കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രത്യേകം കണ്ട് ക്ഷണിക്കാന്‍ നടന്നത് സദ്യവട്ടമായിരുന്നില്ല'; മുല്ലപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് സമസ്ത

Google Oneindia Malayalam News

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ തിരുവനന്തപുരത്ത് നടന്ന സംയുക്ത പ്രതിഷേധത്തോട് പുറം തിരിഞ്ഞു നിന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇകെ സമസ്ത. സംഘടയുടെ മുഖപത്രമായ സുപ്രഭാതത്തിലെ മുഖപ്രസംഗത്തിലൂടെയാണ് മുല്ലപ്പള്ളിക്കെതിരെ സമസ്ത് രംഗത്ത് വന്നത്.

എല്ലാവരെയും പ്രത്യേകം കണ്ട് ക്ഷണിക്കാന്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്നത് സദ്യവട്ടമായിരുന്നില്ലെന്നും പൗരത്വ നിയമഭേദഗതിയും പൗരത്വ പട്ടികയും ന്യൂനപക്ഷത്തിനെ മാത്രം ബാധിക്കുന്ന പ്രശ്‌നമായി ചുരുക്കിക്കെട്ടാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ശ്രമിച്ചിട്ടുണ്ടെന്നും 'കേരളത്തിലെ കോണ്‍ഗ്രസിന് കണക്ക് തീര്‍ക്കാനുള്ള സമയമല്ലിത്' എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തില്‍ പറയുന്നു. സുപ്രഭാതത്തിന്‍റെ തലക്കെട്ടിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ഡിസംബര്‍ 16ന്

ഡിസംബര്‍ 16ന്

ഡിസംബര്‍ 16ന് തിങ്കളാഴ്ച പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫും യുഡിഎഫും പൗരത്വ നിയമഭേദഗതിക്കെതിരേയും പൗരത്വ പട്ടികക്കെതിരേയും സംയുക്തമായി നടത്തിയ സത്യഗ്രഹ സമരം കേരളം കണ്‍കുളിര്‍ക്കെയാണ് കണ്ടത്. ഒരു പൊതുശത്രുവിനെ നേരിടേണ്ടിവന്നാല്‍ അതിന് കക്ഷിരാഷ്ട്രീയ വഴക്കുകളൊന്നും പ്രതിബന്ധമല്ലെന്ന സന്ദേശം ഇതിലൂടെ ഇന്ത്യക്ക് നല്‍കുകയായിരുന്നു കേരളം.

പ്രതിപക്ഷ നേതാവിന്റെ അന്വേഷണം

പ്രതിപക്ഷ നേതാവിന്റെ അന്വേഷണം

സംസ്ഥാന സര്‍ക്കാര്‍ തനിച്ച് നടത്താനിരുന്ന സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു പ്രതിപക്ഷത്തിനൊപ്പം സമരം സംയുക്തമായി നടത്തിക്കൂടെയെന്ന പ്രതിപക്ഷ നേതാവിന്റെ അന്വേഷണത്തോട് മുഖ്യമന്ത്രി അനുകൂലമായി പ്രതികരിക്കുകയായിരുന്നു. ഇതിന് മുമ്പ് രമേശ് ചെന്നിത്തല മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായ ഉമ്മന്‍ചാണ്ടിയുമായി കൂടിയാലോചിച്ചിരുന്നു. കേരളത്തിന്റെ കക്ഷിരാഷ്ട്രീയ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിനാണ് അവിടെ തുടക്കം കുറിച്ചത്.

ഇതുപോലെ ഒരു സമരം

ഇതുപോലെ ഒരു സമരം

ബിജെപി ഫാസിസത്തിന്റെ ദംഷ്ട്രകള്‍ പുറത്തെടുത്ത പൗരത്വ നിയമഭേദഗതിക്കെതിരേയും പൗരത്വ പട്ടികക്കെതിരേയും രാജ്യമൊട്ടാകെ പ്രതിഷേധാഗ്നിയില്‍ കത്തിയെരിയുമ്പോള്‍ വ്യതിരിക്തമായ സമരംകൊണ്ട് സംസ്ഥാനം ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെതന്നെ ശ്രദ്ധ പിടിച്ചെടുക്കുകയായിരുന്നു. സംസ്ഥാനം ഒറ്റക്കെട്ടായി ഈ നിയമത്തിനെതിരേ പോരാടുമെന്നും കേരളത്തില്‍ അത് നടപ്പാക്കുകയില്ലെന്നും മുഖ്യമന്ത്രിയുടെ ഉറച്ചശബ്ദവും ജനത ആവേശത്തോടെയാണ് സ്വീകരിച്ചത്. കേരളത്തില്‍ മുമ്പൊരിക്കലും ഇതുപോലെ ഒരു സമരം നടന്നിട്ടില്ല.

ഏകപക്ഷീയമായി

ഏകപക്ഷീയമായി

ഈയൊരു ആശയം നടപ്പാക്കാന്‍ തുനിഞ്ഞിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനോടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും ഉമ്മന്‍ചാണ്ടിയോടും മതനിരപേക്ഷ കേരളം കടപ്പെട്ടിരിക്കുന്നു. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് യുഡിഎഫും എല്‍ഡിഎഫും യോജിച്ച് സമരം നടത്തിയത് ഉചിതമായില്ലെന്നും എല്ലാവരോടും ആലോചിച്ചിട്ടില്ലെന്നും ഇനിയങ്ങനെയൊരു സമരം ഉണ്ടാവുകയില്ലെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചുകളഞ്ഞത്.

സദ്യവട്ടമായിരുന്നില്ല

സദ്യവട്ടമായിരുന്നില്ല

യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനാകട്ടെ ഇനിയങ്ങനെ യോജിച്ചുകൊണ്ടുള്ള സമരം ഉണ്ടാവുകയില്ലെന്ന് തീര്‍ത്ത് പറഞ്ഞിരിക്കുകയുമാണ്. ആയിരം ആളുകള്‍ക്ക് പതിനായിരം ഗ്രൂപ്പുകളുള്ള കോണ്‍ഗ്രസില്‍ ഇത് ആലോചിക്കാന്‍ തുടങ്ങിയാല്‍ എവിടെയും എത്തുകയില്ലെന്ന് രമേശ് ചെന്നിത്തലക്കും ഉമ്മന്‍ചാണ്ടിക്കും ബോധ്യപ്പെട്ടിരിക്കണം. എല്ലാവരെയും പ്രത്യേകം കണ്ട് ക്ഷണിക്കാന്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്നത് സദ്യവട്ടമായിരുന്നില്ല.

ചുരുക്കിക്കെട്ടാന്‍ ശ്രമം

ചുരുക്കിക്കെട്ടാന്‍ ശ്രമം

രാജ്യത്തെ സര്‍വകലാശാല വിദ്യാര്‍ഥികളും നാട്ടുകാരും ജാതിമത കക്ഷി രാഷ്ട്രീയ ഭേദമന്യേ രാജ്യത്തിന്റെ നിലനില്‍പ്പ് തകര്‍ക്കുന്നവര്‍ക്കെതിരേ സമരാങ്കണത്തില്‍ സുധീരം പോരാടുമ്പോള്‍ അതിനനുസൃതമായ നീക്കം രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും ഒന്നിച്ച് നടത്തിയത് അത്രവലിയ പാതകമൊന്നുമല്ല. മാത്രവുമല്ല പൗരത്വ നിയമഭേദഗതിയും പൗരത്വ പട്ടികയും ന്യൂനപക്ഷത്തിനെ മാത്രം ബാധിക്കുന്ന പ്രശ്‌നമായി ചുരുക്കിക്കെട്ടാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ശ്രമിച്ചിട്ടുണ്ട്.

