ശശികലയെ ടീച്ചറെന്നോ ശ്രീമതി ചേർത്തോ വിളിക്കണമെന്ന് രാഹുൽ ഈശ്വർ, പറ്റില്ലെന്ന് അവതാരക, വീഡിയോ
കോഴിക്കോട്: വര്‍ഗീയതയും മതവിദ്വേഷവും മാത്രം പ്രസംഗിച്ച് കുപ്രസിദ്ധയാണ് കെപി ശശികല. ഹിന്ദു ഐക്യവേദി നേതൃസ്ഥാനത്ത് എത്തിയതോടെയാണ് വിദ്വേഷ പ്രസംഗങ്ങള്‍ വഴി ശശികല ശ്രദ്ധിക്കപ്പെടുന്നത്. വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ നിരവധിയിടങ്ങളില്‍ ഇവര്‍ നിയമനടപടി നേരിടുന്നുണ്ട്.
ഇതുവരേയും ശബരിമല സന്ദര്‍ശിച്ചിട്ടില്ലാത്ത ശശികല ഇത്തവണയാണ് ആദ്യമായി ശബരിമലയിലേക്ക് എത്തുന്നത്. അത് പ്രാര്‍ത്ഥിക്കാന്‍ അല്ലെന്നും ശബരിമലയെ സംഘര്‍ഷഭൂമിയാക്കാനുളള ലക്ഷ്യത്തോടെയുളള വരവാണെന്നുമാണ് വിമര്‍ശനം. നിരോധനാജ്ഞ നിലനില്‍ക്കുന്ന സന്നിധാനത്തേക്ക് പോകാനുളള ശശികലയുടെ നീക്കത്തിന് അറസ്റ്റിലൂടെ പോലീസ് തടയിട്ടു.
വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തുന്ന ശശികലയെ വെള്ളപൂശാന്‍ രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയായ എഡിറ്റേഴ്സ് അവറില്‍ ഒരു ശ്രമം നടത്തുകയുണ്ടായി. എന്നാല്‍ അവതാരക അപര്‍ണ രാഹുലിനേയും ശശികലയേയും വലിച്ച് കീറി ഭിത്തിയിലൊട്ടിച്ചു.
രണ്ട് കാര്യങ്ങൾ പറയാനുണ്ട്
ശശികലയും സുരേന്ദ്രനും അടക്കമുളളവരുടെ അറസ്റ്റും തുടർന്നുളള നാടകങ്ങളുമായിരുന്നു ചർച്ചാ വിഷയം. കെപി ശശികലയേയും കെ സുരേന്ദ്രനേയും അറസ്റ്റ് ചെയ്തതിന് രണ്ട് ദിവസം ജനജീവിതം ദുസ്സഹമാക്കിക്കൊണ്ടുളള പ്രതിഷേധം ആണോ ആചാരസംരക്ഷകര്‍ എന്ന് അവകാശപ്പെടുന്ന നിങ്ങള്‍ ഉദ്ദേശിച്ചത് എന്നതായിരുന്നു രാഹുൽ ഈശ്വറിനോട് അപര്‍ണയുടെ ചോദ്യം. പതിവ് ശൈലിയില്‍ ആയിരുന്നു രാഹുല്‍ ഈശ്വറിന്റെ മറുപടിയുടെ തുടക്കം. തനിക്ക് രണ്ട് കാര്യങ്ങള്‍ പറയാനുണ്ടെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ആർഎസ്എസുകാരനല്ല
ഇതൊരു വിശ്വാസത്തിന്റെ വിഷയമാണ്. സെന്‍സിറ്റീവാണ്. താന്‍ ആര്‍എസ്എസുകാരനല്ല, ഒരു ശാഖയിലും പോയിട്ടില്ല. എന്നിരുന്നാലും ഹൈന്ദവ വിശ്വാസ സംരക്ഷണത്തിന് ആര്‍എസ്എസ് മുന്നോട്ട് വന്നത് സ്വാഗതാര്‍ഹമായ കാര്യമാണ്. ആര്‍എസ്എസ് മാത്രമല്ല, ബിജെപിയും എന്‍എസ്എസും കോണ്‍ഗ്രസും വന്നത് സാധാരണ വിശ്വാസികള്‍ക്ക് ഊര്‍ജവും ആവേശവുമാണ് എന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
അങ്ങനെ വിളിക്കരുത്
അവതാരകയായ അപര്ണയോടുളള അപേക്ഷ എന്നാണ് രണ്ടാമത്തെ കാര്യം രാഹുല്‍ ഈശ്വര്‍ പറഞ്ഞത്. അപര്‍ണയുടേയും തന്റെയും അമ്മയാകാനുളള പ്രായമുളള വ്യക്തിയാണ് ശശികല ടീച്ചര്‍. ഒന്നുകില്‍ ശ്രീമതി ശശികല എന്ന് വിളിക്കുക, അല്ലെങ്കില്‍ ശശികല ടീച്ചര്‍ എന്ന് വിളിക്കുക. ആദരവില്ലാതെ ഏതൊരു സ്ത്രീയേയും അഭിസംബോധന ചെയ്യുന്നത് ശരിയല്ല എന്നും രാഹുല്‍ ഈശ്വര്‍ പറയുകയുണ്ടായി.
