ജോസഫിനും ജോസിനുമില്ല, കേരള കോൺഗ്രസ് (എം) ന്റെ രണ്ടില ചിഹ്നം മരവിപ്പിച്ചു, പകരം പുതിയ ചിഹ്നം
കോട്ടയം: കേരള കോണ്‍ഗ്രസ് (എം)ന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ചിഹ്നം മരവിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെതാണ് നടപടി. കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ട് വിഭാഗങ്ങളായ പിജെ ജോസഫ് ഗ്രൂപ്പിനും ജോസ് കെ മാണി ഗ്രൂപ്പിനും തിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം ലഭിക്കില്ല.
ഇരുവിഭാഗങ്ങളും രണ്ടിലയ്ക്ക് വേണ്ടി അവകാശവാദം ഉന്നയിച്ചിരുന്നു. പിജെ ജോസഫ് വിഭാഗത്തിനും ജോസഫ് വിഭാഗത്തിനും തിരഞ്ഞെടുപ്പ് കമ്മീഷന് പകരം ചിഹ്നങ്ങള്‍ അനുവദിച്ചു.
പുതിയ ചിഹ്നങ്ങൾ
കേരള കോണ്‍ഗ്രസ് എമ്മിന്റെ ഔദ്യോഗിക തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയ്ക്ക് വേണ്ടി ജോസഫും ജോസും ഒരുപോലെ അവകാശവാദം ഉന്നയിച്ചതോടെയാണ് ചിഹ്നം മരവിപ്പിക്കാനുളള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന്റെ തീരുമാനം. പകരം ജോസ് കെ മാണി വിഭാഗത്തിന് ടേബിള്‍ ഫാനും പിജെ ജോസഫ് വിഭാഗത്തിന് ചെണ്ടയും പുതിയ ചിഹ്നമായി തിരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചു.
ഹൈക്കോടതിയുടെ പരിഗണനയില്‍
ജോസ്-ജോസഫ് വിഭാഗങ്ങള്‍ തമ്മിലുളള ചിഹ്നത്തര്‍ക്കം നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ കൂടിയാണുളളത്. ഹൈക്കോടതി ഉത്തരവില്‍ രണ്ടില ചിഹ്നം ഇരുകൂട്ടരിലുമൊരാള് അനുവദിക്കുകയാണെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനത്തിലും അതനുസരിച്ചുളള മാറ്റങ്ങള്‍ വരുമെന്ന് കമ്മീഷണര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഉത്തരവ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാധകമാണോ എന്നതും ഹൈക്കോടതി വ്യക്തമാക്കേണ്ടതുണ്ട്.
പാര്‍ട്ടിയിലെ അധികാര തർക്കം
കേരള കോണ്‍ഗ്രസ് എം ചെയര്മാന് ആയിരുന്ന കെഎം മാണിയുടെ മരണത്തോടെയാണ് പാര്‍ട്ടിയില്‍ പിജെ ജോസഫും ജോസ് കെ മാണിയും തമ്മില്‍ അധികാര തര്‍ക്കം ആരംഭിച്ചത്. പാര്‍ട്ടി ഭരണഘടന പ്രകാരം താന്‍ ആണ് വര്‍ക്കിംഗ് ചെയര്മാന് എന്നാണ് പിജെ ജോസഫ് വാദിച്ചത്. പിന്നാലെ തര്‍ക്കം തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെത്തുകയായിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനം
ജോസ് കെ മാണിയെ കൂടാതെ തോമസ് ചാഴിക്കാടന്, റോഷി അഗസ്റ്റിന്, എന്‍ ജയരാജ് എന്നിവര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. രണ്ട് ഗ്രൂപ്പുളളതിനാല് ചിഹ്നം ഉപയോഗിക്കാന്‍ തങ്ങളെ അനുവദിക്കണം എന്നായിരുന്നു ആവശ്യം. ജോസ് കെ മാണിയുടെ വിഭാഗമാണ് ഔദ്യോഗിക കേരള കോണ്‍ഗ്രസ് എം എന്നും അതിനാല്‍ ചിഹ്നവും പേരും അവര്‍ക്ക് അവകാശപ്പെട്ടതാണ് എന്നും തിരഞ്ഞെടുപ്പ് കമ്മീഷന് തീര്‍പ്പ് കല്പ്പിച്ചു.
Recommended Video
ഹൈക്കോടതിയെ സമീപിച്ചു
തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് എതിരെ പിജെ ജോസഫ് ഹൈക്കോടതിയെ സമീപിച്ചു. വസ്തുതകള്‍ പരിഗണിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് എന്നാണ് പിജെ ജോസഫ് ആരോപിച്ചത്. പിജെ ജോസഫിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി രണ്ടില ചിഹ്നം ജോസിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ഹര്‍ജിയില്‍ കോടതി വിധി പറയാനിരിക്കുന്നതേ ഉളളൂ.