തീവണ്ടിയിലെ തീവെപ്പ്: പിന്നില്‍ വിധ്വംസക ശക്തികളുണ്ടോ എന്നത് അന്വേഷിക്കണമെന്ന് കെ സുരേന്ദ്രന്‍
കോഴിക്കോട്: നാടിനെയാകെ നടുക്കുന്ന ദുരന്തമാണ് കോഴിക്കോട് എലത്തൂരില്‍ ഉണ്ടായിരിക്കുന്നതെന്നും ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സംഭവത്തിനു പിന്നില്‍ വിധ്വംസക ശക്തികളുണ്ടോ എന്നത് കൃത്യമായി അന്വേഷിക്കണം. കേരളത്തില്‍ തീവണ്ടിക്കകത്ത് ഇത്രയും വലിയ തോതിലുള്ള ആക്രമണം നടക്കുന്നത് ഇതാദ്യമായാണ്. ലഭ്യമായ വിവരങ്ങളനുസരിച്ച് സംഭവത്തിൽ വലിയ ദുരൂഹതയാണ് നിലനില്‍ക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം മാദ്ധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിധ്വംസക ശക്തികള്‍ ഈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചോ എന്നതാണ് എല്ലാവരും ആശങ്കപ്പെടുന്നത്. അത്തരം ശക്തികള്‍ വലിയ തോതില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് കേരളം. അതെല്ലാം സംശയത്തിനു വക നല്‍കുന്നതാണ്. ഏതെങ്കിലും ഒരു വ്യക്തി മാത്രമാണോ അതോ ഇത്തരം ശക്തികള്‍ ഇതിനു പിന്നിലുണ്ടോ എന്നതു സംബന്ധിച്ച് അന്വേഷണം നടത്തണം.

സംസ്ഥാന പോലീസ് ഉള്‍പ്പൈടെയുള്ള അന്വേഷണഏജന്‍സികള്‍ കാര്യക്ഷമമായി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരുമെന്നാണ് പ്രതീക്ഷ. മൂന്നുപേര്‍ മരണപ്പെടുകയും യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് നടുക്കുന്ന സംഭവമാണ്. സത്യം തെളിയുന്നതുവരെ നിഗമനങ്ങളിലേക്ക് പോകാന്‍ സാധിക്കില്ല. പക്ഷേ സത്യം പുറത്തുവരണമെന്ന് ജനം ആഗ്രഹിക്കുന്നു. എല്ലാ അന്വേഷണ ഏജന്‍സികളും സംയുക്തമായി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് പി.രഘുനാഥ്, സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ്ബാബു, ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ. സജീവന്‍, ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, ജില്ലാ സെക്രട്ടറിമാരായ പ്രശോഭ് കോട്ടൂളി, സി.പി.സതീഷ്, സംസ്ഥാന സമിതി അംഗം കെ.രജിനേഷ് ബാബു, മണ്ഡലം പ്രസിഡൻ്റ് ആർ.ബിനീഷ്.യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് സി.ആർ.പ്രഫുൽ കൃഷണൻ തുടങ്ങിയവര്‍ക്കൊപ്പമാണ് കെ. സുരേന്ദ്രന്‍ എലത്തൂരിലെത്തിയത്.
അതേസമയം, അമിത നികുതിഭാരത്താലും വിലക്കയറ്റത്തിലും ദുരിതത്തിലായ മലയാളികള്‍ ജീവിക്കാന്‍ കഷ്ടപ്പെടുമ്പോള്‍ ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പോലും പിണറായി സര്‍ക്കാര്‍ നിരാകരിക്കുകയാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ തലത്തിലുള്ള ധൂര്‍ത്തും ആഘോഷവും പൊടിപൊടിക്കുകയാണ്. മന്ത്രിമാര്‍ യാത്രാപ്പടിയിനത്തില്‍ കൈപ്പറ്റുന്നത് കോടികളാണ്. സാധാരണ ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ അധിക നികുതിഭാരം അവരുടെ ചുമലില്‍ കയറ്റി നടുവൊടിക്കുകയാണ്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങി. വര്‍ദ്ധിപ്പിച്ച എല്ലാ നികുതികളും പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കെട്ടിടനികുതിയിലെ വര്‍ദ്ധനയ്‌ക്കൊപ്പം അപേക്ഷാഫീസ്, പരിശോധനാ ഫീസ്, കെട്ടിങ്ങള്‍ നിര്‍മ്മിക്കാനുള്ള പെര്‍മിറ്റ് ഫീസ് എന്നിവകൂട്ടി. കെട്ടിട നിര്‍മ്മാണത്തിനുള്ള വസ്തുക്കളുടെ വിലയുര്‍ന്നതോടെ ഈ മേഖലയാകെ തകര്‍ച്ചയിലാണ്. ഭൂമിയുടെ ന്യായവില വര്‍ദ്ധിപ്പിച്ചപ്പോള്‍ രജിസ്‌ട്രേഷനുള്ള ഫീസും കൂടി. പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയ സംസ്ഥാന സര്‍ക്കാര്‍ വെള്ളത്തിനും വൈദ്യുതിക്കും യാതൊരു നിയന്ത്രണവുമില്ലാതെ വിലവര്‍ദ്ധിപ്പിച്ച് സാധാരണക്കാരന്റെ കഴുത്തു ഞെരിക്കുകയാണ്.
ഇവിടെ കെഎസ്ആര്‍ടിസി ശമ്പളം കൊടുക്കാതെ ജീവനക്കാരെ പീഡിപ്പിക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ പൊതുഗതാഗത സംവിധാനത്തില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതാണ് കാണുന്നത്. മാറിമാറി ഭരിച്ച സര്‍ക്കാരുകളുടെ അഴിമതിയും കെടുകാര്യസ്ഥതയും ധൂര്‍ത്തുമാണ് കേരളത്തെ ഇന്നത്തെ കടബാധിത സംസ്ഥാനമാക്കിയതെന്ന് കെ.സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെയാകെ മുന്നോട്ടുള്ള ജീവിതം പ്രതിസന്ധിയിലായിരിക്കുന്നു.
പ്രളയവും കൊവിഡും സൃഷ്ടിച്ച മാന്ദ്യം എല്ലാ മേഖലയിലും ഇപ്പോഴും തുടരുന്നതിനു കാരണം സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയും നയവൈകല്യങ്ങളുമാണ്. അതിരൂക്ഷമായ വിലക്കയറ്റമാണിപ്പോള്‍ പ്രകടമാകുന്നത്. അതിനാല്‍ വിവിധ മേഖലകളില്‍ ചുമത്തിയിട്ടുള്ള അധിക നികുതിഭാരം പിന്‍വലിക്കുക തന്നെ വേണം. സര്‍ക്കാര്‍ ജീവിനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കുകയും ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമ പെന്‍ഷനുകള്‍ കുടിശിക തീര്‍ത്ത് നല്‍കാനും തയ്യാറകണമെന്ന് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications