എലത്തൂർ ട്രെയിന്‍ ആക്രമണം: സംസ്ഥാന സർക്കാറിന് തീവ്രവാദത്തോട് മൃദുസമീപം: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: സംസ്ഥാന സർക്കാർ തീവ്രവാദ പ്രവർത്തനങ്ങളോട് സ്വീകരിക്കുന്ന മൃദുസമീപനമാണ് എലത്തൂർ ട്രെയിൻ ആക്രമണത്തിന് കാരണമായതെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംഭവത്തിൽ രണ്ടാഴ്ചയ്ക്ക് ശേഷം തീവ്രവാദ ബന്ധം സ്ഥിരീകരിച്ച എഡിജിപി അക്രമിയെ കേരളത്തിൽ സഹായിച്ചവർക്കെതിരെ എന്ത് നടപടിയാണ് ഇതുവരെ പൊലീസ് എടുത്തതെന്ന വ്യക്തമാക്കണം. കസ്റ്റഡി കാലാവധി തീരുന്നതിൻ്റെ ഒരു ദിവസം മുമ്പ് യു എ പി എ ചുമത്തിയത് ജനങ്ങളുടെ കണ്ണിൽപൊടിയിടാനാണെന്നും അദ്ദേഹം പറഞ്ഞു.
ആദ്യമായി കേരളത്തിൽ എത്തിയ പ്രതിയെ ആരാണ് സഹായിച്ചതെന്ന ചോദ്യത്തിന് ആഭ്യന്തരവകുപ്പ് മറുപടി പറയണം. എലത്തൂർ ട്രാക്കിൽ പ്രതിയുടെ ടിഫിൻ ബോക്സിൽ നിന്നും ലഭിച്ച ചപ്പാത്തിയും കറിയും ആരോ ഉണ്ടാക്കി കൊടുത്തതാണെന്ന് അന്നേ ആരോപണമുണ്ടായിരുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ച് സർക്കാർ മതഭീകരവാദത്തോട് വിട്ടുവീഴ്ച ചെയ്യുന്നതിൻ്റെ ഭവിഷ്യത്താണ് കേരളം ഇപ്പോൾ അനുഭവിക്കുന്നത്.

ആക്രമണത്തിന് ശേഷം പ്രതിക്ക് രക്ഷപ്പെടാൻ അവസരമുണ്ടായത് പൊലീസിൻ്റെ വീഴ്ചയാണോ സഹായമാണോയെന്ന് പരിശോധിക്കണം. പ്രതിയെ കൊണ്ടുവരാൻ കേടായ വാഹനം നൽകിയതും മതിയായ സുരക്ഷ നൽകാതിരുന്നതും അന്വേഷിക്കണം. ഷോർണ്ണൂരിലും കോഴിക്കോടും പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താനും ആവർത്തിക്കാതിരിക്കാനും കേസ് എൻ ഐ എക്ക് വിടണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അതേസമയം ഷാറൂഖ് സെയ്ഫിക്കെതിരെ കഴിഞ്ഞ ദിവസം യു എ പി എ ചുമത്തിയിരുന്നു. റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കോഴിക്കോട് മജിസ്ട്രേറ്റിന് പ്രത്യേക സംഘമാണ് റിപ്പോർട്ട് നൽകിത്. തീവെയ്പിന് പിന്നിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിനെ കണ്ടത്തിയതിനെ തുടർന്നാണ് യു എ പി എ ചുമത്തിയതെന്ന് അന്വേഷണം സഘം തലവന്‍ വ്യക്തമാക്കി. തീവ്രവാദബന്ധമുണ്ടെന്ന് എന്‍ഐഎ അടക്കം സൂചനകള്‍ നല്‍കിയിട്ടും പ്രതിക്കെതിരേ യുഎപിഎ ചുമത്താത്തതിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.
ആലപ്പുഴ - കണ്ണൂര്‍ ട്രെയിനിലെ യാത്രക്കാര്‍ക്ക് ഷാറൂഖ് സെയ്ഫി നേരെ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതിന് പിന്നാലെ മൂന്ന് പേരുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തിയിരുന്നു. മട്ടന്നൂര്‍ സ്വദേശികളായ നൗഫീഖ്, റഹ്‌മത്ത്, രണ്ട് വയസുകാരി സഹ്ല എന്നിവരുടെ മൃതദേഹങ്ങള്‍ ആണ് കണ്ടെടുത്തത്. ഭയപ്പെട്ട് പോയ ഇവർ ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടുകയായിരുന്നു. ഐ.പി.സി. 307, 326 എ, 436, 438, റെയില്‍വേ ആക്ടിലെ 151 എന്നിങ്ങനെ അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരേ നേരത്തെ എഫ് ഐ ആർ ചുമത്തിയിരുന്നത്.












Click it and Unblock the Notifications