സിസിടിവിയിൽ മൊയ്തീൻകുട്ടിയെ കണ്ടപ്പോൾ പോലീസ് ഭയന്നു! ഉന്നത പോലീസ് ഉദ്യോഗസ്ഥനും ഇടപെട്ടു!
ഏപ്രിൽ 18നാണ് എടപ്പാളിലെ തീയേറ്ററിൽ വച്ച് പത്തു വയസുകാരി ലൈംഗിക പീഡനത്തിനിരയായത്.
മലപ്പുറം: കേരള മനസാക്ഷിയെ ഞെട്ടിച്ച എടപ്പാൾ തീയേറ്റർ പീഡനക്കേസിൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് കുറ്റകരമായ അനാസ്ഥ. പീഡനം നടന്നത് ശ്രദ്ധയിൽപ്പെട്ട തീയേറ്റർ ജീവനക്കാരും ചൈൽഡ് ലൈനും ഏപ്രിൽ 26ന് തന്നെ സംഭവത്തെക്കുറിച്ച് പരാതി നൽകിയിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായില്ല. പ്രതി മൊയ്തീൻ കുട്ടിയുടെ സ്വാധീനത്തെ തുടർന്നാണ് ചങ്ങരംകുളം പോലീസ് കേസെടുക്കാൻ മടികാണിച്ചത്.
ഏപ്രിൽ 18നാണ് എടപ്പാളിലെ തീയേറ്ററിൽ വച്ച് പത്തു വയസുകാരി ലൈംഗിക പീഡനത്തിനിരയായത്. തൃത്താല സ്വദേശിയും വ്യവസായിയുമായ മൊയ്തീൻകുട്ടി(60)യാണ് പെൺകുട്ടിയെ തീയേറ്ററിൽ വച്ച് പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മയുടെ ഒത്താശയോടെയായിരുന്നു പീഡനം. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം തീയേറ്റർ ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന പീഡനം പുറത്തറിഞ്ഞത്. തുടർന്ന് തീയേറ്റർ ജീവനക്കാർ മലപ്പുറം ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും ചെയ്തു.
ഏപ്രിൽ 26ന്...
തീയേറ്റർ ജീവനക്കാർ നൽകിയ സിസിടിവി ദൃശ്യങ്ങളടക്കം ഏപ്രിൽ 26നാണ് ചൈൽഡ് ലൈൻ അധികൃതർ ചങ്ങരംകുളം പോലീസിൽ പരാതി നൽകിയത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ചങ്ങരംകുളം പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ല. കേസിലെ പ്രതിയായ തൃത്താല സ്വദേശി മൊയ്തീൻകുട്ടിയുടെ ഉന്നതതലങ്ങളിലും ബന്ധവും സ്വാധീനവുമാണ് പോലീസിനെ കേസെടുക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചത്. ഇതോടെയാണ് പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
ഉന്നത ഉദ്യോഗസ്ഥർ...
പാലക്കാട് തൃത്താല സ്വദേശിയും വ്യവസായിയുമായ മൊയ്തീൻ കുട്ടിക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. പ്രദേശത്തെ വിവിധ രാഷ്ട്രീയ നേതാക്കന്മാരുമായും മൊയ്തീൻ കുട്ടിക്ക് അടുപ്പമുണ്ടായിരുന്നു. ഇത്രയധികം സ്വാധീനമുള്ള ഒരാളായതിനാലാണ് ചങ്ങരംകുളം പോലീസ് മൊയ്തീൻകുട്ടിക്കെതിരെ കേസെടുക്കാൻ മടിച്ചത്. ഇതിനുപുറമേ മലപ്പുറം ജില്ലയിലെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ സംഭവം ഒതുക്കിതീർക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഒന്നും വേണ്ടെന്ന്...
കുട്ടിയുടെ ഭാവിയെ കരുതി സംഭവത്തിൽ നടപടിയൊന്നും സ്വീകരിക്കേണ്ടെന്നാണ് ഈ ഉന്നത ഉദ്യോഗസ്ഥർ കീഴുദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. ഇതിനെ തുടർന്നാണ് ചങ്ങരംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്യാതിരുന്നത്. ഒരു പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിന് തെളിവ് സഹിതം പരാതി നൽകിയിട്ടും അതിൽ നടപടിയെടുക്കാൻ തയ്യാറാകാതിരുന്നത് കുറ്റകരമായ അനാസ്ഥയാണ്. ചങ്ങരംകുളം പോലീസും ഉന്നത പോലീസ് ഉദ്യോഗസ്ഥനും ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്.
