ഓണത്തിനിടയിലെ പുട്ടു കച്ചവടത്തിന് വിദ്യാഭ്യാസ വകുപ്പ്..അധ്യാപകര്‍ക്ക് എണ്‍പത്തെട്ടിന്റെ പണി !!
പരീക്ഷ നടക്കുന്ന ദിനങ്ങള്‍ക്കിടയില്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് നടത്തണമെന്ന വിവാദ ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്.
തിരുവനന്തപുരം: ഓണത്തിനിടയില്‍ പുട്ടു കച്ചവടമെന്ന പഴമൊഴിയെ അന്വര്‍ത്ഥമാക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. ഓണപ്പരീക്ഷ നടക്കുന്ന ദിവസങ്ങള്‍ക്കിടയില്‍ തന്നെ സ്‌കൂളുകളില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്താനാണ് വകുപ്പ് നിര്‍ദേശിച്ചിട്ടുള്ളത്.
പരീക്ഷയുടെ ദിവസത്തില്‍ തന്നെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പും നടത്താനുള്ള സര്‍ക്കുലര്‍ ശനിയാഴ്ചയാണ് പ്രധനാധ്യാപകര്‍ക്ക് ലഭിച്ചത്. ഓണത്തിന് മുന്നോടിയായുള്ള പരീക്ഷ നടത്തുന്നിനുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ട് പോവുന്നതിനിടയിലാണ് പുതിയ സര്‍ക്കുലര്‍ ഇറക്കി വകുപ്പ് അധ്യാപകരെ വെട്ടിലാക്കിയിട്ടുള്ളത്. പുതിയ സര്ർക്കുലറിനെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടറെ സമീപിക്കാനൊരുങ്ങുകയാണ് അധ്യാപക സംഘടനകള്ർ.
ഓണപ്പരീക്ഷയ്ക്കിടയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്
ഓണത്തിന് മുന്നോടിയായുള്ള പരീക്ഷ ഓഗസ്റ്റ് 21 മുതല്‍ 30 വരെയുള്ള ദിവസത്തില്‍ നടത്തണമെന്ന് നേരത്തെ നിര്‍ദേശം ലഭിച്ചിരുന്നു. പരീക്ഷാ തയ്യാറെടുപ്പിനുള്ള ജോലികള്‍ പുരോഗമിക്കുന്നതിനിടയിലാണ് പുതിയ സര്‍ക്കുലര്‍ എത്തിയിട്ടുള്ളത്.
അധ്യാപകരെ വെട്ടിലാക്കി പുതിയ സര്‍ക്കുലര്‍
ഓണപ്പരീക്ഷ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ തുടരുന്നതിനിടയിലാണ് സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്തേണ്ട തീയതി അറിയിച്ച് പ്രധാനധ്യാപകര്‍ക്ക് അറിയിപ്പ് ലഭിച്ചത്. ഇതോടെ യാണ് അധ്യാപകര്‍ ആശയക്കുഴപ്പത്തിലായത്.
പരീക്ഷ ദിവസത്തില്‍ തന്നെ തിരഞ്ഞെടുപ്പ്
ഓഗസ്റ്റ് 14 നാണ് തിരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങേണ്ടത്. 17 പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി, 22 മുതല്‍ 30 വരെയുള്ള തീയതികളില്‍ വോട്ടെടുപ്പും സത്യ പ്രതിഞ്ജയും നടത്തണം. പാര്‍ലമെന്റിന്റെ ആദ്യ യോഗം 30 ന് ചേരണമെന്നും ഉത്തരവില്‍ പറയുന്നു.
പൊതുവിദ്യാഭ്യാസ ഡയറക്ടറെ സമീപിക്കുന്നു
ഓണപ്പരീക്ഷ നിശ്ചയിച്ചിട്ടുള്ള ദിനങ്ങളില്‍ത്തന്നെ സ്‌കൂള്‍ പാര്‍ലമെന്റും നിശ്ചയിച്ച തീരുമാനത്തിനെതിരെ പൊതുവിദ്യാഭ്യാസ് ഡയറക്ടറെ സമീപിക്കാനൊരുങ്ങുകയാണ് പ്രധാനധ്യാപകരും സംഘടനാ നേതാക്കളും
കുറ്റകരമായ അനാസ്ഥയെന്ന് കെപിഎസ്ടിഎ
പരീക്ഷാ ദിനത്തില്‍ തന്നെ തിരഞ്ഞെടുപ്പും നടത്താന്‍ ഉത്തരവിട്ട പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി കുറ്റകരമായ അനാസ്ഥയാണെന്നാണ് കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി ജെ മുഹമ്മദ് റാഫി പറഞ്ഞു.