എടപ്പാൾ തീയേറ്റർ പീഡനം; തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തു, മിനിറ്റുകൾക്കുള്ളിൽ ജാമ്യം...
ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനുമാണ് തീയേറ്റർ ഉടമയായ സതീശിനെ പോലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം: എടപ്പാളിലെ തീയേറ്റർ പീഡനക്കേസിൽ തീയേറ്റർ ഉടമയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. പീഡന വിവരം കൃത്യസമയത്ത് അറിയിക്കാൻ വൈകിയതിനും, പീഡനത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനുമാണ് തീയേറ്റർ ഉടമയായ സതീശിനെ പോലീസ് അറസ്റ്റ് ചെയ്തത്. സതീശിനെതിരെ നിസാര വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത പോലീസ് മിനിറ്റുകൾക്കകം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
2018 ഏപ്രിൽ 18നാണ് എടപ്പാളിലെ തീയേറ്ററിൽ വച്ച് പത്തു വയസുകാരി പീഡിപ്പിക്കപ്പെട്ടത്. തൃത്താല സ്വദേശിയും വ്യവസായിയുമായ മൊയ്തീൻകുട്ടിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മയുടെ സമ്മതത്തോടെയായിരുന്നു പീഡനം. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി സിസിടിവിയിൽ നിന്ന് വ്യക്തമായ തീയേറ്റർ ഉടമയും ജീവനക്കാരും ആദ്യം മലപ്പുറം ചൈൽഡ് ലൈനിൽ വിവരമറിയിച്ചിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ തെളിവ് സഹിതം ചങ്ങരംകുളം പോലീസിൽ പരാതി നൽകി. എന്നാൽ മൊയ്തീൻകുട്ടിയുടെ സാമ്പത്തിക സ്ഥിതിയും സ്വാധീനവും കാരണം ചങ്ങരംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തില്ല. ഇതിനെ തുടർന്നാണ് പെൺകുട്ടി പീഡനത്തിനിരയായ വിവരം തീയേറ്റർ ഉടമ മാധ്യമങ്ങളെ അറിയിച്ചത്.
Recommended Video
തീയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് പത്തു വയസുകാരി പീഡനത്തിനിരയായ സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അപ്പോഴേക്കും സംഭവം നടന്ന് ഒരു മാസം പിന്നിട്ടിരുന്നു. പത്തുവയസുകാരി പീഡിപ്പിക്കപ്പെട്ടത് മാധ്യമങ്ങളിൽ വാർത്തയായതോടെ പോലീസ് കേസെടുത്തു. മൊയ്തീൻകുട്ടിയെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മയ്ക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ പരാതി ലഭിച്ചിട്ടും കേസെടുക്കാതിരുന്ന ചങ്ങരംകുളം എസ്ഐക്കെതിരെയും നടപടിയുണ്ടായി. എടപ്പാളിലെ തീയേറ്റർ പീഡനം തക്കസമയത്ത് ബന്ധപ്പെട്ടവരെ അറിയിച്ചതിന് സംസ്ഥാന വനിതാ കമ്മീഷനടക്കം തീയേറ്റർ ഉടമയെയും ജീവനക്കാരെയും അഭിനന്ദിച്ചിരുന്നു. ഈ അഭിനന്ദനങ്ങൾക്ക് പിന്നാലെയാണ് ചങ്ങരംകുളം പോലീസ് തീയേറ്റർ ഉടമയെയും കേസിൽ അറസ്റ്റ് ചെയ്തത്. വിചിത്രമായ കാര്യങ്ങൾ പറഞ്ഞായിരുന്നു പോലീസിന്റെ നടപടി. തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തതിനെതിരെ വനിതാ കമ്മീഷനടക്കം പ്രതിഷേധം രേഖപ്പെടുത്തി. കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈന്റെ പ്രതികരണം.