എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; പിന്നിൽ തീവ്രവാദ ബന്ധം? ലക്ഷ്യമിട്ടത് വലിയ ആക്രമണമെന്ന്
എലത്തൂർ ട്രെയിൻ തീവെപ്പിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടെന്ന് കേന്ദ്ര ഏജൻസികൾ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. എൻ ഐ എയും ഇൻറലിജെൻസ് ബ്യൂറോയും ഇക്കാര്യം സ്ഥിരീകരിച്ചതായി മാതൃഭൂമി ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തത്. ഷാരൂഖ് സെയ്ഫിയെ മറ്റാരോ കേരളത്തിൽ എത്തിച്ചതാണെന്നെന്നും വലിയ ആക്രമണമാണ് സംഘം ലക്ഷ്യമിട്ടതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
ട്രെയിൻ തീവെപ്പ് കേസ് എൻഐഎയും കേന്ദ്ര ഇന്റലിജെൻസ് ബ്യൂറോയും അന്വേഷിക്കുന്നുണ്ട്. നേരത്തേ ആക്രമണം നടന്ന ബോഗിയുൾപ്പെടെ കണ്ണൂരിൽ എത്തി എൻ ഐ എ പരിശോധിച്ചിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് ഷാരൂഖിനെ കേരളത്തിൽ എത്തിച്ചതെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടത്തലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഷാരൂഖിന് ആശയപരമായ പ്രചോദനങ്ങൾ നൽകി ഇയാളെ കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചു. മാസങ്ങളോളം ഇയാൾക്ക് പ്രത്യേക പരിശീലനവും നൽകി. വലിയ സംഘം തന്നെ ഇതിൻ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലേക്കുള്ള ട്രയിൻ തിരഞ്ഞെടുത്തതിന് പിന്നിലും വലിയ ആസൂത്രണം നടന്നതായും റിപ്പോർട്ടിൽ പറയുന്നു. ട്രയിനിലെ ഒരു ബോഗിയിലായിരുന്നു ഷാരൂഖ് അക്രമണം നടത്തിയത്. എന്നാൽ മൂന്ന് ബോഗികൾ പൂർണമായി കത്തിക്കാനായിരുന്നത്രേ പദ്ധതി.
മൂന്ന് കുപ്പി പെട്രോൾ ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളും ഷാരൂഖിന്റെ കൈവശം ഉണ്ടായിരുന്നു. എന്നാൽ കൃത്യം നടത്താനുള്ള പരിശീലന കുറവ് കാരണം പദ്ധതി നടപ്പാക്കാൻ സാധിച്ചില്ലെന്നാണ് കേന്ദ്ര ഏജൻസികളെ ഉദ്ധരിച്ച് കൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നത്. ആക്രമണത്തിന് ശേഷം ഷാരൂഖ് രക്ഷപ്പെട്ടതിന് പിന്നിലും ആസൂത്രണം നടന്നതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഷാരൂഖ് സെയ്ഫിയെ ഇന്നും സംസ്ഥാന പോലീസ് സംഘം ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് എഡിജിപി അറിയിച്ചിരുന്നു. എന്നാൽ താൻ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയത് എന്നാണ് പോലീസിനോട് പ്രതി മൊഴി നൽകിയത്. ദില്ലിയിൽ നിന്നും സമ്പർക്കക്രാന്തി എക്സ്പ്രസിൽ തനിച്ചെത്തി ഷൊർണൂരിൽ നിന്നും പെട്രോൾ വാങ്ങുകയായിരുന്നു വെന്നും ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അതിന് ശേഷം ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിൽ കയറുകയായിരുന്നു ഇയാൾ പറയുന്നു.
ഞായാഴ്ചായാണ് പെട്രോൾ പമ്പിൽ നിന്നും രണ്ട് കുപ്പി പെട്രോൾ വാങ്ങിയതെന്നാണ് ഇയാൾ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ പമ്പിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണഅട്. ഈ ദൃശ്യങ്ങൾ ഷൊർണൂർ ഡിവൈഎസ്പി അന്വേഷണ സംഘത്തിന് കൈമാറി.അതേസമയം തനിച്ചാണ് ആക്രമണം നടത്തിയതെന്ന ഷാരൂഖിന്റെ മൊഴി പോലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല.
ഷാരൂഖിന് പിന്നിൽ കൂടുതൽ പേരുണ്ടോ ഇയാൾക്കൊപ്പം മറ്റാരെങ്കിലും ഷൊർണൂരിൽ എത്തിയോ തെളിവുകളടങ്ങിയ ബാഗ് സംഭവസ്ഥലത്ത് എങ്ങനെ വന്നു, അക്രമണം നടത്തിയ ശേഷം മുഖത്തെ പരിക്കുകളും പൊള്ളലുകളുമായി ഇയാൾ രത്നഗിരി വരെ എങ്ങനെ തനിച്ച് പോയി എന്നുള്ള കാര്യങ്ങളും പോലീസ് അന്വേഷണിക്കും. എലത്തൂരിലും ട്രെയിൻ ബോഗിയുള്ള കണ്ണൂരിലും പ്രതിയെ എത്തിച്ച് ഇന്ന് തെളിവെടുപ്പും നടത്തും.












Click it and Unblock the Notifications