ബഹുമാനിക്കാൻ ബുദ്ധിമുട്ടാണ്
അത് മാധ്യമധര്‍മ്മം അല്ലെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു. ശേഷം സംസാരം തുടര്‍ന്ന രാഹുല്‍ ഈശ്വറിനെ അവതാരക തടയുകയും തനിക്ക് അതിന് മറുപടിയുണ്ടെന്നും പറഞ്ഞു. വര്‍ഗീയ വിഷം വിളമ്പുന്ന, ഈ നാടിനെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരാളെ അത്രയധികം ബഹുമാനത്തോടെ അഭിസംബോധന ചെയ്യാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ട് എന്നാണ് മുഖത്തടിച്ചത് പോലെ അപര്‍ണ മറുപടി നല്‍കിയത്.
ഫയര്‍ബ്രാന്‍ഡ് പ്രാസംഗിക
ശശികലയെ അറസ്റ്റ് ചെയ്തത് ശരിയായില്ല എന്ന് വാദിച്ചതിനും രാഹുല്‍ ഈശ്വറിന് ചുട്ടമറുപടി തന്നെ ലഭിച്ചു അവതാരകയില്‍ നിന്ന്. ശശികലയുടെ പൂര്‍വ്വകാല ചരിത്രം രാഹുല്‍ ഈശ്വറിനും അറിയാമല്ലോ എന്ന് ഓര്‍മ്മപ്പെടുത്തിയ അപര്‍ണയോട് ശശികല ഒരു ഫയര്‍ബ്രാന്‍ഡ് പ്രാസംഗിക ആണെന്നും ഹിന്ദു സമൂഹത്തിന് വേണ്ടി നിലപാടെടുക്കുന്ന വ്യക്തിയാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
മതവിദ്വേഷം പരത്തുന്ന സ്ത്രീ
എന്നാല്‍ അപര്‍ണ രാഹുലിനെ തടഞ്ഞു. ശശികല ഫയര്‍ബ്രാന്‍ഡ് പ്രാസംഗിക അല്ലെന്നും വര്‍ഗീയ വിഷം ചുരത്തുന്ന പ്രസംഗങ്ങള്‍ ആണെന്നും ഫയര്‍ബ്രാന്‍ഡ് പ്രാസംഗിക എന്നല്ല അതിനെ പറയുക എന്നും അപര്‍ണ പറഞ്ഞു. സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന, മതവിദ്വേഷം പടര്‍ത്തുന്ന പ്രസംഗങ്ങള്‍ മാത്രം പറയുന്ന ഒരു സ്ത്രീ, അങ്ങനെ പറഞ്ഞാല്‍ മതി ശശികലയെ എന്നും അപര്‍ണ തുറന്നടിച്ചു. അപര്‍ണയുടെ ഈ മറുപടികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വീഡിയോ
നാടകങ്ങളുടെ പൊരുളെന്ത്? എഡിറ്റേഴ്സ് അവർ ചർച്ച കാണാം