എടത്തല പോലീസ് മർദ്ദനം; ആദ്യം തട്ടിക്കയറിയത് ഉസ്മാനെന്ന് മുഖ്യമന്ത്രി, ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ല
പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം: ആലുവ എടത്തലയിൽ പോലീസ് സംഘം യുവാവിനെ മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം. പോലീസിനോട് ആദ്യം തട്ടിക്കയറിയത് ഉസ്മാനാണെന്നും, അദ്ദേഹം പോലീസ് ഡ്രൈവറെ ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ പോലീസ് നിയമനടപടികൾ സ്വീകരിക്കുകയായിരുന്നു വേണ്ടതെന്നും, സാധാരണക്കാരന്റെ നിലയിലേക്ക് പോലീസ് താഴാൻ പാടില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എടത്തല പോലീസ് മർദ്ദനത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പോലീസിന്റെ വീഴ്ചയും മർദ്ദനങ്ങളും ആരോപിച്ച് പ്രതിപക്ഷം തുടർച്ചയായ നാലാം ദിവസവും നിയമസഭയിൽ ബഹളമുണ്ടാക്കി. കെവിൻ, വരാപ്പുഴ സംഭവങ്ങൾക്ക് പിന്നാലെ എടത്തലയിലെ പോലീസ് മർദ്ദനമാണ് പ്രതിപക്ഷം വ്യാഴാഴ്ച സഭയിൽ ഉന്നയിച്ചത്. ഈ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുകയും ചെയ്തു.
തീവ്രവാദ സംഘടനകൾ...
ഉസ്മാനാണ് പോലീസിനോട് ആദ്യം തട്ടിക്കയറിയതെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. ഉസ്മാൻ പോലീസ് ഡ്രൈവറെ ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത് തീവ്രവാദ സംഘടനകളാണ്. കളമശേരി ബസ് കത്തിക്കൽ കേസിലെ പ്രതികൾ ഉൾപ്പെടെ മാർച്ചിൽ പങ്കെടുത്തിരുന്നു. തീവ്രവാദം അനുവദിച്ച് കൊടുക്കാനാവില്ലെന്നും, ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീഴ്ച സമ്മതിച്ച് മുഖ്യമന്ത്രി...
അതേസമയം, എടത്തല സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായും മുഖ്യമന്ത്രി സമ്മതിച്ചു. സംഭവത്തിൽ പോലീസ് നിയമനടപടികൾ സ്വീകരിക്കണമായിരുന്നു, അല്ലാതെ സാധാരണക്കാരന്റെ നിലയിലേക്ക് പോലീസ് താഴാൻ പാടില്ലായിരുന്നു. ഉസ്മാനെ മർദ്ദിച്ച പരാതിയിൽ നാല് പോലീസുകാർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും, കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
പ്രതിപക്ഷം...
പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത് തീവ്രവാദ സംഘടനകളാണെന്ന മുഖ്യമന്ത്രിയുടെ പരാമർശം പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. മുഖ്യമന്ത്രിയുടെ പരാമർശം തിരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. എന്നാൽ തന്റെ പ്രസംഗം തടസപ്പെടുത്തുകയെന്നതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ തനിക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം...
ചൊവ്വാഴ്ച വൈകീട്ട് എടത്തല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് വച്ചാണ് കുഞ്ചാട്ടുകര സ്വദേശി ഉസ്മാനെ മഫ്തിയിലെത്തിയ പോലീസ് സംഘം ക്രൂരമായി മർദ്ദിച്ചത്. പോലീസുകാർ സഞ്ചരിച്ചിരുന്ന സ്വകാര്യ കാർ തന്റെ ബൈക്കിലിടിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ഉസ്മാന് മർദ്ദനമേറ്റത്. തുടർന്ന് ഉസ്മാനെ കാറിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാൽ കാറിൽ ഉണ്ടായിരുന്നത് പോലീസുകാരാണെന്ന് ഉസ്മാനും നാട്ടുകാർക്കും അറിയില്ലായിരുന്നു. ഉസ്മാനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയെന്ന് കരുതി പരാതി നൽകാനായി എടത്തല സ്റ്റേഷനിൽ എത്തിയപ്പോഴാണ് നാട്ടുകാർ ഉസ്മാനെ കണ്ടത്. ഇതിനിടെ കാറിൽ വച്ചും സ്റ്റേഷനിൽ വച്ചും ക്രൂരമായ മർദ്ദനമേറ്റ ഉസ്മാന് ഗുരുതരമായ പരിക്കേറ്റിരുന്നു. ഉസ്മാനെ പിന്നീട് ജില്ലാ ആശുപത്രിയിലേക്കും ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.