മൂന്നാം വട്ടവും ഇഡി നോട്ടീസ്; സിഎം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍, പാര്‍ട്ടിയിലും അതൃപ്തി
തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സിഎം രവീന്ദ്രനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കെ-ഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളുമായി ബന്ധപ്പെട്ടാണ് സിഎം രവീന്ദ്രനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നെങ്കിലും ആദ്യ തവണ കൊവിഡ് പിടിപെട്ടതിനെ തുടര്‍ന്നും പിന്നീട് തുടര്‍ ചികിത്സയ തുടര്‍ന്നും സിഎം രവീന്ദ്രന്‍ ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നില്ല.
ഇതോടെയാണ് മൂന്നാം വട്ടവും സിഎം രവീന്ദ്രന് ഇഡി നോട്ടീസ് നല്‍കിയത്. കോവിഡിനു ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള ചികിത്സയ്ക്കായാണ് അദ്ദേഹം വീണ്ടും ആശുപത്രിയില്‍ എത്തിയതെന്നാണ് വിശദീകരണം. ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമ്പോള്‍ തുടര്‍ച്ചയായി ഹാജരാവാതിരിക്കുന്നതില്‍ പാര്‍ട്ടിയും അതൃപ്തി രേഖപ്പെടുത്തിയെന്നാണ് സൂചന. കെ-ഫോൺ, ലൈഫ് മിഷൻ പദ്ധതികളിലെ കള്ളപ്പണ ബെനാമി ഇടപാടുകളെക്കുറിച്ച് അറിയാനാണു രവീന്ദ്രനെ ചോദ്യം ചെയ്യുന്നതെന്നാണ് സൂചന.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് പിന്നാലെ സിഎം രവീന്ദ്രനേയും ഇഡി ലക്ഷ്യം വെക്കുന്നതില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്നാണ് സിപിഎം ആരോപിക്കുന്നത്. സിഎം രവീന്ദ്രനുമായി ബന്ധപ്പെട്ട് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലും നേരത്തെ ഇഡി പരിശോധന നടത്തിയിരുന്നു.