മുഖ്യമന്ത്രിക്കും കോടിയേരിക്കും സമയമില്ലെങ്കിൽ മറ്റ് നേതാക്കളില്ലേ? സിപിഎമ്മിനെതിരെ നായനാരുടെ ഭാര്യ!
കണ്ണൂര്‍: മരണത്തിന് ശേഷം ഇകെ നായനാരെ സിപിഎമ്മും സര്‍ക്കാരും അവഗണിച്ചു എന്നാരോപിച്ച് നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍ രംഗത്ത്. ഇകെ നായനാരുടെ 100ാം ജന്മശതാബ്ദി ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് ശാരദ ടീച്ചറുടെ വിമര്‍ശനം. നായനാരുടെ ജന്മശതാബ്ദി വേണ്ട പോലെ ആഘോഷിച്ചില്ല എന്നാണ് ശാരദ ടീച്ചര്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ തിരക്കും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അസുഖവും കാരണമാകാം ഇതെന്നും ശാരദ ടീച്ചര്‍ പറഞ്ഞു.
'ഷെയിനിന്റെ അമ്മയെ വരെ ചീത്ത വിളിച്ചു', ഷെയിന്‍ പിന്തുണ, നിർമ്മാതാക്കൾക്ക് മനോരോഗമെന്ന് ഷെയിൻ നിഗം!
എന്നാല്‍ മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനും സമയമില്ലാത്തതാണ് വിഷയമെങ്കില്‍ പാര്‍ട്ടിയില്‍ മറ്റ് നേതാക്കളില്ലേ എന്ന് ശാരദ ടീച്ചര്‍ തുറന്നടിച്ചു. നായനാരുടെ ഓര്‍മ്മ നിലനിര്‍ത്തുന്ന ഒരു പ്രവര്‍ത്തനവുമില്ല. നായനാരുടെ പേരില്‍ വലിയ തോതില്‍ പണം പിരിച്ചത് എവിടെയെന്ന് ജനം ചോദിക്കില്ലേ എന്നും ശാരദ ടീച്ചര്‍ ന്യൂസ് 18നോട് പ്രതികരിച്ചു.
തിരുവനന്തപുരത്ത് നായനാരുടെ ഒരു പ്രതിമ പോലും ഇല്ല. തലസ്ഥാന നഗരിയിലെ പുത്തരിക്കണ്ടം മൈതാനത്ത് നായനാര്‍ സ്മാരകം എന്ന് എഴുതിവെച്ചിട്ടുണ്ടായിരുന്നു. അത് പോലും ഇപ്പോള്‍ കാണാനില്ലെന്നും ശാരദ ടീച്ചര്‍ കുറ്റപ്പെടുത്തി. ഇതൊക്കെ ഇകെ നായനാരോടുളള നെറികേടാണ് എന്നും ശാരദ ടീച്ചര്‍ തുറന്നടിച്ചു.
തലസ്ഥാനത്തെ മുന്‍ മേയറെ വിളിച്ച് ഇക്കാര്യത്തില്‍ താന്‍ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ ഒരു ഫലവും ഉണ്ടായില്ലെന്നും ശാരദ ടീച്ചര്‍ വ്യക്തമാക്കി. തനിക്കിപ്പോള്‍ തിരുവനന്തപുരത്തേക്ക് പോകാനേ തോന്നാറില്ലെന്നും ശാദര ടീച്ചര്‍ പറഞ്ഞു. നായനാര്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയല്ലെന്നും നായനാരുടെ പ്രതിമ അദ്ദേഹത്തിന്റെത് പോലെ അല്ലെന്നും ശാരദ ടീച്ചര്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ ശ്രദ്ധയില്പ്പെടുത്തിയിട്ടുളളതായും ശാരദ ടീച്ചര്‍ വ്യക്തമാക്കി.