സിപിഎം അക്രമം

സിപിഎം അക്രമം

അതിനദ്ദേഹം കണ്ടെത്തിയത് സിപിഎം ന്യൂനപക്ഷങ്ങള്‍ക്കെതിരേ മുമ്പ് നടത്തിയ ആക്രമണങ്ങളാണ്. ഇത് അദ്ദേഹം അക്കമിട്ട് നിരത്തിയിട്ടുണ്ട്. ന്യൂനപക്ഷത്തെ ഉപയോഗിച്ച് സിപിഎം നടത്തുന്ന വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇതെന്നാണ് കെപിസിസി അധ്യക്ഷന്‍ പറഞ്ഞിരിക്കുന്നത്. ഇതൊരു ന്യൂനപക്ഷ ബാധിത പ്രശ്‌നമല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആദ്യം മനസിലാക്കണം. മുസ്‌ലിം ന്യൂനപക്ഷത്തെ ബാധിച്ച ഏറ്റവും വലിയ ആഘാതമായിരുന്നു ബാബരി മസ്ജിദ് ധ്വംസനം.

ബാബരി മസ്ജിദിന്റെ തകര്‍ച്ച

ബാബരി മസ്ജിദിന്റെ തകര്‍ച്ച

അത് നടക്കുമ്പോള്‍ ഇന്ത്യ ഭരിച്ചിരുന്നത് പ്രധാനമന്ത്രി പിവി നരസിംഹറാവു ആയിരുന്നു. അന്ന് ബാബരി മസ്ജിദ് തകര്‍ക്കുന്നത് തടഞ്ഞിരുന്നുവെങ്കില്‍ ഫാസിസ്റ്റ് കക്ഷികള്‍ ശക്തിയാര്‍ജിച്ച് പൗരത്വ നിയമഭേദഗതി കൊണ്ടുവരാന്‍ ഇന്ന് ധൈര്യപ്പെടുകയില്ലായിരുന്നു. സംഘ്പരിവാര്‍ ശക്തികള്‍ക്ക് ഇന്ത്യയില്‍ ഫാസിസ്റ്റ് ഭരണത്തിന് അടിത്തറയിടാന്‍ ഊര്‍ജം നല്‍കിയത് ബാബരി മസ്ജിദിന്റെ തകര്‍ച്ചയാണ്. അന്നത്തെ പ്രധാനമന്ത്രി കോണ്‍ഗ്രസ് നേതാവുമായിരുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഓര്‍ക്കണം.

ചരിത്രം ചികയാന്‍ തുടങ്ങിയാല്‍

ചരിത്രം ചികയാന്‍ തുടങ്ങിയാല്‍

ചരിത്രം ചികയാന്‍ തുടങ്ങിയാല്‍ ഇങ്ങനെ പലതും കണ്ടെത്തേണ്ടിവരും. പക്ഷെ അതിന്റെ സമയമല്ലിപ്പോള്‍. എന്നിട്ടും അതിന്റെപേരില്‍ കോണ്‍ഗ്രസിന്റെ പില്‍ക്കാല നേതാക്കളെയോ അധ്യക്ഷന്മാരെയോ മുസ്‌ലിം ന്യൂനപക്ഷം ആക്ഷേപിച്ചിട്ടില്ല. എന്നിട്ട് ഇപ്പോള്‍ ഇന്ത്യന്‍ ജനതയെതന്നെ ബാധിക്കുന്ന ഇന്ത്യതന്നെ ഇല്ലാതാകാന്‍ പോകുന്ന ഒരവസരത്തില്‍ യുഡിഎഫിനൊപ്പം എല്‍ഡിഎഫ് സമരം ചെയ്തതാണോ വലിയ പാപമായി കാണുന്നത്

