എടപ്പാൾ പീഡനകേസിൽ തീയേറ്റർ ഉടമ പ്രതിയല്ലെന്ന് ക്രൈം ബ്രാഞ്ചും; പോലീസിന്റേത് ഗുരുതര വീഴ്ച
തിരുവനന്തപുരം: എടപ്പാൾ പീഡന കേസിൽ തീയേറ്റർ ഉടമയെ പ്രതിയാക്കിയ പോലീസ് നടപടി തെറ്റായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണത്തിൽ വ്യക്തമായി. പോലീസിന് വിവരങ്ങൾ കൈമാറുന്നതിൽ വീഴ്ച വരുത്തിയെന്നും പീഡന ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നുമുള്ള പോലീസിന്റെ വാദം നിലനിൽക്കില്ലെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി.
തീയേറ്റർ ഉടമ സതീഷിനെ പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.കഴിഞ്ഞ ഏപ്രിൽ 18നാണ് ഇടപ്പാളിലെ സതീഷിന്റെ ഉടമസ്ഥതയിലുള്ള തീയേറ്ററിൽ വെച്ച് അറുപതുകാരൻ പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത്.

പോലീസിന്റെ വീഴ്ച
സിസിടിവിയിൽ പതിഞ്ഞ പീഡന ദൃശ്യങ്ങൾ സതീഷ് ചൈൽഡ് ലൈൻ പ്രവർത്തകർക്ക് കൈമാറുകയായിരുന്നു. കേസിലെ മുഖ്യതെളിവായ ദൃശ്യങ്ങൾ കൈമാറിയ തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തതിനെതിരെ വ്യപക പ്രതിഷേധമാണ് ഉയർന്നത്. വിവരം പോലീസിന് കൈമാറിയില്ലെന്ന് കാണിച്ച് പോക്സോ നിയമ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ നടപടി പുന:പരിശോധിക്കാൻ ആവശ്യപ്പെട്ട് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. തിയേറ്റർ ഉടമയെ സാക്ഷിപട്ടികയിൽ ഉൾപെടുത്തി കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

സ്ഥലത്തില്ലായിരുന്നു
പീഡനം നടന്ന ദിവസം സതീഷ് തീയേറ്ററിൽ എത്തിയിരുന്നില്ല. തീയേറ്ററിലെ ജീവനക്കാർ പറഞ്ഞാണ് ഇയാൾ കാര്യങ്ങൾ അറിയുന്നത്. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ബോധ്യപ്പെട്ടു. സതീഷ് ദൃശ്യങ്ങൾ ചൈൽഡ് ലൈൻ പ്രവർത്തകർക്ക് കൈമാറി. ഒരാഴ്ചയ്ക്ക് ശേഷമാണ് കൈമാറിയതെങ്കിലും ദൃശ്യങ്ങൾ യാതൊരുവിധത്തിലും ദുരുപയോഗം ചെയ്തതിന് തെളിവില്ലെന്നും വ്യക്തമായതോടെയാണ് തീയേറ്റർ ഉടമയെ പ്രതിചേർക്കേണ്ടയെന്ന തീരുമാനത്തിൽ അന്വേഷണസംഘം എത്തിചേർന്നത്.

പ്രതിയല്ല സാക്ഷി
നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും സതീഷിനെ പ്രതിയാക്കി കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നില്ല. അതുകൊണ്ട് തന്നെ കുറ്റപത്രത്തിൽ സാക്ഷിപട്ടികയിലേക്ക് മാറ്റുന്നതിൽ നിയമതടസ്സങ്ങളില്ല. ക്രൈം ബ്രാഞ്ച് എസ് പി എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കേസിൽ ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കും. തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്ത ഡി വൈ എസ് പിയെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.

നടപടിയില്ല
ഏപ്രിൽ 18ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൽ സഹിതം ചൈൽഡ് ലൈൻ പ്രവർത്തകർ പോലീസ് കൈമാറിയെങ്കിലും നടപടിയെടുക്കാൻ പോലീസ് തയാറായിരുന്നില്ല. പിന്നീട് സ്വകാര്യ ചാനലാണ് ദൃശ്യങ്ങൾ സഹിതം വാർത്ത പുറത്ത് വിട്ടത്. വീഴ്ച വരുത്തിയ ചങ്ങരംകുളം എസ് ഐ ബേബിയെ സസ്പെന്റ് ചെയ്തിരുന്നു. ഇതിന് പ്രതികാരം എന്നപോലെയാണ് തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തത്.

തീയേറ്റർ പീഡനം
10 വയസുകാരിയായ പെൺകുട്ടിയായിരുന്നു തീയേറ്ററിൽവെച്ച് ലൈംഗിക പീഡനത്തിന് ഇരയായത്. അമ്മയുടെ സമ്മതത്തോടെയായിരുന്നു പീഡനം. സംഭവത്തിൽ അറുപതുകാരനായ മൊയ്തീൻകുട്ടിയെന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് മണിക്കൂറോളം മൊയ്തീൻകുട്ടിയുടെ ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടി എന്താണ് സംഭവിക്കുന്നതെന്നറിയാതെ സീറ്റിൽ ഇരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ അമ്മയുടെ ശരീരത്തിലും മൊയ്തീൻകുട്ടി സ്പർശിക്കുന്നതും സിസിടിവിയിൽ പതിഞ്ഞിരുന്നു.
പെൺകുട്ടിയെ വാടകവീട്ടിലെത്തി പ്രതി മുൻപും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ അമ്മയും ഇപ്പോൾ ജയിലിലാണ്.












Click it and Unblock the Notifications