ഏലത്തൂരിലെ ഓട്ടോ ഡ്രൈവറുടെ മരണം; പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കോഴിക്കോട്: ഏലത്തൂരിലെ ഓട്ടോ ഡ്രൈവര്‍ രാജേഷിന്റെ മരണ കാരണം ഗുരുതരമായ പൊള്ളലേറ്റാണെന്ന പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് . തീ പൊള്ളലിനെ തുടര്‍ന്നുണ്ടായ അണുബാധയാണ് മരണ കാരണം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തേ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് രാജേഷ് മരിച്ചതെന്നായിരുന്നു ബിജെപി ആരോപിച്ചത്.
ഈ മാസം 22 നായിരുന്നു രാജേഷ് മരിച്ചത്. സ്റ്റാന്റില്‍ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രാജേശ് പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ വെച്ചാണ് രാജേഷ് മരിച്ചത്. എന്നാല്‍ സിഐടിയു പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് രാജേഷ് മരിച്ചതെന്നായിരുന്നു ബിജെപി ആരോപിച്ചത്.
രാജേഷിന്റെ ഓട്ടോറിക്ഷ എലത്തൂര്‍ സ്റ്റാന്‍ഡില്‍ ഓടിക്കുന്നത് സിഐടിയു അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികള്‍ വിലക്കിയിരുന്നു. ഇതേ തുടര്‍ന്ന് രാജേഷും സിഐടിയു പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതാണ് മര്ദ്ദനത്തത്തില് കലാശിച്ചത്.15 പേർ ചേർന്നാണ് രാജേഷിനെ മർദ്ദിച്ചതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടേയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിപ്പോള്‍ റിമാന്‍ഡിലാണ്. കേസില്‍ സിപിഎം, സിഐടിയു പ്രവര്‍ത്തകര്‍ ഉള്‍പ്പടെ മുപ്പതോളം പേര് പ്രതികളാണ്.