എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസില്‍ ചങ്ങരംകുളം എസ്‌ഐ അറസ്റ്റിൽ.. പിന്നാലെ എസ്ഐയ്ക്ക് ജാമ്യം
മലപ്പുറം: എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസില്‍ ചങ്ങരംകുളം എസ്‌ഐ കെജി ബേബി അറസ്റ്റില്‍. തീയറ്ററിലെ പീഡനം സംബന്ധിച്ച് തെളിവ് സഹിതം പരാതി നല്‍കിയിട്ടും കേസ് എടുക്കാന്‍ തയ്യാറാവാത്തതിനാണ് എസ്‌ഐയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നിലവില്‍ സസ്‌പെന്‍ഷനിലാണ് കെജി ബേബി. നേരത്തെ ഇയാള്‍ക്ക് എതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. എന്നാല്‍ കേസെടുത്തിട്ടും അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. എടപ്പാളിലെ തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവം വിവാദമായതിന് പിന്നാലെയാണ് എസ്‌ഐയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിന് തൊട്ട് പിന്നാലെ എസ്ഐയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസില്‍ പ്രതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ പോലീസ് കടുത്ത വിമര്‍ശനം നേരിടുകയാണ്. ഏപ്രില്‍ 18ന് തിയറ്ററിനകത്ത് വെച്ച് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം 25നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ തിയറ്റര്‍ ഉടമ അറിയിക്കുന്നത്. തൊട്ടടുത്ത ദിവസം തന്നെ ദൃശ്യങ്ങള്‍ സഹിതം വിവരങ്ങള്‍ ചൈല്‍ഡ്‌ലൈന്‍ പോലീസിന് കൈമാറുകയുണ്ടായി. കേസെടുക്കാനുള്ള ശുപാര്‍ശയും നല്‍കി.
എന്നാല്‍ പോലീസ് സംഭവത്തില്‍ കേസെടുക്കാന്‍ തയ്യാറായില്ല. മാധ്യമങ്ങള്‍ വാര്‍ത്ത പുറത്ത് വിട്ടതോടെ വലിയ വിവാദത്തിലേക്ക് കാര്യങ്ങള്‍ നീങ്ങി. ഇതേത്തുടര്‍ന്ന് മാത്രമാണ് പോലീസ് കേസെടുത്തത്. അതുവരെ പ്രതിയെ കണ്ടെത്താനോ കുട്ടിയെയും മാതാവിനേയും കണ്ടെത്താനോ പോലീസ് ഒന്നും ചെയ്തില്ല. ഇതേത്തുടര്‍ന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചങ്ങരംകുളം എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്. പോക്‌സോ നിയമത്തിലെ 21,19,ഐപിസി 196 എന്നീ വകുപ്പുകാണ് എസ്‌ഐക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണിവ.