ഇകെ-എപി തര്‍ക്കം വീണ്ടും രൂക്ഷം; പിളര്‍ത്തിയത് ലീഗിന്റെ വഹാബിസമെന്ന് കാന്തപുരം വിഭാഗം, ഇകെ ആരോപണം മറ്റൊന്ന്
കോഴിക്കോട്: കേരളത്തിലെ മുസ്ലീം മത വിശ്വാസികളില്‍ രണ്ട് പ്രബല വിഭാഗങ്ങളാണ് ഇകെ വിഭാഗവും എപി വിഭാഗവും. അവിഭക്ത സമസ്തയില്‍ നിന്ന് പിളര്‍ന്നാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ എപി വിഭാഗം രൂപം കൊണ്ടത്.
ഭാവിയടഞ്ഞ് വെല്‍ഫെയര്‍ പാര്‍ട്ടി; നിയമസഭ തിരഞ്ഞെടുപ്പില്‍ ത്രിശങ്കുവില്‍... അമിതാവേശം വിനയായി
ലീഗിനെതിരെ വീണ്ടും സമസ്ത, കുഞ്ഞാലിക്കുട്ടി ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം തുടരട്ടെയെന്ന് ഉമര്‍ ഫൈസി!!
അന്നത്തെ പിളര്‍പ്പിന്റെ കാരണത്തെ ചൊല്ലിയാണ് ഇപ്പോഴത്തെ തര്‍ക്കം. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണം എന്ന കാന്തപുരത്തിന്റെ ആവശ്യമാണ് പിളര്‍പ്പിന് വഴിവച്ചത് എന്ന് ഇകെ വിഭാഗവും, മുസ്ലീം ലീഗിന്റെ വഹാബിസമായിരുന്നു പിളര്‍പ്പിന് കാരണമെന്ന് എപി വിഭാഗവും പറയുന്നു. ആ തര്‍ക്കം പരിശോധിക്കാം.
രാഷ്ട്രീയ പാര്‍ട്ടി
സമസ്തയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടതായിരുന്നു പിളര്‍പ്പിന് കാരണം എന്നാണ് ഇകെ വിഭാഗം നേതാവ് അബ്ദുള്‍ ഹമീദ് ഫൈസി പറയുന്നത്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം നിരാകരിച്ചതോടെയാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ സമസ്തിയില്‍ നിന്ന് ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്ത് പോയത് എന്നും ആരോപണം ഉന്നയിച്ചു.
പച്ചക്കള്ളമെന്ന്
ഇകെ വിഭാഗം നേതാവിന്റെ ആരോപണം പച്ചക്കള്ളമാണെന്നാണ് എപി വിഭാഗം പറയുന്നത്. മുസ്ലീം ലീഗിന്റെ ഇടപെടലുകളാണ് സമസ്തയുടെ പിളര്‍പ്പിന് വഴിവച്ചത് എന്നാണ് എപി വിഭാഗം നേതാവായ റഹ്മത്തുള്ള സഖാഫി പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു മറുപടി.
വഹാബിസം ചെറുക്കാന്‍
ഇസ്ലാമിലെ വഹാബിസം ചെറുക്കാന്‍ വേണ്ടിയാണ് സമസ്ത രൂപം കൊണ്ടത് എന്നും റഹ്മത്തുള്ള സഖാഫി പറയുന്നു. എന്നാല്‍ വഹാബിസം വളര്‍ത്താന്‍ മുസ്ലീം ലിഗിനെ ആസൂത്രിതമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ആണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത് എന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. മുജാഹിദുകള്‍ വഖഫ് ബോര്‍ഡിനെ ഉപയോഗിച്ച് പള്ളികള്‍ പിടിച്ചെടുത്തു എന്നും ആക്ഷേപമുയര്‍ത്തുന്നുണ്ട്.
ആ രാഷ്ട്രീയ പാര്‍ട്ടി എവിടെ
രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന്റെ പേരിലാണ് സമസ്ത പിളര്‍ന്നത് എന്ന വാദത്തെ ഒരു മറുചോദ്യം കൊണ്ടാണ് റഹ്മത്തുള്ള സഖാഫി ഖണ്ഡിക്കുന്നത്. അങ്ങനെയെങ്കില്‍ 30 കൊല്ലമായിട്ടും കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയോ എന്നാണ് ചോദ്യം.
അസൂയാലുക്കള്‍ നടത്തിയ ശ്രമം
ഇകെ അബൂബക്കര്‍ മുസ്ലിയാരും എപി അബൂബക്കര്‍ മുസ്ലിയാരും ചേര്‍ന്ന സമസ്ത നേതൃത്വനം കേരളത്തിലെ മുസ്ലീങ്ങളെ കൈയ്യിലെടുത്ത് അമ്മാനമാടുന്നത് കണ്ട അസൂയാലുക്കളാണ് രണ്ട് പേരേയും രണ്ട് ചേരികളില്‍ ആക്കാന്‍ ശ്രമിച്ചത് എന്നും റഹ്മത്തുള്ള സഖാഫി എളമരം പറയുന്നുണ്ട്.
വിശദമായ ഫേസ്ബുക്ക് പോസ്റ്റ്
വിശദമായ ഫേസ്ബുക്ക് പോസ്റ്റ് ആണ് റഹ്മത്തുള്ള സഖാഫിയുടേത്. കാന്തപുരം ഉസ്താദിന്റെ പേരില്‍ ഒരാള്‍ ചാനലില്‍ കയറി കളവുപറഞ്ഞതുകൊണ്ടാണ് ഇത്രയും എഴുതേണ്ടി വന്നത് എന്നും സുന്നി ഐക്യം ആഗ്രഹിക്കുന്നവര്‍ ക്ഷമിക്കുക എന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ലീഗ്- സമസ്ത വിവാദം
ജമാ അത്തെ ഇസ്ലാമി സഹകരണത്തിന്റെ പേരിൽ മുസ്ലീം ലീഗും സമസ്തയും തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടെ ആണ് പുതിയ വിവാദം ഉയർന്നത്. സമസ്തയിലെ ഒരു വിഭാഗം, ലീഗ് നിലപാടിൽ കടുത്ത അതൃപ്തി ആണ് ഉയർത്തുന്നത്. മുശാവറ അംഗം ഉമർ ഫൈസി മുക്കം പരസ്യ പ്രതികരണവും നടത്തിയിരുന്നു.