തിരുവനന്തപുരത്ത് ശശി തരൂർ തന്നെ; കുമ്മനം മൂന്നാം സ്ഥാനത്ത്, ഏറ്റവും പുതിയ സർവേ ഫലം ഇങ്ങനെ
തിരുവന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും നിർണായക മത്സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. ശശി തരൂരിലൂടെ മൂന്നാം വട്ടവും തിരുവനന്തപുരം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. മിസോറാം ഗവർണർ സ്ഥാനം രാജിവെച്ചെത്തിയ കുമ്മനം രാജശേഖരൻ തിരുവനന്തപുരം പിടിക്കുമെന്ന് ബിജെപിയും കരുതുന്നു. തിരുവനന്തപുരം പിടിക്കാൻ ഇടതു മുന്നണി ഇറക്കിയത് മുൻ മന്ത്രികൂടിയായ സി ദിവാകരനെയാണ്.
കുമ്മനം രാജശേഖരൻ ഇക്കുറി തിരുവനന്തപുരത്ത് വിജയിക്കുമെന്ന് പ്രവചിക്കുന്ന നിരവധി സർവേ ഫലങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ചുരുക്കം ചില സർവേകളിൽ ഇടതുമുന്നണിയുടെ സി ദിവാകരനും മുൻതൂക്കം പ്രവചിക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെങ്കിലും തിരുവനന്തപുരത്ത് ശശി തരൂർ വിജയം ആവർത്തിക്കുമെന്നാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്ന സർവേ പ്രവചിക്കുന്നത്.
എഡ്യുപ്രസ് സർവേ
ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ വിജയിക്കുമെന്നാണ് എഡ്യൂപ്രസ് സർവേ പ്രവചിക്കുന്നത്. 33 ശതമാനം വോട്ട് നേടി ശശി തരൂർ മണ്ഡലം നിലനിർത്തുമെന്നാണ് സർവേ പറയുന്നത്. 2588 വോട്ടർമാരാണ് സർവേയിൽ പങ്കെടുത്തത്.
കുമ്മനം മൂന്നാമത്
കുമ്മനം രാജശേഖരൻ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുമെന്നാണ് എഡ്യൂപ്രസ് സർവേ പറയുന്നത്. എൻഡിഎ 31 ശതമാനം വോട്ടു നേടും. ഇടത് മുന്നണി സ്ഥാനാർത്ഥി സി ദിവാകരനാണ് രണ്ടാം സ്ഥാനത്ത്. എൽഡിഎഫിന് 32 ശതമാനം വോട്ട് ലഭിച്ചേക്കുമെന്നും സർവേ പറയുന്നു. ഏപ്രിൽ 1, 17 തീയതികളാണ് എഡ്യു പ്രസ് സർവേ നടന്നത്.
കുമ്മനത്തിന് മുൻതൂക്കം
കേരളത്തിലെ പ്രമുഖ വാർത്താ മാധ്യമങ്ങളെല്ലാം നടത്തിയ സർവേയിൽ കുമ്മനം രാജശേഖരനായിരുന്നു മുൻതൂക്കം ലഭിച്ചിരുന്നത്. ഏഷ്യാനെറ്റ്, മനോരമ ന്യൂസ്, മാതൃഭൂമി തുടങ്ങിയ ന്യൂസ് ചാനൽ സർവേകളിൽ തിരുവനന്തപുരത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്നായിരുന്നു പ്രവചനം. ദേശീയ മാധ്യമങ്ങൾ നടത്തിയ സർവേകളിലും കേരളത്തിൽ ബിജെപിക്ക് മുന്നേറ്റമുണ്ടാകുമെന്ന് പ്രവചിച്ചിരുന്നു.
സി ദിവാകരന് മുൻതൂക്കം
അതേ സമയം തിരുവനന്തപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥി സി ദിവാകരൻ വിജയിക്കുമെന്ന് പ്രവചിക്കുന്ന സർവേ ഫലവും ഇതിനോടൊപ്പം പുറത്ത് വന്നിട്ടുണ്ട്. ഇതുവരെ വന്ന അഭിപ്രായ സർവേ ഫലങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി സി ദിവാകരന് വിജയം പ്രവചിക്കുകയാണ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡെവലപ്മെന്റ് ആന്റ് റിസര്ച്ച് നടത്തിയ സർവേ.
കനത്ത പോരാട്ടം
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 34.8 ശതമാനം വോട്ടു നേടി സി ദിവാകരൻ വിജയിക്കുമെന്നാണ് ഐഎംഡിആർ സർവേ പറയുന്നത്. കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനത്തും സിറ്റിംഗ് എംപിയായ ശശി തരൂർ മൂന്നാം സ്ഥാനത്തും എത്തുമെന്ന് സർവേ പറയുന്നു.
വോട്ട് വിഹിതം ഇങ്ങനെ
കുമ്മനം രാജശേഖരന് 32.3 ശതമാനം വോട്ട് ലഭിക്കുമെന്നാണ് ഐഎംഡിആർ സർവേ പറയുന്നത്. ശശി തരൂരിന് 31ശതമാനം പേരുടെ പിന്തുണയുണ്ട്. ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ വിഷയമാകില്ലെന്നും കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ പ്രവർത്തനം മികച്ചതാണെന്നുമാണ് സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്.
തിരുവനന്തപുരത്ത് ആര്?
മൂന്ന് മുന്നണികളും പ്രതീക്ഷ വച്ചു പുലർത്തുന്ന മണ്ഡലമാണ് തിരുവനന്തപുരം. എംപി എന്ന നിലയിൽ തിരുവനന്തപുരത്ത് നടത്തിയ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് ശശി തരൂരിന്റെ പ്രചാരണം. കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളും ഇടതുപക്ഷ സർക്കാരിന്റെ നിലപാടുകളെ വിമർശിച്ചുമാണ് കുമ്മനം രാജശേഖരൻ പ്രചാരണം തുടരുന്നത്.
രണ്ട് നാൾ കൂടി
കേരളം പോളിംഗ് ബൂത്തിലെത്താൻ ഇനി രണ്ട് നാൾ കൂടി. ഞായറാഴ്ച കൊട്ടിക്കലാശം നടക്കും. സംസ്ഥാനത്ത് ഇത്തവണ യുഡിഎഫിന് മുന്നേറ്റമുണ്ടാകുമെന്നാണ് പുറത്ത് വന്ന ഭൂരിഭാഗം സർവേകളും പ്രവചിക്കുന്നത്. മെയ് 23ന് ഫലം അറിയം.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