'കുശലം പറയാനല്ല സമയം തന്നത്'; ക്ഷോഭിച്ച് കോടതി, ബഹളം വെച്ച് ആളൂർ.. 3 പ്രതികളും റിമാന്റിൽ
കൊച്ചി: ഇലന്തൂർ ഇരട്ടബലി കേസിൽ പ്രതികളായ ഭഗവൽ സിംഗ്, ഷാഫി, ലൈല എന്നിവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതികളായ മുഹമ്മദ് ഷാഫിയെയും ഭഗവല്‍സിങ്ങിനെയും കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. ലൈലയെ വനിതാ ജയിലിലേക്ക് കൊണ്ടുപോയി.
കേസിൽ ഷാഫിയാണ് ഒന്നാം പ്രതി. ഞെട്ടിക്കുന്ന വിവരങ്ങളാണ് റിമാന്റ് റിപ്പോർട്ടിൽ പോലീസ് നൽകിയിരിക്കുന്നത്. അതിനിടെ പ്രതിഭാഗം അഭിഭാഷകനും പോലീസും തമ്മിലുണ്ടായ തർക്കം കോടതിയിൽ ബഹളത്തിന് വഴിവെച്ചു.

ഇന്ന് രാവിലെയോടെയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. അരുംകൊല നടത്താൻ പ്രേരിപ്പിച്ചത് ഷാഫിയാണെന്ന് റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. വളരെ ആസൂത്രണം ചെയ്ത് നടത്തിയ കൊലയിൽ ബുദ്ധിപൂർവ്വമായിരുന്നു ഷാഫിയുടെ ഇടപെടൽ. ഇയാൾ ഫോൺ അടക്കം തെളിവായേക്കാവുന്ന കാര്യങ്ങൾ ഉപയോഗിച്ചില്ലെന്ന് റിപ്പോർട്ടിൽ ഉണ്ട്.കൊല നടന്ന ദിവസം ഇയാളുടെ ഫോൺ മറ്റൊരു ടവർ ലൊക്കേഷന് പരിധിയിലായിരുന്നുവെന്നും പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കി.

പത്മ എന്ന സ്ത്രീയെ അതിക്രൂരമായാണ് പ്രതികൾ കൊലപ്പെടുത്തിയതെന്നും പ്രതികള്‍ രക്തം ഊറ്റിയെടുത്തെന്നും മൃതദേഹം 56 കഷണങ്ങളാക്കി വെട്ടിനുറുക്കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പത്മയെ കൊലപ്പെടുത്തിയത് ഷാഫിയും റോസിലിയെ ലൈലയുമാണ് കൊലപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ റിപ്പോർട്ടിൽ പറയുന്നു.

അതിനിടെ പ്രതികളെ ഹാജരാക്കവെ കോടതിയിൽ വെച്ച് പ്രതിഭാഗം അഭിഭാഷകനും പോലീസും തമ്മില്‍ തര്‍ക്കമുണ്ടായി. പ്രതിഭാഗത്തിന്റെ വക്കീലായ അഡ്വ ആളൂരായിരുന്നു കോടതിയിൽ ബഹളം വെച്ചത്. താനാണ് പ്രതിഭാഗത്തിന്റെ വക്കീലെന്നും അവരെ കാണാൻ അനുവദിക്കണമെന്നും ആളൂർ ആവശ്യപ്പെടുകയായിരുന്നു. ഇത് പ്രകാരം കോടതി അഭിഭാഷകന് സമയം അനുവദിച്ചു.

താൻ പ്രതികളുമായി സംസാരിക്കുന്നത് പോലീസ് ഒളിഞ്ഞ് നിന്ന് കേൾക്കുകയാണെന്ന് ആളൂർ കോടതിയിൽ ആരോപിച്ചു. നിയമപ്രകാരം തനിക്ക് പ്രതികളോട് സംസാരിക്കാനുള്ള അവകാശം ഉണ്ടെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ആളൂർ പറയുകയായിരുന്നു. തുടർന്ന് ക്ഷുഭിതനായ ജഡ്ജ് 10 മിനിറ്റ് അനുവാദമാണ് തന്നതെന്നും അല്ലാതെ പ്രതിഭാഗം അഭിഭാഷകന്റെ കസ്റ്റഡിയിൽ അല്ല പ്രതികൾ എന്ന് ഓർക്കണമെന്നും പറയുകയായിരുന്നു.

'കുശലം പറയാനല്ല സമയം അനുവദിച്ചത്. കാര്യങ്ങൾ ചോദിച്ച് അറിയാനാണ് സമയം തന്നത്. അത് പൂർത്തിയാക്കി വീണ്ടും ഹർജി പരിഗണിക്കേണ്ടതുണ്ട്', കോടതി പറഞ്ഞു. അതേസമയം പോലീസിന്റെ സാന്നിധ്യത്തില്‍ മാത്രമേ പ്രതികളുമായി സംസാരിക്കാന്‍ പാടുള്ളൂവെന്ന നിര്‍ദേശവും അഡ്വ ആളൂരിന് കോടതി നല്‍കി.

ഇലന്തൂർ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. നരബലിക്ക് ശേഷം സ്ത്രീകളുടെ ശരീരഭാഗങ്ങൾ ഭക്ഷിച്ചുവെന്നാണ് പ്രതികളായ ലൈലയും ഭഗവൽ സിംഗും പോലീസിന് മൊഴി നൽകിയിരുന്നു. ഷാഫിയുടെ നിർദ്ദേശ പ്രാകരം ആയുസ് കൂടാനും സർവ്വൈശ്വരത്തിനും വേണ്ടിയായിരുന്നു ഇത്തരത്തിൽ ചെയ്തത് എന്നാണ് ഇരുവരും വെളിപ്പെടുത്തിയത്.

അതേസമയം ലൈലയും ഷാഫിയും ചേർന്ന് ഭഗവൽ സിംഗിനെ കൊല്ലാനും പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. ലൈല തന്നെയാണ് ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്. ആദ്യത്തെ കൊല നടത്തിയശേഷം മാനസിക സമ്മർദ്ദത്തിലായിരുന്നു ഭഗവൽ സിംഗ്. രണ്ടാമത്തെ കൊല കൂടി നടത്തിയതോടെ ഈ വിവരം ഇയാൾ പുറത്ത് പറയുമോയെന്ന ഭയം കാരണമാണ് കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്നാണ് ലൈല പറഞ്ഞത്. എന്നാൽ മൂന്നാം കൊലയ്ക്ക് മുൻപ് തന്നെ മൂവരും പോലീസ് കസ്റ്റഡിയിൽ ആവുകയായിരുന്നു.












Click it and Unblock the Notifications