സംഘ്പരിവാര്‍ പട്ടം

സംഘ്പരിവാര്‍ പട്ടം

ദേശീയ പ്രസ്ഥാനത്തില്‍ ഗാന്ധിജിക്കും നെഹ്‌റുവിനുമൊപ്പം മൗലാനാ അബുല്‍കലാം ആസാദും മുഹമ്മദലി ജൗഹറും കൈകോര്‍ത്ത് മുന്നേറുമ്പോള്‍ കേരളത്തില്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനോടും കെ. മാധവന്‍ നായരോടും കണക്ക് ചോദിക്കുകയായിരുന്നില്ലേ അന്നത്തെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. അതിന്റെ പ്രേതങ്ങള്‍ ഇന്ന് രമേശ് ചെന്നിത്തലയോട് കണക്ക് ചോദിക്കുമ്പോള്‍ ആര്‍ക്കാണ് സംഘ്പരിവാര്‍ പട്ടം ചേരുക എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പതിനേഴ് സ്ഥാനാര്‍ഥികളെയും എംപിമാരാക്കിയത് കോണ്‍ഗ്രസിന്റെ മാത്രം തിണ്ണബലത്തിലായിരുന്നില്ല. രാജ്യത്ത് രണ്ടാമതൊരിക്കല്‍കൂടി ഫാസിസ്റ്റ് ഭരണം വരരുതെന്ന ആഗ്രഹത്തില്‍ മതനിരപേക്ഷ സമൂഹം ഒന്നിച്ച് കോണ്‍ഗ്രസിന് വോട്ട് ചെയ്യുകയായിരുന്നു.
രണ്ടാം സ്വാതന്ത്ര്യ സമരമാണ് രാജ്യത്ത് നടക്കുന്നതെന്ന് തലമുതിര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സാമൂഹ്യ സാംസ്‌കാരിക നേതാക്കളും ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു.

അണിനിരക്കാന്‍ എന്തിന് മടിക്കണം

അണിനിരക്കാന്‍ എന്തിന് മടിക്കണം

കൊടിയുടെയും പാര്‍ട്ടികളുടെയും ജാതകം നോക്കാതെ പ്രതിഷേധിക്കുന്ന ജനതക്കൊപ്പം നില്‍ക്കുകയാണ് ഈ സന്ദര്‍ഭത്തില്‍ വേണ്ടത്. ഇന്ത്യന്‍ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും അടിത്തറയാണ് ഫാസിസ്റ്റുകള്‍ മാന്തിക്കൊണ്ടിരിക്കുന്നത്. ഈ നിര്‍ണായക ഘട്ടത്തില്‍ എല്ലാവരെയും ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള ഒരു സമരം മാത്രമേ വിജയിക്കൂ. അത്തരമൊരു സമരത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് നേതൃത്വം നല്‍കുന്നതെങ്കില്‍ സിപിഎമ്മിന്റെ ഭൂതകാലം ചിക്കിച്ചികയാതെ അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരക്കാന്‍ ജനാധിപത്യ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ജാതിമത ഭേദമന്യേയുള്ള ജനത എന്തിന് മടിക്കണം.

 'അവര്‍ എന്‍റെ താടി എടുത്തുകളയുമെന്ന് പറഞ്ഞു'; യുപി പോലീസില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് ഒമര്‍ 'അവര്‍ എന്‍റെ താടി എടുത്തുകളയുമെന്ന് പറഞ്ഞു'; യുപി പോലീസില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് ഒമര്‍

 കര്‍ഫ്യൂ ലംഘനം: സിപിഐ നേതാവ് ബിനോയ് വിശ്വം മംഗളൂരുവില്‍ പോലീസ് കസ്റ്റഡിയില്‍ കര്‍ഫ്യൂ ലംഘനം: സിപിഐ നേതാവ് ബിനോയ് വിശ്വം മംഗളൂരുവില്‍ പോലീസ് കസ്റ്റഡിയില്‍

English summary
ek samastha against Mullappally Ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X