമസിപ്പിക്കരുതെന്ന് നിബന്ധനയാണ് കീഴടങ്ങാനായി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഡിവൈഎസ്പി നിബന്ധന. മുൻപ് പലകേസുകളിലായി താൻ അറസ്റ്റ് ചെയ്ത പ്രതികൾ ശാരീരികമായും മാനസികമായും പീഡിപ്പിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നുവെന്ന് ബിനു പറഞ്ഞു.
സുകുമാരക്കുറുപ്പിനെ പോലെ
അപമാനിതനായി ജീവിക്കുന്നതിലും നല്ലത് സുകുമാരക്കുറുപ്പിനെ പോലെ എന്നന്നേക്കുമായി ഒളിവിൽ കഴിയുന്നതാണെന്ന് ഡിവൈഎസ്പി പറഞ്ഞിരുന്നുവെന്ന് ബിനു പോലീസിനോട് പറഞ്ഞു. കല്ലമ്പലത്തെ വീടിന് സമീപമുള്ള ഇടവഴിയിൽ രാത്രിയാണ് അദ്ദേഹത്തെ ഇറക്കി വിടുന്നത്. പിറ്റേന്ന് കേട്ടത് മരണവാർത്തയാണെന്നും ബിനു മൊഴി നൽകി.
ഒറ്റവരിയിലെ ആത്മഹത്യാ കുറിപ്പ്
ഹരികുമാറിന്റെ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. സഹോദരനെ അഭിസംബോധന ചെയ്തുകൊണ്ട് ഒറ്റ വരിയിലാണ് ആത്മഹത്യാ കുറിപ്പ്. എന്റെ മകനെ നോക്കണം, സോറി എന്ന് മാത്രമാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. കല്ലമ്പലത്തെ വീടിനു പുറകിലെ ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു ഹരികുമാറിനെ.
സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കില്ല, പകരം പ്രക്ഷോഭമെന്ന് അമിത് ഷാ