ജോസഫ് അല്ലെങ്കില്‍ ജോസ്, രണ്ടിലൊന്ന് മതി; സമവായമില്ലെങ്കില്‍ ഒരു വിഭാഗത്തെ പുറത്താക്കാന്‍ യുഡിഎഫ്
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം തമ്മിലടി വീണ്ടും പുനരാംരഭിച്ചിരിക്കുകയാണ് കേരളാ കോണ്‍ഗ്രസ് എമ്മിലെ ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങള്‍. ചെയര്‍മാനെ തിരഞ്ഞെടുത്ത് കേരള കോണ്‍ഗ്രസില്‍ അധികാരം ഉറപ്പിക്കാനുള്ള പിജെ ജോസഫിന്റെ ശ്രമങ്ങളാണ് പാര്‍ട്ടിയില്‍ വീണ്ടും പോര് സജീവമാക്കിയത്.
തര്‍ക്കം തീര്‍ക്കാന്‍ സന്ധി സംഭാഷണമില്ലെന്ന് വ്യക്തമാക്കിയ പിജെ ജോസഫ് ചെയര്‍മാനെ തിരഞ്ഞെടുപ്പിനുള്ള വരണാധികാരിയെ പ്രഖ്യാപിച്ചു. യുഡിഎഫ് നേതൃത്വം കൂടി സമ്മര്‍ദത്തിലാക്കി ജോസഫിനെ പ്രതിരോധിക്കാനാണ് ജോസ് വിഭാഗം നീക്കം നടത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
ജോസഫിന്റെ നീക്കങ്ങള്‍
സംസ്ഥാന കമ്മറ്റിയിലും ഭൂരിപക്ഷം ലഭിച്ചതോടെ തൊടുപുഴയില്‍ വിളിച്ച യോഗത്തില്‍ ചെയര്മാന് തിരഞ്ഞെടുപ്പ് അനായാസം പൂര്‍ത്തിയാക്കാമെന്നാണ് ജോസഫ് വിഭാഗത്തിന്റെ വിലയിരുത്തല്‍. ഹൈക്കോടതി അഭിഭാഷകനായ സോജന് ജെയിംസിനെയാണ് വരാണാധികാരിയായി പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കും.
പരിഹാസം
ജോസ് കെ മാണി വിഭാഗവുമായി യാതൊരു വിധ ചര്‍ച്ചയും ഇല്ലെന്ന് വ്യക്തമാക്കിയാണ് പിജെ ജോസഫിന്റെ നീക്കങ്ങള്‍. ജോസ് കെ മാണി തെറ്റുകള്‍ ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം തോല്‍ക്കാനായി ജനിച്ചവനാണെന്നും ജോസഫ് പരിഹസിച്ചു. നിയമത്തെപ്പറ്റി ഒരറിവുമില്ലാത്തവരാണ് ജോസ് കെ മാണിക്കൊപ്പമുള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഗതിമാറ്റി വിടാന്‍
അതേസമയം, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച മുഴുവന്‍ സീറ്റിലും സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച് ചെയര്മാന് പദവിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ ഗതിമാറ്റി വിടാനാണ് ജോസ് കെ മാണി ശ്രമിച്ചത്. ങ്ങനാശേരി നഗരസഭാ ചെയർമാൻ തർക്കത്തിൽ ജോസഫിന്റെ സമ്മർദ്ദങ്ങൾക്ക് യുഡിഎഫ് വഴങ്ങിയെന്ന് ആരോപണവും ജോസ് ഉന്നയിക്കുന്നു.
യുഡിഎഫില്‍ അതൃപ്തി
ഇത്തരത്തില്‍ ഒരിടവേളക്ക് ശേഷം കേരളാ കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം മൂര്‍ച്ഛിച്ചതില്‍ യുഡിഎഫ് നേതൃത്വത്തിന് കടുത്ത എതിര്‍പ്പാണ് ഉള്ളത്. ഇങ്ങനെ പോയാല്‍ ഒരു കൂട്ടരെ മാത്രം മുന്നണിയില്‍ നിര്ത്താല് മതിയെന്ന അഭിപ്രായമാണ് യുഡിഎഫില്‍ ബഹുഭൂരിപക്ഷത്തിനുമുള്ളത്.
കടുത്ത നിലപാട്
തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കുന്ന സാഹചര്യത്തിലും പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ ഇനി കടുത്ത നടപടികളിലേക്ക് പോകണമെന്ന നിലപാട് യുഡിഎഫില്‍ ചര്‍ച്ചയാകുന്നുണ്ട്. യോജിച്ചു പോവാന്‍ താല്പര്യമില്ലെങ്കില് ഒരു വിഭാഗം മാത്രമേ മുന്നണിയില്‍ നിര്‍ത്താന്‍ കഴിയുവെന്ന താക്കീത് യുഡിഎഫ് നേതൃത്വം ഇരുവിഭാഗങ്ങളേയും അറിയിക്കും
ആദ്യവട്ട ചര്‍ച്ച
പരസ്പരം ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞമാസം 15 ന് നെയ്യാര്‍ഡാമിലെ രാജിവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവല്മെന്റ് സ്റ്റഡീസില്‍ ചേര്‍ന്ന മുന്നണി യോഗത്തില്‍ രണ്ട് വിഭാഗങ്ങള്‍ക്കും യുഡിഎഫ് നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ആദ്യവട്ട ചര്‍ച്ചയും നടന്നിരുന്നു.
ഒരു വിഭാഗത്തെ പുറത്താക്കുക
വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചാണ് യോഗം പിരിഞ്ഞതെങ്കിലും ചേരിപ്പോര് ശക്തമായതോടെ തുടര്‍ ചര്‍ച്ചകള്‍ നടന്നില്ല. അവസാന സാധ്യതകളും പരിഗണിച്ചതിന് ശേഷം മാത്രമായിരിക്കും ഒരു വിഭാഗത്തെ പുറത്താക്കുക എന്ന തീരുമാനത്തിലേക്ക് എത്തുക. യുഡിഎഫിനുള്ളില്‍ നിന്ന് പോരടിക്കുന്നതിലും നല്ലത് ഒരു കൂട്ടരെ പുറത്താക്കുക എന്നതാണ് മുന്നണിക്കുള്ളിലെ പൊതു വികാരം.
ജനാധിപത്യം ഐസിയുവില്‍; എഐഎഡിഎംകെ യജമാനന്മാരോട് നന്ദികാണിക്കുന്നുവെന്ന് കമല്ഹാസന്
ബാബറി മസ്ജിദ് തകര്‍ക്കല്‍ പുനരാവിഷ്കരിച്ചു: ആര്‍എസ്എസ് നേതാവുള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്!!