'സമരത്തിൽ പരിക്കേറ്റ സഖാക്കളുടെ പരിക്കിന്റെ അളവെടുക്കുന്നവർ ലാത്തിയുടെ തുമ്പു കണ്ടാൽ ഓടുന്നവർ'
എറണാകുളം: സിപിഎം പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി എല്‍ദോ എബ്രഹാം എംഎല്‍എ. ഒളിഞ്ഞിരിന്ന് തയ്യാറാക്കുന്ന ഒളിയമ്പുകള്‍ക്ക് മുന്നില്‍ ഞങ്ങള്‍ തളരില്ലെന്നാണ് എംഎല്‍എ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റുവെങ്കിലും എംഎല്‍എയുടെ കയ്യില്‍ പ്ലാസ്റ്ററിടാത്ത ആശുപത്രിയില്‍ നിന്നുള്ള ചിത്രം ചൂണ്ടിക്കാണ്ടി സിപിഎം പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരുന്നു. ഇത്തരം പ്രചരണങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ എംഎല്‍എ നല്‍കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
സമരത്തിൽ പരിക്കേറ്റ സഖാക്കളുടെ പരിക്കിന്റെ അളവെടുക്കുന്നവർ ലാത്തിയുടെ തുമ്പു കണ്ടാൽ ഭയന്ന് ഓടുന്നവർ...
ഇന്നലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന സമരം തികച്ചും സമാധാനപരമായിരുന്നു. പ്രവർത്തന സ്വാതന്ത്രും അത് നിഷേധിക്കാൻ ആർക്കും അവകാശം ഇല്ല. പ്രകോപനം ഒന്നും ഇല്ലാതെ പോലീസിന്റെ ക്രൂര മർദ്ദനത്തിന് പ്രിയപ്പെട്ട സഖാക്കൾ ഇരയായി. സമരത്തെ തടഞ്ഞ പോലീസ് ബാരിക്കേഡ് പ്രവർത്തകർ തള്ളി നീക്കി എന്നതിന് അപ്പുറത്ത് മറ്റൊന്നും ഉണ്ടായില്ല. ജലപീരങ്കി പ്രയോഗിച്ച ശേഷം പോലീസ് തങ്ങളുടെ സിദ്ധിച്ച പരിശീലന മുറ സഖാക്കളുടെ ദേഹത്ത് പ്രയോഗിച്ചു. ഇവിടെ സമൂഹമാധ്യമങ്ങളിൽ ഒളിഞ്ഞിരുന്ന് തയ്യാറാക്കുന്ന ഒളിയമ്പുകളിൽ ഞങ്ങൾ തളരില്ല.
സിപിഐയുടെ വ്യക്തിത്വത്തെ ആര് ചോദ്യം ചെയ്താലും ഞങ്ങൾ നേരിടും. ഞങ്ങളുടെ ചരിത്രം സമരങ്ങളുടേതാണ്. പൂർവ്വികർ കാണിച്ച് നൽകിയ വഴിയെ സഞ്ചരിക്കും. ലാത്തിയും ,ഗ്രനേഡും, തോക്കും ഞങ്ങൾ ധാരാളം കണ്ടിട്ടുണ്ട്. ഭയന്ന് ഓടുക ഞങ്ങളുടെ ശീലമല്ല. വിദ്യാർഥി സംഘടനാ പ്രവർത്തന കാലം മുതൽ കഴിഞ്ഞ 25 വർഷക്കാലത്തെ രാഷ്ട്രീയ പ്രവർത്തനത്തിനിടെ നടത്തിയ തീഷ്ണമായ സമരങ്ങൾ എത്രയോ ആണ്. പോലീസിനെ നിലയ്ക്കു നിർത്തേണ്ട സമയം അതിക്രമിച്ചു. ശരിക്ക് വേണ്ടിയുള്ളേ പോരാട്ടം ഇനിയും ഞങ്ങൾ തുടരും.