എടപ്പാള്‍ തീയേറ്റര്‍ പീഡനം: നാലുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി, കേസ് അന്വേഷണം തുടരുന്നു!!
മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ നാലുപേരുടെ രഹസ്യമൊഴി പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്സ് മുന്‍സിഫ് മജിസ്‌ട്രേറ്റ് സുനില്‍കുമാര്‍ മുമ്പാകെ രേഖപ്പെടുത്തി. സാക്ഷികളായ തീയേറ്റര്‍ മാനേജര്‍, രണ്ട് ജീവനക്കാര്‍, ചൈല്‍ഡ് ലൈന്‍ സപ്പോര്‍ട്ട് കോ ഓര്‍ഡിനേറ്റര്‍ പി ടി ഷിഹാബ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഇവരെ കോടതിയിലെത്തിച്ച് മൊഴി രേഖപ്പെടുത്തിയത്.
അതേ സമയം, എടപ്പാള്‍ പീഡനക്കേസില്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട തിയേറ്റര്‍ ഉടമ സതീശനെതിരായ കേസ് പിന്‍വലിക്കാനും ഇയാളെ മുഖ്യ സാക്ഷിയാക്കാനും ഉന്നത തലത്തില്‍ തീരുമാനമായി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. തിയേറ്റര്‍ ഉടമ തെളിവ് നശിപ്പിക്കുകയോ മറച്ചുവയ്ക്കുകയോ ചെയ്തിട്ടില്ലെന്നും അതിനാല്‍ സതീശനെതിരായ കേസ് നിലനില്‍ക്കില്ലെന്നുമാണ് ഡിജിപിക്ക് ലഭിച്ച നിയമോപദേശം.

എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് ചങ്ങരംകുളം എസ്ഐ കെജി ബേബിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തിയറ്റര്‍ പീഡനക്കേസില്‍ നടപടിയെടുത്തില്ലെന്നതാണ് ഇദ്ദേഹത്തിനെതിരായ കുറ്റം. നേരത്തെ പോക്സോ ചുമത്തി കേസെടുത്തിരുന്നെങ്കിലും അറസ്റ്റു ചെയ്തിരുന്നില്ല.
ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എസ്ഐയെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. രണ്ടു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന പോക്സോ നിയമത്തിലെ 21, 19, ഐപിസി 196 എ വകുപ്പുകളാണ് എസ്ഐ ബേബിക്കെതിരെ ചുമത്തിയിരുന്നത്. എടപ്പാള്‍ തിയറ്റര്‍ ഉടമ സതീശിനെതിരെ കേസെടുത്തതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അറസ്റ്റ് ചെയ്തിരുന്നത്.
ഏപ്രില്‍ 18നാണ് തിയറ്ററിനകത്ത് പത്തുവയസ്സുകാരി പീഡനത്തിനിരയായത്. 25ന് തിയറ്റര്‍ ഉടമകള്‍ വിവരം ദൃശ്യങ്ങള്‍ സഹിതം ചൈല്‍ഡ്‌ലൈനിനു കൈമാറി. 26നു തന്നെ കേസെടുക്കാനുള്ള ശുപാര്‍ശയും ദൃശ്യങ്ങളും ചൈല്‍ഡ്‌ലൈന്‍ പൊലീസിനു കൈമാറിയെങ്കിലും സംഭവം വിവാദമായതിനു ശേഷമാണ് പൊലീസ് കേസെടുത്തത്. പീഡനത്തിനെതിരെ വിഡിയോ സഹിതം പരാതി നല്‍കിയിട്ടും കേസെടുക്കാതിരുന്ന പൊലീസിനെതിരെ രൂക്ഷവിമര്‍ശനമാണുയര്‍ന്നത്.
ഇതിനെ തുടര്‍ന്നാണ് അന്വേഷണഉദ്യോഗസ്ഥനെ മാറ്റിയത്.












Click it and Unblock the Notifications