വീണ ജോർജിന്റെ എംഎൽഎ സ്ഥാനവും ത്രിശങ്കുവിൽ, തെരഞ്ഞെടുപ്പ് കേസ് സുപ്രീം കോടതിയിൽ
തിരുവനന്തപുരം: മുസ്ലീം ലീഗിന്റെ കെഎം ഷാജിയെ വര്‍ഗീയ പ്രചാരണം നടത്തിയതിന്റെ പേരില്‍ ഹൈക്കോടതി അയോഗ്യനാക്കിയതോടെ അഴീക്കോട് മണ്ഡലം ഒരു ഉപതെരഞ്ഞെടുപ്പിനടുത്ത് എത്തി നില്‍ക്കുകയാണ്. സുപ്രീം കോടതിയെ സമീപിക്കാനുളള സാവകാശം എന്ന നിലയ്ക്ക് വിധിയ്ക്ക് ഹൈക്കോടതി രണ്ടാഴ്ചത്തെ സ്‌റ്റേ നല്‍കിയിരിക്കുകയാണ്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്ന എംവി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി വന്നത്. ഇടത് പക്ഷം വിധിയെ സോഷ്യല്‍ മീഡിയയില്‍ അടക്കം ആഘോഷമാക്കുന്നുണ്ട്. എന്നാല്‍ ഇടതുപക്ഷത്തിന്റെ ആഹ്‌ളാദ പ്രകടനങ്ങള്‍ക്ക് അല്‍പായുസ്സാണെന്ന് വേണം കരുതാന്‍. കാരണം ഇടത് എംഎല്‍എ വീണ ജോര്‍ജിന്റെ എംഎല്‍എ സ്ഥാനം നിലവില്‍ ത്രിശങ്കുവിലാണ്.
കെഎം ഷാജിയുടെ വിധി
മുസ്ലീംകള്‍ക്ക് വേണ്ടി അഞ്ച് നേരം നിസ്‌കരിച്ച് പ്രാര്‍ത്ഥിക്കുന്ന കെ മുഹമ്മദ് ഷാജിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും വോട്ട് ചെയ്യാനും ആവശ്യപ്പെടുന്ന ലഘുലേഖയാണ് ഷാജിയുടെ എംഎല്‍എ സ്ഥാനത്തിന് വില്ലനായത്. കെഎം ഷാജി വര്‍ഗീയ പ്രചാരണം നടത്തി എന്ന് ആരോപിച്ച് എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന എംവി നികേഷ് കുമാറാണ് കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി റദ്ദാക്കാന്‍ ഷാജി സുപ്രീം കോടതിയിലെ സമീപിക്കാനിരിക്കുകയാണ്.
വീണ ജോർജിനും കേസ്
സിപിഎമ്മിനേയും പിണറായി വിജയനേയും കടന്നാക്രമിക്കുക പതിവുളള കെഎം ഷാജിയുടെ പതനം ഇടത് അനുകൂലികള്‍ ആഘോഷമാക്കുകയാണ്. എന്നാല്‍ ഇടത് പക്ഷത്തിനും കാര്യങ്ങള്‍ അത്ര ആശ്വാസകരമല്ല. ആറന്മുള എംഎല്‍എ വീണ ജോര്‍ജും സമാനമായ കേസ് നേരിടുകയാണ്. തെരഞ്ഞെടുപ്പ് ജയിക്കാന്‍ മതപ്രചാരണം നടത്തിയെന്നത് തന്നെയാണ് വീണയ്ക്ക് എതിരെയും ആരോപണം.
മതം ഉപയോഗിച്ച് പ്രചാരണം
അന്നത്തെ ആറന്മുളയിലെ വീണയുടെ എതിര്‍സ്ഥാനാര്‍ത്ഥി യുഡിഎഫിന്റെ കെ ശിവദാസന്‍ നായരുടെ ചീഫ് ഇലക്ഷന്‍ ഏജന്റായിരുന്ന അഡ്വക്കേറ്റ് വിആര്‍ സോജിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പത്രികാ സമര്‍പ്പണത്തിലെ അപാകതയാണ് വീണയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ട ഒരു പരാതി. ഇത് കൂടാതെ വോട്ട് പിടിക്കാന്‍ മതത്തേയും മതചിഹ്നങ്ങളേയും ഉപയോഗിച്ചു എന്ന പരാതിയുമുണ്ട്.
ലഘുലേഖ പ്രചാരണം
ക്രിസ്ത്യന്‍ വോട്ടുകള്‍ക്ക് പ്രാമുഖ്യമുളള മണ്ഡലത്തില്‍ ക്രിസ്തുമത വിശ്വാസിയായ വീണാ ജോര്‍ജിന്റെ ചിത്രത്തിനൊപ്പം ബൈബിളും കുരിശും ചേര്‍ത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതായും പരാതിക്കാരന്‍ പറയുന്നു. മാത്രമല്ല ഇത്തരത്തിലുളള ചിത്രം അടങ്ങിയ ലഘുലേഖയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതായി ഹൈക്കോടതിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഹർജി ഹൈക്കോടതി തള്ളി
എന്നാല്‍ വീണ ജോര്‍ജ് എംഎല്‍എ വര്‍ഗീയ പ്രചാരണം നടത്തിയെന്ന ഹര്‍ജി 2017 ഏപ്രില്‍ 12ന് ഹൈക്കോടതി തള്ളിക്കളഞ്ഞു. മതത്തിന്റെ പേരില്‍ വോട്ട് ചോദിച്ചുവെന്നത് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ വീണ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കാന്‍ പോന്ന തരത്തിലുളള രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടും അവയൊന്നും പരിഗണിക്കപ്പെട്ടില്ലെന്ന് വിആര്‍ സോജി ആരോപിച്ചു.
കേസ് സുപ്രീം കോടതിയിൽ
ഹൈക്കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് അഡ്വക്കേറ്റ് വിആര്‍ സോജി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു. കേസിപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധിയാണ് പ്രതീക്ഷിക്കുന്നതെന്ന് പത്തനംതിട്ട ഡിസിസി ജില്ലാ സെക്രട്ടറി കൂടിയായ സജി പ്രതികരിച്ചു.
വീറുറ്റ പോരാട്ടം
അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തക കൂടിയായ വീണ ജോര്‍ജിനെ സിപിഎം ആറന്മുളയില്‍ മത്സരിപ്പിച്ചത് നിരവധി പ്രമുഖരെ ഴിവാക്കിക്കൊണ്ടായിരുന്നു. യുഡിഎഫിന്റെ കെ ശിവദാസന്‍ നായരും ബിജെപിയുടെ എംടി രമേശും ആയിരുന്നു എതിരാളികള്‍. വാശിയേറിയ പോരാട്ടത്തില്‍ 7646 വോട്ട് ഭൂരിപക്ഷത്തിന് മണ്ഡലം വീണ ജോര്‍ജ് പിടിച്ചെടുത്തു. വീണയ്ക്ക് 64523 വോട്ടുകളും ശിവദാസന്‍ നായര്‍ക്ക് 56877 വോട്ടുകളും ലഭിച്ചു.