ഭൂമിയിടപാട് കേസ്: കർദിനാൾ ജോർജ് ആലഞ്ചേരിയെ അടക്കം ഇഡി ചോദ്യം ചെയ്യും
കൊച്ചി : സിറോ മലബാർ സഭാ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയരക്ടറേറ്റ് കർദിനാൾ ജോർജ് ആലഞ്ചേരിയെ അടക്കമുളളവരെ ചോദ്യം ചെയ്യും. കളളപ്പണ ഇടപാടാണ് എൻഫോഴ്സ്മെൻറ് ഡയരക്ടറേറ്റ് പരിശോധിക്കുന്നത്. ഇടപാടിൻറെ രേഖകൾ നേരത്തെ തന്നെ അന്വേഷണ സംഘം എറണാകുളം അങ്കമാലി അതിരൂപതയോട് ആവശ്യപ്പെട്ടിരുന്നു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് പുറമേ നിലവിലെ അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്ത്, അതിരൂപതയുടെ ചുമതലയുളള ഒരു വൈദികൻ, ചാർട്ടേഡ് അക്കൗണ്ടൻറ് എന്നിവരിൽ നിന്നും വിവരങ്ങൾ തേടും എന്നാണ് വിവരം. അതിരൂപതയുടെ 1. 60 ഏക്കർ ഭൂമി വിവിധ ആളുകൾക്ക് വിൽപ്പന നടത്തിയതിൽ ക്രമക്കേട് ഉണ്ടെന്ന ആരോപണത്തിന് പിന്നാലെ ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടക്കുകയാണ്.

കർദിനാൾ ജോർജ് ആലഞ്ചേരി അടക്കം മൂന്ന് പേരെ പ്രതിയാക്കി ആറ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിശ്വാസവഞ്ചന, ഗൂഢാലോചന, എന്നിവ അടക്കമുള്ള വകുപ്പുകൾ ചുമത്തി ആണ് കേസുകൾ രജിസ്റ്റർ ചെയ്ത്ട്ടുള്ളത്. കർദിനാൾ ജോർജ് ആലഞ്ചേരിക്ക് പുറമെ സിറോ മലബാർ സഭയുടെ മുൻ പ്രോക്യൂറേറ്റർ ജോഷി പുതുവ, ഭൂമി വിൽപ്പനയുടെ ഇടനിലക്കാരൻ സാജു വർഗീസ് കുന്നേൽ എന്നിവരാണ് കേസിലെ കൂട്ട് പ്രതികൾ.
അതേസമയം, സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് എതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി കഴിഞ്ഞ ദിവസം അഡ്വക്കറ്റ് ജനറലിന് അപേക്ഷ ലഭിച്ചിരുന്നു. എറണാകുളം കലൂർ സ്വദേശി കെ. ഒ ജോണിയാണ് നടപടി ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടർച്ചയായി കോടതികളെ അവഹേളിക്കുന്നുവെന്നാണ് പാരതിയിൽ പറഞ്ഞിരിക്കുന്നത്.
അന്യായ വിധികൾ പുറപ്പെടുവിച്ച് പീലാത്തോസിനെ പോലെ പ്രീതി നേടാൻ ചില ന്യായാധിപന്മാർ ശ്രമിക്കുന്നുവെന്നാണ് സഭാ ആസ്ഥാനത്ത് നടന്ന ദുഃഖവെള്ളി ആചരണ ചടങ്ങിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസംഗിച്ചത്. ഇത്തരം വാക്കുികൾ വിശ്വാസികളെ സ്വാധീനിക്കുമെന്നും അവർക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടമാക്കാൻ കാരണമാകും എന്നും അപേക്ഷയിൽ പറയുന്നു.












Click it and Unblock the Notifications