കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമി വിണ്ടുകീറല്‍ പ്രതിഭാസം മലപ്പുറം ജില്ലയില്‍ വ്യാപിക്കുന്നു

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: ഭൂമി വിണ്ടുകീറല്‍ പ്രതിഭാസം മലപ്പുറം ജില്ലയില്‍ വ്യാപിക്കുന്നു. പെരുമണ്ണ ക്ലാരിയില്‍ ഭൂമി പിളര്‍ന്നതിനു പിന്നലെ മങ്കട കരിമലയില്‍ ഭൂമി വിണ്ടു കീറിയത് നാട്ടുകാരെ ആശങ്കയിലാക്കി. വലമ്പൂര്‍ വില്ലേജിലെ കുന്നിന്‍ പ്രദേശമായ കരിമല ചക്കിങ്ങ തൊടി അനീസ്,ബഷീര്‍ എന്നിവരുടെ ഭൂമിയിലാണ് വിള്ളല്‍ വിള്ളല്‍ കാണപ്പെട്ടത്. ചില സ്ഥലങ്ങളില്‍ വിള്ളലിന് ഒരടി വീതിയുണ്ട്.മൂന്നു ഭാഗങ്ങളിലായി 50 ഓളം മീറ്റര്‍ ഭൂമി വിണ്ടുകീറിയിട്ടുണ്ട്. കഴിഞ്ഞ സെപ്തംബറിലും ഇവിടെ വിള്ളല്‍ രൂപ പെട്ടിരുന്നു.

അന്ന് വിള്ളലുണ്ടായ തിനെ തുടര്‍ന്ന് വിറകുപുര പൊളിച്ചു മാറ്റി. ജിയോളജി ഉദ്യോഗസ്ഥരും റവന്യു ഉദ്യോഗസ്ഥരും സ്ഥലം പരിശോധിച്ച് ഭീഷണിയില്ലെന്ന് അറിയിച്ചു. വിള്ളലുണ്ടായ സ്ഥലത്തെ മണ്ണ് നീക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 200 ഓളം ലോഡ് മണ്ണ് നീക്കം ചെയ്തിരുന്നു. കഴിഞ്ഞ തവണ വിള്ളല്‍ ഉണ്ടായ സ്ഥലങ്ങളിലും മറ്റ് ഭാഗങ്ങളിലുമായി ചെറിയ തോതില്‍ വിള്ളല്‍ ഒരാഴ്ച മുമ്പാണ് കണ്ടത്. വിള്ളല്‍ കൂടി വരുന്നതായി വ്യാഴാഴ്ചയാണ് ശ്രദ്ധയില്‍ പെട്ടത്.വിവരം അറിഞ്ഞതിനെ തുടര്‍ന്ന് വലമ്പൂര്‍ വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചു സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. ബന്ധുക്കളായ ചക്കിങ്ങ തൊടി അനീസ്,ബഷീര്‍, ഹനീഫ,അസിസ് എന്നിവരുടെ വീടുകളാണ് ഇവിടെയുള്ളത്

malappuram

മങ്കട കരിമലയില്‍ ഭൂമി വിണ്ടു കീറിയ നിലയില്‍

അതേ സമയം കോട്ടയ്കക്കലിനടുത്ത പെരുമണ്ണ ക്ലാരിയില്‍ ഭൂമി പിളര്‍ന്നതു മൂലം വീട് നശിച്ച രണ്ടു കുടുംബങ്ങള്‍ക്കും അടിയന്തിരമായി നാലു ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. ദുരന്തസാദ്ധ്യതയുള്ള ഈ പ്രദേശം ആളുകള്‍ക്ക് പ്രവേശിക്കാനാവാത്ത വിധം വേലി കെട്ടി സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. പെരുമണ്ണ ക്ലാരി കഞ്ഞിക്കുഴങ്ങരയിലെ സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിഭാസത്തെ തുടര്‍ന്ന് ഭൂമി ഉപയോഗ്യശൂന്യമായിരിക്കുകയാണ്. ഭൂമിയുടെ കാര്യത്തില്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കും. പ്രശ്‌നവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്യും. ഭൂമിക്കടിയിലെ മണ്ണലൊപ്പു മൂലമാണ് ഭൂമി വിണ്ടുകീറിയിട്ടുള്ളത്. സ്ഥലത്ത് അപകടസാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. സ്ഥലത്ത് അടിയന്തിരമായി വേലി കെട്ടാനും പൊതുജനങ്ങള്‍ പ്രവേശിക്കുന്നത് തടയാനും മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ജില്ലാ കളക്ടര്‍ അമിത് മീണ, തിരൂര്‍ ആര്‍.ഡി.ഒ മോബി, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരും മന്ത്രിയെ അനുഗമിച്ചു.


നാലു വര്‍ഷം മുമ്പായിരുന്നു പ്രദേശത്ത് വിള്ളലുണ്ടായി തുടങ്ങിയത്. ആദ്യം വിള്ളല്‍ കണ്ടത് പരുത്തിക്കുന്നന്‍ സൈനുദ്ദീന്റെ വീട്ടിലായിരുന്നു. അധികൃതരുടെ നിര്‍ദേശമനുസരിച്ച് സൈനുദ്ദീനും കുടുംബവും ഇവിടെ നിന്ന് താമസം മാറി. അതേ സ്ഥലത്ത് തന്നെയാണ് വീണ്ടും ഭൂമി പിളരുന്നത്. ഇവിടെ പറമ്പില്‍ മേയുകയായിരുന്ന പരുത്തിക്കുന്നന്‍ സമദിന്റെ ആട്ടിന്‍കുട്ടി കഴിഞ്ഞ ദിവസം വിള്ളലിലൂടെ ഭൂമിക്കടിയിലേക്കു വീണു പോയിരുന്നു. ഇതിനെ രക്ഷിക്കാന്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണുനീക്കിയെങ്കിലും ശ്രമം പരാജയപ്പെട്ടു. തൊട്ടടുത്ത പൊട്ടംചോല റഹീമിന്റെ വീടാണ് ഇപ്പോള്‍ വീണ്ടു കീറിയിട്ടുള്ളത്. സംഭവത്തെ തുടര്‍ന്ന് റഹീമിന്റെ ഭാര്യയും നാലുകുട്ടികളും ഇവിടെ നിന്ന് രണ്ടു ദിവസം മുമ്പ് താമസം മാറി. എപ്പോള്‍ വേണമെങ്കിലും നിലംപതിക്കാമെന്ന നിലയിലാണ് വീട് നില്‍ക്കുന്നത്. ഏകദേശം 70 മീറ്റര്‍ നീളത്തിലാണ് ഭൂമിയുടെ വിള്ളല്‍. ദേശീയ ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ ജി. ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഭാസത്തെക്കുറിച്ച് പഠിക്കുന്നതിനായി സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേനാ മെമ്പര്‍ സെക്രട്ടറി ശേഖര്‍ ലൂക്കോസ് കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള ദുരന്ത നിവാരണ സേനയും സംഭവ സ്ഥലത്തുണ്ട്.

English summary
earth cracking phenomen is continuing in malappuram says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X