കരുവന്നൂരില്‍ പി രാജീവ് നിയമ വിരുദ്ധ വായ്പകള്‍ അനുവദിക്കാന്‍ സമ്മർദ്ദം ചെലുത്തിയെന്ന് ഇഡി
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ മന്ത്രി പി രാജീവിനെിരെ ഇഡിയുടെ നീക്കം. ബാങ്കില്‍ നിന്നും നിയമ വിരുദ്ധമായ വായ്പകള്‍ അനുവദിക്കാന്‍ പി രാജീവ് സമ്മർദ്ദം ചെലുത്തിയെന്നാണ് ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ ഇഡി അവകാശപ്പെടുന്നത്. കരുവന്നൂർ ബാങ്കിലെ മുന്‍ സെക്രട്ടറി സുനില്‍ കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിക്കെതിരെ ഇഡി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
സി പി എം എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്നപ്പോഴാണ് നിയമവിരുദ്ധമായ വായ്പകള്‍ അനുവദിക്കുന്നതിന് സമ്മർദ്ദം ചെലുത്തിയതെന്നാണ് സുനില്‍ കുമാറിന്റെ മൊഴി. പി രാജീവിനെതിരെ പ്രമുഖ സി പി എം നേതാക്കളും മുന്‍ മന്ത്രിമാരുമായ എ സി മൊയ്തീന്‍, പാലോളി മുഹമ്മദ് കുട്ടി എന്നിവർക്ക് എതിരേയും സത്യവാങ്മൂലത്തില്‍ പരാമർശമുണ്ട്.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ പങ്കുള്ളയാൾ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹർജി നല്‍കിയിരുന്നു. ഈ ഹർജി പരിഗണിച്ച ഹൈക്കോടതി വിഷയത്തില്‍ ഇഡിയോട് വിശദീകരണം തേടുകയും ചെയ്തു. ഇതേ തുടർന്ന് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പി രാജീവ് അടക്കമുള്ളവർക്കെതിരായ ആരോപണങ്ങള്‍.
ബാങ്കില്‍ നിന്നും നിയമവിരുദ്ധമായ വായ്പകള്‍ അനുവദിക്കാന്‍ നിരവധി നേതാക്കളില്‍ നിന്നും സമ്മർദമുണ്ടായിട്ടുണ്ട്. സി പി എമ്മിന്റെ പ്രാദേശിക നേതാക്കള്‍ മുതല്‍ ജില്ലാ നേതാക്കള്‍ വരെ ഈ കൂട്ടത്തിലുണ്ട്. ഇതിലാണ് പി രാജീവിന്റെ പേരുമുള്ളത്. ഇവർ അടക്കമുള്ള നേതാക്കളുടെ സമ്മർദത്തിന്റെ ഫലമായി നിയമവിരുദ്ധമായ വായ്പകള്‍ അനുവദിച്ചെന്നും ഇഡി സത്യവാങ്മൂലത്തില്‍ പറയുന്നു.
പണം തട്ടിയെടുക്കുന്നതിനും പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനും ആഴത്തിലുള്ള ഗൂഢാലോചന നടന്നു. കരുവന്നൂരില്‍ നിയമവിരുദ്ധ വായ്പയിലൂടെ പൊതുജനങ്ങളുടെ പണം തട്ടിയെടുക്കുന്നതില്‍ സി പി എമ്മിന് പങ്കുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പണം തട്ടാനും പാർട്ടിക്ക് നേട്ടമുണ്ടാക്കുന്നതിനുമായി ആഴത്തിലുള്ള ഗൂഡാലോചന നടന്നുവെന്നും ഇഡി അവകാശപ്പെടുന്നു.
ബാങ്കില്‍ അംഗത്വമില്ലാത്ത പാർട്ടി പാര്‍ട്ടി കമ്മിറ്റി അക്കൗണ്ടുകള്‍ പ്രവർത്തിച്ചിരുന്നു. ഭൂമി വാങ്ങുന്നതിനും പാര്‍ട്ടി ഓഫീസുകളുടെ നിര്‍മാണത്തിനും തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കും സുവനീറുകള്‍ക്കുമടക്കം പണം കണ്ടെത്തുന്നതിനാണ് ഇത്തരം അക്കൗണ്ടുകള്‍ പ്രവർത്തപ്പിച്ചിരുന്നത്. ഈ അക്കൗണ്ടുകള്‍ വഴിയുള്ള പണം ഒഴുക്ക് അന്വേഷിക്കുകയാണ്. ഈ ഇടപാടുകളില്‍ പാർട്ടിയുടെ ഉന്നത നേതാക്കള്‍ പങ്കാളികളാണെന്നും ഇഡി കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്നു.












Click it and Unblock the Notifications