എസ്ഐ ബേബി...
അതേസമയം, തീയേറ്ററിലെ പീഡനം മാധ്യമങ്ങളിൽ വാർത്തയായതിന് പിന്നാലെ ആദ്യം കേസെടുക്കാതിരുന്ന ചങ്ങരംകുളം എസ്ഐയെ സസ്പെൻഡ് ചെയ്തു. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദേശത്തെ തുടർന്നാണ് എസ്ഐയെ സസ്പെൻഡ് ചെയ്തത്. എസ്ഐ ബേബിക്ക് പുറമേ സംഭവം ഒതുക്കിതീർക്കാൻ ഇടപെട്ട ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെയും മറ്റ് പോലീസുകാർക്കെതിരെയും ഉടൻ നടപടിയുണ്ടാകുമെന്നാണ് സൂചന. മലപ്പുറം ജില്ലാ പോലീസ് മേധാവി ഇതുസംബന്ധിച്ച് ഡിജിപിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
വനിതാ കമ്മീഷൻ...
പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ കേസെടുക്കാൻ തയ്യാറാകാതിരുന്ന പോലീസിനെതിരെ ഇതിനോടകം വലിയ പ്രതിഷേധമുയർന്നിട്ടുണ്ട്. കസ്റ്റഡി മരണവും മർദ്ദനങ്ങളും അപമാനക്കറ വീഴ്ത്തിയ കേരള പോലീസിനും ആഭ്യന്തര വകുപ്പിനും മറ്റൊരു നാണക്കേട് കൂടി സമ്മാനിക്കുന്നതായി എടപ്പാളിലെ സംഭവം. കേരള പോലീസിന് സ്ത്രീ വിരുദ്ധ മനോഭാവമാണെന്നും, എടപ്പാളിലെ സംഭവത്തിൽ പോലീസിന് ജാഗ്രതക്കുറവുണ്ടായെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈൻ കുറ്റപ്പെടുത്തി. പരാതി സ്വീകരിച്ചിട്ടും കേസെടുക്കാതിരുന്ന പോലീസിന്റെ ഭാഗത്ത് നിന്ന് കനത്ത വീഴ്ചയാണുണ്ടായതെന്ന് ആരോഗ്യ-ശിശുക്ഷേമ വകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞു. പരാതി ലഭിച്ച ഉടനെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തേണ്ടതായിരുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു.
വ്യവസായി... ധനികൻ...
പാലക്കാട് തൃത്താല സ്വദേശിയും വ്യവസായിയുമായ മൊയ്തീൻ കുട്ടിയാണ് പത്തു വയസുകാരിയെ തീയേറ്ററിനുള്ളിൽ ലൈംഗികമായി പീഡിപ്പിച്ചത്. തൃത്താലയിലും ഗൾഫിലും ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾ നടത്തുന്ന വ്യക്തിയാണ് ഇയാൾ. ആഡംബര വാഹനത്തിൽ തൃത്താലയിൽ ചുറ്റിയടിക്കുന്ന മൊയ്തീൻ കുട്ടി നാട്ടുകാർക്കും സുപരിചിതനാണ്. ഇയാളുടെ ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്സിലായിരുന്നു പീഡനത്തിനിരയായ പെൺകുട്ടിയും അമ്മയും താമസിച്ചിരുന്നത്. ഈ ക്വാർട്ടേഴ്സിൽ മൊയ്തീൻകുട്ടി ഇടയ്ക്കിടെ വരാറുണ്ടായിരുന്നു. തീയേറ്ററിലെ പീഡനത്തിന് മുൻപും മൊയ്തീൻ കുട്ടി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് ഉദ്യോഗസ്ഥരും പറഞ്ഞത്. സംഭവദിവസം യുവതിയും കുട്ടിയുമാണ് ആദ്യം തീയേറ്ററിൽ വന്നത്. ഇതിനുപിന്നാലെയായിരുന്നു മൊയ്തീൻ കുട്ടി തീയേറ്ററിൽ എത്തിയത്.
എടപ്പാൾ തീയേറ്റർ പീഡനം; മൊയ്തീൻകുട്ടി അറസ്റ്റിൽ... പെൺകുട്ടിയുടെ അമ്മയുടെ മൊഴിയെടുത്തു...
പിണറായി വിജയൻ ഉത്തരം പറയണം! കാക്കിക്കുള്ളിലെ ക്രൂരത അവസാനിക്കുന്നില്ല... നിരപരാധികളെ തല്ലിച്ചതച്ചു